ബ്രസീലിന്റെയും വെനിൻസുലയുടെയും അതിർത്തിവനത്തിൽ കഴിയുന്ന 'യാനോമാമി' (Yanomami) ആദിവാസിസമൂഹത്തിലെ 15 കാരനായ ബാലൻ ഏപ്രിൽ 9 ന് കൊറോണ ബാധിച്ചു മരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
ഈ ജനസമൂഹത്തിൽ 7 പേർക്ക് കൂടി കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 3 ന് സ്‌കൂളിൽവെച്ചായിരുന്നു ബാലന് നെഞ്ചുവേദനയും ശ്വസതടസ്സവും അനുഭവപ്പെട്ടതും തൊട്ടടുത്തുള്ള ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതും. ആദ്യ ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തേത് പോസിറ്റിവ് ആയിരുന്നു.
ബ്രസീലിലെ വനാന്തരങ്ങളിൽ 200 ലധികം ആദിവാസി സമൂഹങ്ങൾ അധിവസിക്കുന്നുണ്ട്. ഇവർ ഏഷ്യൻ രാജ്യങ്ങളിൽനിന്നും 15000 വർഷങ്ങൾക്ക് മുൻപ് ഇവിടെ എത്തിപ്പെട്ടതാണെന്നാണ് അനുമാനം.
കൊളംബിയ അതിർത്തിക്കടുത്ത് 880 അടി ഉയരമുള്ള മലമുകളിൽക്കഴിയുന്ന 'കൊക്കോമ' ആദിവാസി സമൂഹത്തിലെ 20 കാരന് ഏപ്രിൽ ആദ്യവാരം കൊറോണ സ്ഥിരീകരിച്ചിരുന്നു. അയാൾ ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്.
ബ്രസീൽ സർക്കാർ ആദിവാസിസമൂഹത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവരുടെ സംരക്ഷണത്തിനുള്ള കൂടുതൽ നടപടികൾ കൈക്കൊള്ളുകയാണ്.ബ്രസീലിൽ കോവിഡ് മൂലം ഇതുവരെ 957 പേർ മരിക്കുകയും 18176 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.