Advertisment

തീവെച്ച് നശിപ്പിച്ചും വെട്ടിക്കൊന്നും ഇല്ലാതാക്കുന്നതൊന്നും ഒന്നിന്‍റെയും അന്ത്യമാകാറില്ല ! കരിനിയമങ്ങളും വായ് മൂടിക്കെട്ടലും ഒന്നും മറച്ചുവയ്ക്കാനും ഉപകരിക്കില്ല. നീചന്‍മാര്‍ ഭരിക്കുമ്പോള്‍ പൊതുജനം കഷ്ടപ്പെടുക സ്വാഭാവികം ! അതങ്ങ് സഹിക്കുക / ദാസനും വിജയനും

New Update

publive-image

Advertisment

നമ്മൾ മലയാളികൾ എന്തിനും ഏതിനും ബീഹാറിനെയും ഉത്തർ പ്രദേശിനെയും ഒക്കെ ഉദാഹരിക്കുമ്പോൾ 80 ഉം 39 ഉം ലോക്സഭാ സീറ്റുകൾ ഉള്ള ഈ സംസ്ഥാനങ്ങളേക്കാൾ അധികം അക്രമങ്ങളും ബാലികാ പീഡനങ്ങളും ഏകാധിപത്യ ഭരണവും കൊലപാതകങ്ങളും തെളിവുകൾ നശിപ്പിക്കലും ഒക്കെ നടക്കുന്നത് കേവലം 20 സീറ്റുകൾ മാത്രമുള്ള കേരളത്തിലാണ് എന്നത് കാണാതെ പോകരുത്.

പണ്ടൊക്കെ നമ്മൾ വായിച്ചിരുന്നു. യുപിയിലെ ചില രാഷ്ട്രീയനേതാക്കന്മാരുടെ ഫാം ഹൗസുകളില്‍ മുതലക്കുളങ്ങൾ ഉണ്ടായിരുന്നു എന്നും എതിരാളികളെ മുതലകൾക്ക് എറിഞ്ഞുകൊടുക്കുന്ന രീതി നിലനിന്നിരുന്നു എന്നുമൊക്കെ.

പക്ഷെ ഇന്നത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ യുപിയും ബീഹാറും മധ്യപ്രദേശുമൊക്കെ കേരളത്തിന്റെ മുന്നിൽ ഒന്നുമല്ലാതായിരിക്കുന്ന അവസ്ഥയാണുള്ളത് .

കേരളം ഇപ്പോൾ ഒരു സ്വയംപ്രഖ്യാപിത ഭരണസംഹിതകളുമായാണ് മുന്നോട്ട് പോകുന്നത് എന്നത് സംശയമില്ലാതെ തന്നെ നമ്മുക്ക് ഊഹിക്കാം.

കേന്ദ്ര സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കാതെ സ്വന്തമായി പണം സ്വരൂപിക്കാനായി സ്വർണ്ണക്കടത്ത് ഒരു മുഖ്യ വരുമാന മാർഗ്ഗമാക്കുകയും അതിനുസഹായിക്കുന്നവരെ എംഎൽഎ മാരാക്കിയും മന്ത്രിമാരാക്കിയും ഒന്നുമല്ലെങ്കിൽ ഉപദേശകരാക്കി മാറ്റിയുമൊക്കെയാണ് ഇന്നത്തെ ഈ കടും വെട്ടുകൾ നടത്തുന്നത്.

നൂറുകോടിയിലധികം മനുഷ്യർ ആരാധിക്കുന്ന ഒരു മതഗ്രന്ഥത്തിന്റെ പേരിൽ വരെ അന്യരാജ്യങ്ങളിൽ നിന്നും സ്വർണ്ണവും മറ്റും കടത്തുന്ന ഒരു പ്രത്യേക സംസ്കാരത്തിന്റെ പിടിയിലാണിപ്പോൾ കേരളം.

ആരെയും പേടിക്കാതെ, തല്ലിപ്പൊളികളായ കുറെ അണികളുടെയും തെറിമാത്രം കൈമുതലാക്കിയ കുറെ സൈബർ പോരാളികളുടെയും പിൻബലത്തോടെ കേരളത്തിൽ കാണിച്ചുകൂട്ടുന്നത് രാവണ സംസ്കാരമാണ്.

പ്രതിപക്ഷത്തെ വളർന്നുവരുന്ന ചെറുപ്പക്കാരെ ഇല്ലായ്മ ചെയ്തും , നേതാക്കന്മാർക്കെതിരെ വിജിലൻസ് അന്വേഷണങ്ങൾ കൊണ്ടും , തങ്ങൾക്കെതിരാവുന്ന ഫയലുകൾക്ക് തീവെച്ചുകൊണ്ടും കാണിച്ചുകൂട്ടുന്ന രാക്ഷസ പ്രവർത്തികൾ ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതണ്ട.

മാധ്യമങ്ങൾക്കെതിരെ കരിനിയമങ്ങൾ കൊണ്ടുവന്നതും തങ്ങൾക്കെതിരെ തിരിയുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഡിപ്പിച്ചും വാർത്ത അവതാരകരെ സൈബർ ഗുണ്ടകളെക്കൊണ്ട് തെറിവിളിപ്പിച്ചുമൊക്കെ കാണിച്ചുകൂട്ടുന്നത് ഒരു മാതിരി പേടിത്തൊണ്ടന്മാരുടെ ചെയ്തികളാണ്.

വരുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ നേരിടുവാൻ സാധിക്കില്ലെന്നുറപ്പാക്കിയതോടെ ഇവിടെ സൃഷ്ടിക്കുന്ന പോക്രിത്തരങ്ങൾ മൂന്നാംകിട ഗുണ്ടകൾ വരെ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. അപ്പോഴാണ് കണ്ണൂരിലെ ഏതാനുംപേർ ചേർന്ന് കേരളത്തിന്റെ പൊതുവായ നന്മകളെ തല്ലിക്കെടുത്തുന്നത്.

പ്രതിപക്ഷത്തിന്റെ അവിശ്വാസ ചർച്ചാവേളയിൽ കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചുകൂട്ടിയത് ഒരു വെല്ലുവിളി മാത്രമായിരുന്നു. പ്രതിപക്ഷത്തെ ഏതെങ്കിലും ഒരു അംഗം മുഖ്യമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന ആ കടലാസുകൾ തട്ടിപ്പറിച്ചിരുന്നെകിൽ മുഖ്യമന്ത്രി നാറുമായിരുന്നു.

അത് ചെയ്യാതിരുന്നതാണ് പ്രതിപക്ഷത്തിന്റെ കഴിവുകേട്. മുള്ളിനെ മുള്ളുകൊണ്ടല്ലാതെ തൂവലുകൾ കൊണ്ടല്ല എടുക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

താൻ അധികാരത്തിൽ വരുമ്പോൾ തനിക്കെതിരെ പേനകൾ ചലിപ്പിക്കരുത് എന്ന ഓർഡർ നല്ല രീതിയിലും ഭീഷണി രീതിയിലും പത്രക്കാരിലും ചാനലുകാരിലും ഓൺലൈൻ എഴുത്തുകാരിലുമൊക്കെ അറിയിപ്പിക്കുവാൻ ഭരണക്കാർ ശ്രമിച്ചിരുന്നു.

തങ്ങൾക്കെതിരെ ചങ്കൂറ്റത്തോടെ മിണ്ടാൻ സാധ്യതയുണ്ടായിരുന്ന ചാനലുകാർക്ക് നിയമസഭാ സീറ്റുകൾ നൽകിയും അവരുടെ കടങ്ങൾ വീട്ടിയുമൊക്കെ ഭരണം മുന്നോട്ട് നീക്കിയപ്പോൾ സിനിമക്കാരിലും ആ ഭീഷണിപ്പെടുത്തൽ നടത്തിയിരുന്നു.

ഓരോരോ ജില്ലകളിലും നഗരങ്ങളിലും ഒക്കെ തങ്ങളുടെ ഏറാൻ മൂളികളെ അണിനിരത്തി സ്വർണ്ണക്കടത്തും മണൽക്കടത്തും പാറമടകൾ പൊട്ടിച്ചുമൊക്കെ ശരിക്കും ഒരു കൊള്ളസംഘമായിരുന്നു കേരളത്തിൽ ഇക്കഴിഞ്ഞ നാലു വർഷത്തിലധികമായി നടന്നുപോന്നിരുന്നത്.

മലയാളിയുടെ എന്തോ ഒരു നന്മയിൽ പിടിക്കപ്പെട്ടതാണ് ഈ കോൺസുലേറ്റ് കള്ളക്കടത്തും സ്വപ്നയും ഡിപ്ലോമാറ്റ് പെട്ടികളും. അല്ലെങ്കിൽ ഈ കേസും വെള്ളത്തിൽ വരച്ചതുപോലാകുമായിരുന്നു.

തുടർഭരണം സ്വപ്നം കണ്ടുകൊണ്ട് സോഷ്യൽ മീഡിയകളിലും ചാനലുകളിലുമൊക്കെ അഭിപ്രായവോട്ടെടുപ്പുകൾ നടത്തി മുന്നോട്ട് പോകുമ്പോൾ ഈ ഒരു തിരിച്ചടി അപ്രതീക്ഷിതമായിരുന്നു എങ്കിലും ഇതൊക്കെ ചെയ്യുവാന്‍ മൗനസമ്മതം കൊടുത്തവർക്ക് ഇതൊന്നും ലവലേശം ഏറ്റിട്ടില്ല എന്ന് വേണം കരുതുവാൻ.

ജീവിതം തുടങ്ങിയ നാൾ മുതൽ കൊലയും കൊല്ലിക്കലും കൊള്ളയും തീവെപ്പും നശിപ്പിക്കലും ഒക്കെ ആയി പടിപടിയായി ഉന്നത കസേരകളിൽ കയറി ഇരിക്കുന്നവർക്ക് ഒരു ഞെട്ടലോ പേടിയോ അത്ഭുതമോ കാണുന്നില്ല.

കാരണം അവർ ഇതൊക്കെ പ്രതീക്ഷിച്ചുതന്നെയാണ് ഭരണചക്രം തിരിക്കുന്നത് . സോഷ്യൽ മീഡിയയിലെ അണികളായാലും ചാനൽ ചർച്ചകളിലെ കുട്ടി നേതാക്കന്മാർ ആയാലും ഉന്നതങ്ങളിലെ നേതാക്കന്മാർ ആയാലും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ബാബ്റിമസ്ജിദും രാമ ക്ഷേത്രവുമൊക്കെ വീണ്ടും വീണ്ടും ജനങ്ങളിൽ വിഷം തുപ്പുമ്പോൾ ഒന്നോർക്കുക . ഇത് കേരളമാണ് !!!

പ്രതിപക്ഷത്തെ ഒരു നേതാവ് പറഞ്ഞതായറിഞ്ഞു: സ്വപ്നയും സന്ദീപിന്റെ ഭാര്യയും സിപിഎമ്മിന്റെ യുവനേതാവും നെടുമ്പാശ്ശേരിയിലെ റിസോർട്ടിൽ ഒരുമിച്ചു പോകുന്ന വീഡിയോ കൈവശം ഉണ്ടെങ്കിലും ആ നേതാവിന്റെ മകൾ കോളേജിൽ പഠിക്കുന്നതുകൊണ്ട് അതൊന്നും വെളിയിൽ വിട്ടുകൊണ്ട് അദ്ദേഹത്തെ നാറ്റിക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്ന്.

സംഭവം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു കാര്യം ഉറപ്പ്. അതെ സിപിഎം നേതാവ് തന്നെയാണ് മുഖ്യമന്ത്രിക്ക് നാലുമണിക്കൂർ കൊടുത്തുകൊണ്ട് അവിശ്വാസപ്രമേയ ചർച്ച പ്രതിപക്ഷ്ത്തിനെതിരാക്കി കുളമാക്കിയതും. എന്നിട്ടും ഈ പ്രതിപക്ഷത്തെ ഉണ്ണമണ്ണന്മാർ ആദർശവും ഒക്കത്ത് വെച്ച് നടക്കുകയാണ്.

നിങ്ങൾ ഇനിയും അഞ്ചുകൊല്ലം പ്രതിപക്ഷത്തിരുന്നുകൊണ്ട് ഈ കോമ്പ്രമൈസ് രാഷ്ട്രീയത്തിന്റെ വരുംവരായ്കകൾ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ പാർട്ടികളിലെ എത്രയെത്ര ചെറുപ്പക്കാരാണ് അപകടമരണങ്ങളും അല്ലാതെയും ഇല്ലാതായിരിക്കുന്നത് എന്നത് ഓർക്കുക വല്ലപ്പോഴും.

അതുപോലെ പ്രതിപക്ഷത്തെ ഒരു പ്രബല കക്ഷി ഇപ്പോഴും പിണറായിക്കെതിരിയോ ഉന്നത മന്ത്രിക്കെതിരെയോ ആഞ്ഞടിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ കണ്ണൂർ ലോബി സ്നേഹമാണോ, ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയാണോ അതോ ജലീലിനോടുള്ള വർഗ സ്നേഹമാണോ എന്നറിയില്ല.

എന്തായാലും അമിത്ഷായ്ക്ക് കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ ഇപ്പോൾ ഭരിക്കുന്നവർ നാറണം.

പരമാവധി നാറി ഇറങ്ങിപ്പോയാൽ പത്തുകൊല്ലത്തിനുള്ളിൽ കേരളത്തിൽ വളരെ എളുപ്പത്തിൽ വേരുറപ്പിക്കാം എന്ന തോന്നൽ ഉണ്ടായാൽ ഈ കേസുകളിൽ കോമ്പ്രമൈസ് വരുവാൻ സാധ്യതയില്ല.

എന്തൊക്കെ തന്നെയായാലും അടിമുടി അഴിമകളിൽ കുളിച്ച ഈ ഭരണകൂടം കേരളത്തെ വീണ്ടും പിന്നോട്ട് അടിച്ചിരിക്കുകയാണ്.

കരുതലുകളും കടുംവെട്ടലുകളും ഇമ്മാതിരി കേരളത്തെ വേട്ടയാടുമ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉപദേശകരും ബ്രോക്കർമാരും കൺസൾട്ടൻസിക്കാരും അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറി ഇറങ്ങുമ്പോൾ ഇവിടെ തീവെപ്പും കൊലപാതകങ്ങളും ഇനിയും പ്രതീക്ഷിക്കാം .

അഴിമതിയിൽ ജയിലിൽ പോയ ആളുടെ മകൻ അഴിമതിക്കെതിരെ ഒച്ചയിടുന്നു . അതും കേരളത്തിന്റെ രണ്ടു ഭരണങ്ങൾ നശിപ്പിച്ചവൻ.

നിയമസഭയിൽ ആരെയോ സുഖിപ്പിക്കുവാൻ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ചാനലിലെ ആവേശം നിയമസഭയിൽ വെച്ചുവിളമ്പിയ അവതാരിക, ബാബരിമസ്ജിദും രാമക്ഷേത്രവും വീണ്ടും കുത്തിപ്പൊക്കി വർഗീയവിഷം തുപ്പുന്ന യുവജനനേതാവും, നാല് മണിക്കൂർ പ്രബന്ധം വായിച്ചുകൊണ്ട് സ്വന്തം ധാർഷ്ട്യവും അഹങ്കാരവും ജനങ്ങളെ അറിയിച്ച മുഖ്യനും, അതിനു ഒത്താശ ചെയ്തുകൊണ്ടുള്ള ഇരട്ടമുഖമുള്ള സ്പീക്കറും ഒക്കെ ഇന്നിന്റെ ശാപമാണ്.

ദുരന്തങ്ങൾ ഒന്നൊന്നായി നമ്മെ വേട്ടയാടുന്നത് വെറുതെയൊന്നുമല്ല . ഭരിക്കുന്നവർ നീചന്മാർ ആണെങ്കിൽ പൊതുജനം കഷ്ടപ്പെടും എന്ന വേദവാക്യങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ഇതൊന്നും ആരും തുറന്നു പറഞ്ഞില്ലെങ്കിൽ ആ നാട് തന്നെ മുടിയും !!!

ആ വാളയാറിലെ പെൺകുട്ടികളുടെ ശാപമാണ് ഇതൊക്കെ എന്ന വിശ്വാസത്തിൽ സഖാവ് ദാസനും

അവരാൽ മരിച്ചുവീണ ഓരോരുത്തരുടെയും വീട്ടുകാരുടെ കണ്ണുനീർ ആണ് ഇതൊക്കെ എന്ന വിശ്വാസത്തിൽ സഖാവ് വിജയനും

dasanum vijayanum
Advertisment