Advertisment

ദുബായിലേയ്ക്ക് ബിസിനസ് ക്ലാസിന്‍ പറന്നിറങ്ങിയ സ്വപ്നമാരും ശിവശങ്കരന്മാരും ബിനീഷുമാരും നെയ്തുകൂട്ടിയ സാമ്രാജ്യങ്ങള്‍ സ്വപ്നങ്ങള്‍ക്കുമപ്പുറം ! പുറത്തുവന്നത് 30 % കഥകള്‍ മാത്രം ! വരാനിരിക്കുന്നത് കേരളം ഞെട്ടുന്ന കഥകള്‍ ! - ദാസനും വിജയനും കണ്ടറിഞ്ഞ കഥകള്‍...

New Update

publive-image

Advertisment

ഒരു ജനതയുടെ ആത്മാവിഷ്കാരമായവർ !!! ആത്മാവിഷ്കാരമാകേണ്ടിയിരുന്നവർ !!! ആത്മാവിഷ്കാരമാക്കേണ്ടിയിരുന്നവർ !!! ഇന്നിപ്പോൾ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ്. ഇതുകണ്ട് വേദനിക്കുന്നത് വിദേശരാജ്യങ്ങളിൽ അധിവസിക്കുന്ന, പ്രത്യേകിച്ച് യുഎഇ പോലുള്ള നന്മ നിറഞ്ഞ രാജ്യങ്ങളിൽ ജീവിതം നയിക്കുന്ന ഇവരെ സാധാരണക്കാരും കച്ചവടക്കാരുമൊക്കെയാണ് !

2001 തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നത് മുതലാണ് കേരളരാഷ്ട്രീയത്തിലെ മന്ത്രിമാരും എംഎൽഎ മാരും എംപിമാരും അല്ലാതെയുള്ള രാഷ്ട്രീയ സക്കീർ ഹുസൈൻമാരും ശിവശങ്കരന്മാരും ഒക്കെ ദുബായിലേക്ക് എമിരേറ്റ്സ് ബിസിനസ്സ് ക്‌ളാസിൽ പറക്കുവാൻ തുടങ്ങിയത്.

അബുദാബിയിലെയും ഷാർജയിലെയും ദുബായിലെയും ഖത്തറിലെയും കുവൈറ്റിലെയും ബഹ്റൈനിലെയും കച്ചവടക്കാരും പുത്തൻപണക്കാരും ഓരോരോ നേതാവിനെയും തോളിലേറ്റിക്കൊണ്ട് ഗൾഫിലാകെ ചുറ്റിക്കറങ്ങിയപ്പോൾ ചിലരൊക്കെ അവരവരുടെ നാടിന്റെ കൂട്ടായ്മകളുടെയും ക്ലാസ്സ്മേറ്റ്സ് സിനിമക്ക് ശേഷം കോളേജ് അലുംനികളും ഒക്കെ ഉത്ഘടിക്കുവാൻ നേതാക്കന്മാരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി.

ദുബായില്‍ ബിനോയ് കൊടിയേരിയുടെ കാല്‍വയ്പ് !

2003 - 2004 കാലഘട്ടങ്ങളിൽ കോടിയേരിയുടെ മൂത്തമകൻ ബിനോയ് ആദ്യമായി ജബൽ അലി ഫ്രീസോണിൽ കാലുകുത്തുന്നത് അന്നത്തെ ഒരു വിവാദ നായകന്റെ വിസയിലായിരുന്നു .

കേരളത്തിൽ ഏറ്റവും വിവാദമായ ഐസ്ക്രീം പാർലർ കേസിൽ എൽഡിഎഫ് കേരളം കത്തിക്കുമ്പോൾ പാർട്ടി നേതാവിന്റെ മകൻ അതിലെ വിവാദനായകന്റെ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലി നോക്കുകകയായിരുന്നത്രെ !

പിന്നീട് അദ്ദേഹം തന്നെ ബിനോയ് കോടിയേരിയെ എമാർ എന്ന കമ്പനിയിൽ ജോലിക്ക് കയറ്റി. പോരാതെ അവർ രണ്ടുപേരും ചേർന്നുകൊണ്ട് ഒരു പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനി തുടങ്ങുവാനുള്ള ലൈസൻസ് വരെ എടുത്തു.

അപ്പോഴേക്കും അച്ഛൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ആയപ്പോൾ ചില സിനിമ നിർമ്മാതാക്കളും കുട്ടി മുതലാളിമാരും ബിനോയിയെ ഹൈജാക്ക് ചെയ്തു. കരാമയിൽ

എക്‌സ്‌ക്ല്യൂസീവ് ടെക്‌നിക്കൽ സർവീസസ് എന്ന കമ്പനി 'ലങ്കന്‍' നിർമ്മാതാവുമായി ആരംഭിച്ചപ്പോഴേക്കും ഓഡി ക്യു സേവനിലേക്കും പാർക്ക് റെജിസിന്റെ റൂഫ് ടോപ്പിലുള്ള പബ്ബിലേക്കും ജീവിതം മാറി മറിയുകയായിരുന്നു . പക്ഷെ ഓഫീസിൽ കാടാമ്പുഴ ഭഗവതിയുടെയും ദൈവങ്ങളുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു .

മുംബയിലെയും ബെംഗളൂരിലെയും മോഡൽ പെൺകുട്ടികളും ടൂറിസ്റ്റ് ഗൈഡുകളായ കോൾ ഗേൾസും പാകിസ്ഥാൻ എയർലൈൻസിലെ എയര്ഹോസ്റ്റസുമാരും അടക്കി വാണിരുന്ന പാർക്ക് റെജിസിലെ താരം ബിനോയ് ആയിരുന്നു.

പിന്നീട് ഓരോ മാസവും ഓരോ കണ്ണൂർ നേതാവിന്റെയും മക്കൾ ദുബായിൽ വിമാനമിറങ്ങി . മുൻ വനിതാമന്ത്രിയുടെ മകനും ഇപ്പോഴത്തെ മന്ത്രിയുടെ മകനും കോടിയേരിയുടെ രണ്ടാമത്തെ മകനും ചവറ മുൻ എംഎൽഎയുടെ മകനും സിപിഐ നേതാവിന്റെ മകനുമൊക്കെ ദുബായിലേക്ക് ഫസ്റ്റ് ക്‌ളാസ് ടിക്കറ്റുകളിൽ പറന്നിറങ്ങിക്കൊണ്ടിരുന്നു.

അച്ഛന്‍മാരുടെ മക്കളുടെ റോക്ക് എന്‍ റോള്‍ കളികള്‍

ദുബായിലെ റാഷിദിയിയിലെ പ്രൈവറ്റ് വില്ലയിൽ പത്തും പന്ത്രണ്ടും പാകിസ്ഥാനി പെൺപിള്ളേരുമായി ഇവരൊക്കെ റോക്ക് എൻ റോൾ കളിക്കുമ്പോൾ ആ പാർട്ടിയിലെ തന്നെ കണ്ണൂരിലെ സമുന്നതനായ നേതാവായ പി ജയരാജന്റെ മകൻ അൽ ഖൂസിലെ സ്കോപ്പ് എന്ന പരസ്യ കമ്പനിയിൽ ഫ്ലക്സ് ബോർഡുകൾ പതിക്കുന്ന ജോലിയിൽ ആയിരുന്നു എന്നതും വൈരുധ്യാത്മിക ഭൗതിക സിദ്ധാന്തം തന്നെ .

ബിനോയ് കോടിയേരി ചേട്ടന്റെ കമ്പനി വിസയിൽ ഇറങ്ങുമ്പോൾ എയർപോർട്ടിൽ സ്വീകരിക്കുവാൻ പോയിരുന്നത് സിനിമ നിർമ്മാതാക്കളും സൂപ്പർമാർക്കറ്റ് മുതലാളിമാരും കഫെറ്റീരിയ കച്ചവടക്കാരുമൊക്കെ ആയിരുന്നു.

ഇവരുടെയൊക്കെ വോട്ടുകൾ ലീഗിന് ആയിരുന്നെങ്കിലും കോടിയേരിയുടെ മക്കളെ ഇവരൊക്കെ പൊന്നുപോലെ കൊണ്ടുനടന്നു. ആ സമയത്തായിരുന്നു കേരളത്തിലെ ഒരു മുതലാളി ദുബായിൽ കമ്പനി ആരംഭിക്കുന്നത് .

അദ്ദേഹത്തിന് അല്ലറ ചില്ലറ പിആർഒ ജോലികളും സഹായങ്ങളൊക്കെ ചെയ്തുകൊടുത്തതിന്റെ പ്രതിഫലമായി അദ്ദേഹത്തിന്റെ കമ്പനിയുടെ ഒരു ബിസിനസ്സ് കാർഡ്, വൈസ് പ്രസിഡണ്ട് എന്ന ടൈറ്റിലിൽ ബിനോയ് ഒപ്പിച്ചെടുത്തു.

കുറെ നാൾ ആ കാർഡുപയോഗിച്ചുകൊണ്ട് ഗൾഫിലും കേരളത്തിലും ബംഗളൂരുവിലും ബിനീഷ് വിലസി. അപ്പോഴും ആ കമ്പനി ബിനീഷിന് വിസ കൊടുത്തിരുന്നില്ല. ശമ്പളവും ഉണ്ടായിരുന്നില്ല.

മഹാ… മക്കളുടെ കമ്മ്യൂണിസം !

ദുബായിലെ പബ്ബുകളിലും നൈറ്റ് ക്ലബുകളിലും നിത്യസന്ദർശകരായി മാറിയിരുന്ന ഈ ഭരണ മാഫിയയുടെ മക്കൾ മൂന്നോളം നൈറ്റ് ക്ലബ്ബുകൾ സ്വന്തമാക്കുകയും ചെയ്തു. അതിലൊരെണ്ണം സ്വന്തമാക്കിയത് ഒരു പരേതനായ എംഎൽഎയുടെ മകനായിരുന്നു. പണം നിക്ഷേപിച്ചിരുന്നത് ചില സിനിമ നിർമ്മാതാക്കളും. മൂത്തവൻ ബിനോയ് നന്നായി മദ്യപിച്ചിരുന്നു എങ്കിലും അഹങ്കാരിയായിരുന്നില്ല.

ബിനീഷ് പലരെയും ഭീഷണി പെടുത്തി കാര്യങ്ങൾ സാധിച്ചിരുന്നു. ദുബായിൽ വെച്ചുനടക്കുന്ന പ്രശ്നങ്ങൾക്ക് നാട്ടിലെ അവരുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചുകൊണ്ട് പ്രതികാരം ചെയ്യുമായിരുന്നു.

അതിന്നിടയിൽ ഇവർക്കുവേണ്ടി പണം നിക്ഷേപിച്ച നീലത്താമര, രതിനിർവേദം എന്നീ സിനിമകളുടെ നിർമാതാവ് ഭാര്യയെയും കുട്ടിയേയും കൊന്നുകൊണ്ട് ആത്മഹത്യ ചെയ്തു. ഈ സംഭവങ്ങളൊന്നും ആരും വാർത്തയാക്കിയിരുന്നില്ല. ആ വിഷയം തുറന്നടിച്ചുകൊണ്ട് എഴുതിയ വിഎം സതീഷിന്റെ വീട്ടിലും ഗുണ്ടകൾ എത്തിയിരുന്നു.

ബിനീഷിന്‍റെ വിവാഹത്തലേന്നുള്ള വ്യവസായ പ്രമുഖന്‍റെ മരണം !

ബിനോയ് കോടിയേരിയുടെ കല്യാണം തിരുവനന്തപുരത്തുവെച്ചു നടന്നപ്പോൾ ദുബായിൽ നിന്നും ചാർട്ടേർഡ് വിമാനങ്ങൾ വരെ പോയിരുന്നു. വളരെ നല്ല രീതിയിൽ നടന്ന കല്യാണത്തിൽ നിരവധിയനവധി വിഐപികൾ സന്നിഹിതരായിരുന്നു .

അതുകഴിഞ്ഞായിരുന്നു ബിനീഷിന്റെ വിവാഹനിശ്ചയം പ്ലാൻ ചെയ്തത്. ലീഡർ കെ കരുണാകരന്റെ ബന്ധുവായിരുന്നു പെൺകുട്ടി. നിശ്ചയ തലേന്നാണ് കേരളത്തെ ഞെട്ടിച്ച

പോൾ മുത്തൂറ്റ് വധം നടക്കുന്നത്.

ആ സുന്ദരി ആര് ?

ബിനീഷിന്റെ അടുത്ത സുഹൃത്തുക്കളും ഇപ്പോൾ ബെംഗളൂരിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമായ ഓം പ്രകാശിന്‍റെയും പുത്തൻ പാലം രാജേഷിന്‍റെയും സാന്നിധ്യത്തില്‍ കാരി സതീഷ് എന്നൊരു കൂലി തൊഴിലാളി നിസാര കാരണത്തിന് പോൾ മുത്തൂറ്റിനെ വധിക്കുമ്പോൾ ആ കാറിൽ സിനിമാനടിയെപോലുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നത്രെ!

ഓം പ്രകാശും പുത്തൻപാലം രാജേഷും ആ പെൺകുട്ടിയെ എവിടേക്കാണ് കടത്തിയതെന്ന് ചാത്തന്മാർക്കുപോലും അറിയില്ല.

പക്ഷെ സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയിലും ബിനീഷിന്റെ വിവാഹ നിശ്ചയം കല്യാണമായി മാറിയത് വെള്ളിയാഴ്ച രാവിലെയുമായിരുന്നു. ആരായിരുന്നിരിക്കാം ആ പെൺകുട്ടി? ഇപ്പോഴും സുകുമാര കുറുപ്പ് പോലെ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ?

അടുത്ത ബന്ധു എന്ന 'ഉന്നത' ?

ബിനോയിയുടെയും ബിനീഷിന്റെയും അടുത്ത ബന്ധു ദുബായിലെ ഒരു നിത്യ സന്ദർശക ആയിരുന്നു. ഓഫീസ് ഒന്നും ഇല്ലായിരുന്നു എങ്കിലും അവരും മൂന്നു കടലാസ് കമ്പനികളുടെ ഉടമസ്ഥ ആയിരുന്നു.

കേരളത്തിലെ ഒരു പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് കടലാസ് കമ്പനികളുടെ സൂത്രധാരകൻ. എട്ടോളം ബാങ്കുകളിൽ അക്കൗണ്ടും ഉണ്ടായിരുന്നു. തലസ്ഥാനത്തെ എയർപോർട്ടിൽ പൈലറ്റുമാരും ക്യാബിൻ ക്രൂവും ഡിപ്ലോമാറ്റ്സും ഇറങ്ങിപ്പോകുന്ന ഗെയ്റ്റിലൂടെ ആയിരുന്നു അവര്‍ പുറത്തേക്കു പോയിരുന്നത്.

ബാഗേജുകൾ ഒന്നും ഒരുത്തനും ചെക്ക് ചെയ്തിരുന്നില്ല. ബിനീഷും ഇവരും കള്ളക്കടത്തുകാരൻ നബീലും ചേർന്നുകൊണ്ട് ബി ക്യാപിറ്റൽസും ബി സിനിമാസും ആരംഭിച്ചിരുന്നു. ബി ക്യാപിറ്റൽസ് മുഖേന അവര്‍ 20 കോടിയോളം രൂപയാണ് ബിറ്റ് കോയിൻ കച്ചവടത്തിൽ നിക്ഷേപിച്ചത്.

ബി സിനിമയ്ക്കുവേണ്ടി പത്തു കോടിയും നിക്ഷേപിച്ചു. നബീലായിരുന്നു ഡിപ്ലോമാറ്റ് വഴിയുള്ള സ്വര്ണക്കടത്തിന്റെ ഐഡിയ രൂപപ്പെടുത്തിയത്. നബീൽ ജയിലിൽ ആയപ്പോൾ സന്ദീപ് നായർ ആ ഐഡിയ അടിച്ചു മാറ്റുകയായിരുന്നു. അതിന്റെ പ്രതികാരമാണ് ഈ കള്ളക്കടത്തിനെ ഒറ്റിയത് എന്നും സംശയിക്കുന്നു.

publive-image

കഴിഞ്ഞ നാലര വർഷങ്ങളായി ദുബായിലും അബുദാബിയിലും അരങ്ങേറിയ ഇവന്റുകൾ വഴിയാണ് പ്രധാനമായും പണമിടപാടുകൾ നടന്നത്.

മുഖ്യധാരാ മാധ്യമങ്ങളായിരുന്ന മനോരമ റേഡിയോയും ഫ്‌ളവേഴ്‌സ് റേഡിയോയും ഏഷ്യാനെറ്റ് റേഡിയോയും റേഡിയോ ഏഷ്യയും യുഎഇ പ്രക്ഷേപണം അവസാനിപ്പിച്ചപ്പോൾ ചിലർ മാത്രം അവാർഡ് ഷോകളും മാപ്പിളപ്പാട്ട് മത്സരങ്ങളും കൊണ്ട് യുഎഇയിൽ നിറഞ്ഞുനിന്നു ലോക കേരളസഭ എന്ന പേരിൽ കോടികൾ പൊടിപിടിച്ചു.

സോഷ്യൽ മീഡിയയിൽ സെൽഫി ഇടുവാൻ മാത്രമായി ചിലർക്കുവേണ്ടി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വെച്ചുള്ള സൽക്കാരങ്ങൾ പൊടിപൊടിച്ചു.

കള്ളക്കടത്തുകാർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കും അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ മുഖ്യനും മഹാനടന്മാരും വിതരണം ചെയ്ത അവാർഡുകളിൽ പലതും പണം വാങ്ങിയാണ് അവാർഡുകൾ കൊടുത്തത് എന്നത് കൊടുത്തവർക്കും വാങ്ങിയവർക്കും അറിയാം.

കേരളത്തിൽ കള്ളക്കടത്തുവിഷയം കത്തി കയറി അന്വേഷണം ഗൾഫിലേക്ക് നീങ്ങിയപ്പോൾ ചാനലിന്റെ മുഖ്യൻ മെല്ലെ പടിയിറങ്ങി.

ഉപദേഷ്ടാക്കളും വില്ലന്മാര്‍ ?

മറ്റൊരു പ്രധാന ഉപദേഷ്ടാവ് കഴിഞ്ഞ മാർച്ച് അഞ്ചിന് തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് ബിസിനസ്സ് ക്‌ളാസിൽ യാത്ര ചെയ്തു. ലൈഫ് മിഷൻ വിവാദനായകൻ സന്തോഷ് ഈപ്പന്റെ കൂടെയയായിരുന്നു ആ യാത്ര.

യുഎഇയിൽ ദിവസങ്ങളോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ലോക കേരളസഭക്കുള്ള കലാപരിപാടികൾ സംഘടിപ്പിച്ചത് ഈ ഉപദേഷ്ടാവും ചാർട്ടേർഡ് അക്കൗണ്ടന്റും ചേർന്നായിരുന്നു. നോർക്ക റൂട്സിന്റെ പേരിലും ലോകകേരളസഭയുടെ പേരിലും ഒന്നാം പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലും കോടികളാണ് ദുബായിൽ കുമിഞ്ഞു കൂടിയത്.

ഈ പണമെല്ലാം എവിടെപ്പോയി. ആരാണ് എല്ലാം ക്രോഡീകരിച്ചത് ?

വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിനെ വൻ തുക കൊടുത്തു കൊണ്ട് സർക്കാർ സ്വന്തമാക്കിയതിലും ഷാർജയിലെ പെയിന്റ് കമ്പനിക്ക് കേരളത്തിൽ സ്ഥലം അനുവദിച്ചതിലും കോടികളുടെ തട്ടിപ്പുകളാണ് ദുബായ് കേന്ദ്രമായി അരങ്ങേറിയത് .

കേരളത്തിന് അന്നം തരുന്ന ഒരു നാടിന്റെ ഖ്യാതി ഡിപ്ലോമാറ്റ് ബാഗേജിലൂടെയും ഹവാലകളിലൂടെയും മങ്ങലേൽപ്പിച്ചതിൽ ഇവിടത്തെ നല്ലവരായ മുഖ്യധാരാ കച്ചവടക്കാർക്കും സാമൂഹ്യ സേവകർക്കും ജനങ്ങൾക്കും അങ്ങേയറ്റം ഖേദമുണ്ട്.

റിവേഴ്‌സ് ഹവാലയുടെ വഴികൾ !

സിനിമയിലെ ഉന്നതന്മാരുടെ പണം വെളുപ്പിച്ചിരുന്നത് ദുബായ് മുഖേനയുള്ള റിവേഴ്‌സ് ഹവാലയിലൂടെയായിരുന്നു.

നാട്ടിൽ ചെറിയ ഒരു തുക അഡ്വാൻസ് വാങ്ങുകയും ബാക്കിയുള്ള തുക ഓവർസീസ് റൈറ്റ്സ് എന്ന പേരിൽ ദുബായിലെ ഇറാനിയൻ അഹമ്മദ് ഗോൾച്ചനിൽ നിന്നും പണമായി വാങ്ങുകയും പിന്നീട് സ്വർണ്ണത്തിലൂടെയോ മറ്റു ഹവാല മാർഗ്ഗങ്ങളിലൂടെയോ ഒക്കെ ആയിരുന്നു നാട്ടിൽ എത്തിച്ചിരുന്നത്.

ഇതിനെല്ലാം ചുക്കാൻ പിടിച്ചിരുന്നത് സെലിബ്രിറ്റി ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു. അദ്ദേഹമാണ് സർക്കാരിന്റെ ഫണ്ടുകളും കൈകാര്യം ചെയ്യുന്നത്. ലോകകേരളസഭയെയും മറ്റുള്ള ഇവന്റുകളെയും മറയാക്കികൊണ്ടായിരുന്നു കൂടുതലും കാര്യങ്ങൾ നടത്തിയിരുന്നത്.

സ്വപ്ന എന്ന വില്ലത്തി

publive-image

ചവറ എംൽഎയുടെ മകൻ ജയിലിൽ അടക്കപ്പെട്ടത് നൈറ്റ് ക്ലബ്ബ് മായി ബന്ധപ്പെട്ട വിഷയത്തിലാണ്. ആ വിഷയം പരിഹരിച്ചത് സ്വപ്ന ഇടപെട്ടാണ്. അതുപോലെ ഭരണമുന്നണിയിലെ ഘടകകഷി മുഖ്യന്‍റെ മകന്‍റെ മോചനവും യാഥാർഥ്യമാക്കിയത് സ്വപ്നയുടെ ഇടപെടലിൽ മാത്രമാണ്.

പ്രമുഖ മന്ത്രിയുടെ മകന്റെ പാസ്പോർട്ട് ബാൻ എടുത്തുകളഞ്ഞതിന്റെ ക്രെഡിറ്റും സ്വപ്നക്കായിരുന്നു. അബുദാബിയിലെയും ദുബായിലെയും ഒട്ടനവധി സുന്ദരികളായ വീട്ടമ്മമാരെ വഴിതെറ്റിച്ചുകൊണ്ട് അവരെക്കൊണ്ട് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ കൈപ്പിടിയിൽ ആക്കിയതിലും സ്വപ്ന - മുന്‍ മന്ത്രി അച്ചുതണ്ടായിരുന്നു.

മുന്‍ മന്ത്രിക്ക് പെണ്ണും സ്വപ്നക്ക് പണവും എന്നതായിരുന്നു ഡീലുകൾ. അതിന്റെ ഒരു

ഇരയായിരുന്നു സിറാജ് പത്രത്തിന്റെ ബഷീർ. ഫേസ്‌ബുക്കിലെ നിരവധി അനവധി പെൺകൂട്ടയ്മകൾ കേന്ദ്രീകരിച്ചായിരുന്നു സ്വപ്നയുടെ വേട്ട. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും സ്വപ്ന പെണ്ണുങ്ങളിൽ കുടുക്കിയിട്ടുണ്ട്. സ്വപ്നയെ വില്ലത്തിയാക്കി മയക്കുമരുന്ന് സ്വർണ്ണക്കടത് അവതരിപ്പിക്കുവാൻ വെച്ചിരുന്ന സിനിമയുടെ തിരക്കഥ തുടങ്ങുമ്പോഴാണ് സച്ചിയുടെ മരണമെന്നതും ചികഞ്ഞു നോക്കേണ്ടിയിരിക്കുന്നു,

വിഐപിമാരുടെ വിവാഹ സന്ദര്‍ശനങ്ങള്‍

publive-image

കേരളത്തിലെ ഒട്ടുമിക്ക മന്ത്രിമാരും ഭരണഘടനാ പദവി വഹിക്കുന്നവരും മന്ത്രി കിങ്കരന്മാരും ഐഎഎസ് ഓഫീസർമാരും പത്തിൽ കൂടുതൽ തവണ ദുബായിലും അബുദാബിയിലുമായി സന്ദർശനം നടത്തിയിട്ടുണ്ട്. വിവാഹ മന്ത്രി ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് കിട്ടുന്നതിനായി കേന്ദ്രത്തിൽ അപേക്ഷിക്കുകയും അപേക്ഷ സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു.

ആദ്യമൊക്കെ ഈ മന്ത്രിയുടെ സന്ദർശനം പഴയ കൂട്ടുകാരുമൊത്തായിരുന്നെങ്കിൽ പിന്നീട് അവരെ ഒന്നും വിളിക്കുകപോലും ചെയ്യാറില്ലെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞിരുന്നു. വളരെ രഹസ്യ സ്വഭാവത്തോടെയായിരുന്നു മന്ത്രിയുടെ ദുബായ് സന്ദർശനങ്ങൾ.

ആഫ്രിക്കയിലെയും ബംഗ്ലാദേശിലെയും കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ആളുകളുമായും കൂടാതെ കോടികൾ കൊണ്ട് അമ്മാനമാടുന്ന പുതിയ ജനറേഷൻ ഗ്രൂപ്പുകളുമായും ഒക്കെയായിരുന്നു മന്ത്രിയുടെ നീക്കുപോക്കുകൾ.

മറ്റുമന്ത്രിമാരും പെയിന്റ് കമ്പനി ഡീലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്. അധികം മലയാളികൾ എത്തിപ്പെടാത്ത വേർസഛേയുടെ നക്ഷത്ര ഹോട്ടലിലും മറ്റുമായിരുന്നു ഇവരുടെ സങ്കേതങ്ങൾ.

ഈ വാർത്തകൾ വെളിയിൽ വന്നു തുടങ്ങിയതോടെ പാർട്ടിയുടെ ദുബായിലെ പ്രമുഖ വ്യക്തികൾ ആരോടും ഒന്നും പറയാതെ കോവിഡിന്‍റെ പേരിൽ എല്ലാം അവസാനിപ്പിച്ച് നാട് പിടിച്ചിരുന്നു.

എതിര്‍ത്തവരെ കേസില്‍ കുടുക്കി !

ഇവരൊക്കെ എന്തൊക്കെ ചെയ്താലും ചോദിക്കാനും പറയാനും ആളില്ല എന്ന ഒരഹങ്കാരം എല്ലാവരിലും നിഴലിച്ചിരുന്നു. പാർട്ടി അണികളെ ഒരു ഭാഗത്ത് പറ്റിക്കുമ്പോൾ ഇതെല്ലാം മനസ്സിലാക്കിയവരെ പല കേസുകളിലും കുടുക്കുകയായിരുന്നു.

ചാനലുകാരിൽ ചിലരെ കൂടെ കൂട്ടിയപ്പോൾ ചിലരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് മധ്യസ്ഥം പറഞ്ഞുകൊണ്ട് ചേർത്തുനിർത്തി. അല്ലാത്തവരെ പോരാളി ഷാജിമാരെക്കൊണ്ട് തെറി പറയിപ്പിച്ചു, ഭീഷണിപ്പെടുത്തി. കേരളത്തിലെ എല്ലാ ജില്ലകളിലെയും മണ്ഡലങ്ങളിലെയും പഞ്ചായത്തുകളിലെയും കള്ളക്കടത്തുകാരെയും പണച്ചാക്കുകളെയും പോക്കിരികളെയും പാർട്ടിക്കാരാക്കി മാറ്റി.

പുറത്തുവരാനിരിക്കുന്നത് 70 % കളികള്‍ കൂടി !

ക്രിമിനൽ സ്വഭാവമുള്ള പോലീസുദ്യോഗസ്ഥർക്ക് അനർഹമായ സ്ഥാനങ്ങൾ കൊടുത്തു സ്വന്തം കൈപ്പിടിയിലാക്കി. ആക്ഷേപഹാസ്യമായും അല്ലാതെയും സിനിമ ചെയ്യുന്ന സംവിധായകരെയും നടന്മാരെയും കളിക്കൂട്ടുകാരാക്കി.

അവരെയെല്ലാം വീട്ടിൽ വിളിച്ചു സദ്യയൊരുക്കി. ഭരണം കിട്ടിയപ്പോൾ തന്നെ ഓൺലൈൻ മീഡിയക്കാരെയും ചെറിയ പത്രക്കാരെയും ഭീഷണിപ്പെടുത്തി. പ്രതിപക്ഷത്തെ ഉശിരുള്ള നേതാക്കൻമാരുടെ പിന്നാലെ കൂടി അവരെയൊക്കെ സോഷ്യൽ മീഡിയയിൽ ആക്രമിച്ചു. പണച്ചാക്കുകളെ മൊത്തം കീശയിലാക്കി. അങ്ങനെയങ്ങനെ ജയിച്ചു ജയിച്ചു പോകുന്നതിനിടക്ക് അവർ വിശ്വസിക്കാതെ ദൈവം കൊടുത്ത പണിയാണ് ഇന്നിപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഈ കൊള്ളസംഘത്തിന്റെ കളികൾ മുപ്പത് ശതമാനമേ പുറത്തു വന്നിട്ടുള്ളൂ. ഇനിയും ഏറെ സഞ്ചരിച്ചാൽ ഞെട്ടുന്ന വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ !!! ഷാര്‍ജയില്‍ തുടങ്ങാനിരുന്ന സ്വകാര്യ സര്‍വ്വകലാശാലയ്ക്കുള്ള പണം റിവേഴ്സ് ഹവാല വഴി കണ്ടെത്തിയിരുന്നു.

പണമുണ്ടെങ്കില്‍ ഭരണം പിടിക്കാം ! 

കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ സ്വഭാവമനുസരിച്ചു ഒരു നിയമസഭാ സീറ്റിൽ അഞ്ചുകോടി രൂപ വീശിയാൽ ആ സീറ്റ് എത്ര കൊലകൊമ്പന്റെ ആണെങ്കിലും തിരിച്ചുപിടിക്കാനാവും എന്ന തിരിച്ചറിവാണ് ഈ സർക്കാരിനെ ഇങ്ങനെയുള്ള കടും വെട്ടുകൾ വെട്ടാൻ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അത് ഓണം ക്രിസ്തുമസ്സ് കിറ്റിന്റെ പേരിലായാലും അല്ലാതെയുള്ള സഹായങ്ങളായും ഒക്കെ ചെയ്‌താൽ എല്ലാ സീറ്റുകളും കൂടെ നിർത്താമെന്ന വ്യാമോഹത്താലാണ് മലബാറിലെ മത മേലധ്യക്ഷനെയും കള്ളക്കടത്തു തിരുമാടികളെയും മദ്ധ്യ തിരുവതാംകൂറിലെ ബിഷപ്പിനെയും തലസ്ഥാനത്തെ ഗുണ്ടകളെയുമൊക്കെ കൂടെ കൂട്ടിയത്. അതിന്റെ ധൈര്യമായിരുന്നു ഭരണത്തുടർച്ച എന്ന ആവേശം.

ചില ഫെല്ലോകളുടെ  ഉപദേശപ്രകാരമായിരുന്നു അവാർഡുകൾ വാങ്ങിക്കൂട്ടിയത്. യുഎൻ ഇൽ സൂം മീറ്റിംഗിന് ക്ഷണിച്ചാൽ അത് അവാർഡ്, നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന മാഗസിനുകളിൽ പുറം ചട്ട പ്രസിദ്ധീകരിച്ചാൽ അതും അവാർഡ്. ഏതോ കോപ്പിലെ തട്ടിക്കൂട്ട് കമ്പനി ഏറ്റവും നല്ല സർക്കാർ എന്ന് സർവേയിൽ പറഞ്ഞാൽ അതും അവാർഡ്. അവാർഡിലൂടെ എല്ലാം നേടാൻ കഴിയുമെന്ന ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നിപ്പോൾ ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ നേരിടുവാൻ വയ്യാത്ത അവസ്ഥയിലേക്ക് എത്തണമെങ്കിൽ അതിന്റെ അർത്ഥം ശബരിമലയിലെ അയ്യപ്പസ്വാമിയോട് തന്നെ ചോദിച്ചറിയണം !!!

ലോകകേരളസഭയും, നോർക്ക റൂട്സും, അവാർഡ് ദാന ചടങ്ങുകളും, പ്രളയഫണ്ടും, സ്റ്റേജ് ഷോകളും, ദുരൂഹ യാത്രകളും, ചില മരണങ്ങളും എല്ലാം ഇഡിയുടെയും കസ്റ്റംസിന്റെയും ഒക്കെ അന്വേഷണത്തിൽ കൊണ്ടുവരുമെന്ന ആത്മവിശ്വാസത്തോടെ

ഏറെ നാൾക്കുശേഷം നിങ്ങളുടെ ദാസനും നിങ്ങളുടെ വിജയനും

 

 

 

 

dasanum vijayanum
Advertisment