മുത്തോലി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കേരളാ കോൺഗ്രസ്. എം. സ്വതന്ത്രയുമായ സന്ധ്യാ ജി. നായർ ഏഴു മാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റാകേണ്ട ആളായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് മുത്തോലി പഞ്ചായത്ത് സമിതിയിലെ യു.ഡി.എഫ്.പാർലമെന്ററി പാർട്ടി കൂടി സന്ധ്യയെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. എന്നാൽ അർധരാത്രിയോടെ ഉന്നത യു.ഡി.എഫ്. നേതാക്കൾ ഇടപെട്ടു; കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പിറ്റേന്ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ അഡ്വ.ജിസ്മോൾ തിരഞ്ഞെടുക്കപ്പെട്ടു.
ആറു മാസം കഴിയുമ്പോൾ സന്ധ്യയ്ക്ക് പ്രസിഡന്റ് പദവി കൊടുക്കാമെന്നായിരുന്നൂ നേതാക്കൾ തമ്മിൽ വാക്കാലുണ്ടാക്കിയ കരാർ.ഇതേ തുടർന്ന് കഴിഞ്ഞ മാസം കോൺഗ്രസ് പ്രതിനിധിയായ പ്രസിഡൻറ് അഡ്വ. ജിസ്മോൾ രാജിവെച്ചു.
തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പഞ്ചായത്തിലെത്തിയത് മാർച്ച് അവസാനം. 28-ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നൂ വിജ്ഞാപനം. ഇതിനിടെ കൊറോണയുടെ ലോക് ഡൗൺ വന്നു. ഈ സാഹചര്യത്തിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് വിജ്ഞാപനം തദ്ദേശ സ്വയം ഭരണ വകുപ്പ് റദ്ദാക്കിയതോടെ സന്ധ്യയുടെ മോഹം വീണ്ടും പൊലിഞ്ഞു.
"നമ്മൾ ഉദ്ദേശിക്കാതെ ചില തിരിച്ചടികൾ വരുന്നു. അതൊന്നും എന്റെ പൊതുപ്രവർത്തനങ്ങളെ ബാധിക്കില്ല.പ്രസിഡന്റാകുമെന്ന് കരുതിയല്ല, തിരഞ്ഞെടുപ്പിനു നിന്നതും. എന്ന് പ്രസിഡന്റാകുന്നോ ആ ചുമതലയും ഭംഗിയായി നിറവേറ്റും "- അപ്രതീക്ഷിതമായി പ്രസിഡൻറ് പദവി കൈ വിട്ടു പോവുകയാണെങ്കിലും സന്ധ്യയ്ക്ക് നിരാശയില്ല.
മുത്തോലി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറായ സന്ധ്യ. ജി. നായരുടെ ഭർത്താവ് രൺദീപ് കേരളാ യൂത്ത് ഫ്രണ്ട് എം. സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
സന്ധ്യയ്ക്ക് പ്രസിഡന്റ് പദവിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും മറ്റൊരു കേരളാ കോൺഗ്രസ്സുകാരനാണിപ്പോൾ മുത്തോലി പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കുന്നത്; മുൻ പ്രസിഡന്റുകൂടിയായ നിലവിലെ വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം.