കേരള സംസ്ഥാനം ഉണ്ടായ നാൾ മുതൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാറിമാറിയുള്ള ഭരണവും ലോക്സഭാ തിരഞെടുപ്പുകൾ വലത് അനുകൂലവും പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഇടതു അനുകൂലവും ആകുന്ന കാഴ്ചകളാണ് ഇതുവരെ ഇന്നുവരെ നാം കണ്ടുപോരുന്നത്.
ഇതിന്നിടയിൽ 1990 -ൽ ഇടതുപക്ഷം കൊണ്ടുവന്ന ജില്ലാ കൗൺസിൽ തിരഞെടുപ്പിൽ കേരളത്തിലെ പന്ത്രണ്ട് ജില്ലകളും തൂത്തുവാരിക്കൊണ്ട് ഇടതുപക്ഷം വലതുപക്ഷത്തെ ഞെട്ടിച്ചുകളഞ്ഞു.
ആ അഹങ്കാരത്താൽ നാല് വര്ഷം മാത്രം പൂർത്തിയാക്കിയ ഇടതുസർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെ മലർത്തിയടിച്ചു .
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന ഈ വക അവസരവാദ നയം മനസ്സിലാക്കിയ ലീഡർ കെ കരുണാകരൻ എന്നെന്നേക്കുമായി ജില്ലാ കൗൺസിൽ പിരിച്ചുവിടുകയും അങ്ങനെ ഒരു സാധനം തന്നെ കേരളത്തിൽ നിന്നും പിഴുതെറിയുകയും ചെയ്തു.
കൂടാതെ ഇരുപതോളം വർഷങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്താതെ കൊണ്ടുനടന്നു. കാരണം എന്തൊക്കെ പറഞ്ഞാലും പഞ്ചായത്തുകളിൽ എന്നും ഇടതുപക്ഷത്തിനാണ് മുൻതുക്കം ലഭിക്കാറുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ യുഡിഎഫിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു. ഇടതിന് ഒരു സെമിഫൈനൽ കളിച്ച ഉഷാറും സംജാതമാകുന്നു .
കേരളത്തിന്റെ ഓരോ ഗ്രാമത്തിലെയും വാർഡിലെയും കൗൺസിലിലെയും ജനങ്ങളിൽ വേരുറപ്പിക്കുവാൻ കഴിവുള്ളവരാണ് ഇടതു പക്ഷത്തെ സാധാരണ പ്രവർത്തകന്മാർ. അവർ പ്രവർത്തിക്കുന്നത് മേലെ തട്ടിലെ നേതാക്കന്മാരെപോലെ എസി മുറികളിൽ ഇരുന്നല്ല.
അവരെപ്പോഴും അന്നാട്ടിലെ ഓരോരോ ചെറിയ സംഘടനകളിലും സ്‌കൂൾ അലുംനികളിലും കോളേജ് അലുംനികളിലും ഒക്കെ മുൻപന്തിയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്നു.
അന്നാട്ടിലെ ഓരോ ഉത്സവങ്ങൾക്കും കല്യാണങ്ങൾക്കും മരണങ്ങൾക്കും അതുപോലെയുള്ള സംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വമേകുന്നു. അപ്പോൾ പിന്നെ ഒരു തിരഞ്ഞെടുപ്പിനെ നേരിടുവാൻ അവർക്ക് എല്ലാം എളുപ്പമായി മാറുന്നു.
ജനകീയാസൂത്രണവും സർവീസ് സഹകരണ ബാങ്കുകളും അവർക്ക് ജനകീയത വർദ്ധിപ്പിക്കുന്നു. അത് വോട്ടായി മാറുമ്പോൾ ഗുണം എൽഡിഎഫ് നേടുന്നു.
പക്ഷെ അസംബ്ലി തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ചിത്രം മാറിമറിയുന്നു. അതിൽ ഭരണ മികവും പണവും അഴിമതിയുമൊക്കെ ചർച്ചയാവുന്നു.
ഇപ്പോൾ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയം കണ്ടുകൊണ്ട് ഭരണം പിരിച്ചുവിട്ട് അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ യുഡിഎഫ് തൊണ്ണൂറിന് മേലെ സീറ്റുകൾ നേടിക്കൊണ്ട് അധികാരത്തിൽ വന്നേക്കാം.
ശരിക്കും പറഞ്ഞാൽ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങൾ തന്നെയാണ്. എക്കാലത്തെയും ചരിത്രം എടുത്തുനോക്കിയാൽ മനസ്സിലാക്കുന്നതുകൊണ്ട് ഇനിയെങ്കിലും അസംബ്ലി തിരഞ്ഞെടുപ്പിനു ശേഷമേ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്താവൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിന്തിക്കാവുന്നതാണ്.
സാധാരണ ഒരു പഞ്ചായത്ത് എടുത്തുനോക്കിയാൽ ജനകീയരായ എല്ലാ സ്ഥാനാർത്ഥികളും ജയിച്ചതായി മനസ്സിലാക്കാം. അനാവശ്യമായ ആളുകളെ ജനം ഒഴിവാക്കിയതായും കാണാം.
കൂടാതെ ജനങ്ങൾക്ക് വേണ്ടത് പണവും സൗകര്യങ്ങളുമാണ്. നിലപാടുകളും പോളിസികളും ഇവർ തത്കാലത്തേക്കെങ്കിലും മാറ്റി വെക്കുന്നു.
പണം വീശിയ സ്ഥലങ്ങളിലൊക്കെ ജയം നേടുവാനായതും ജനാധിപത്യത്തിന്റെ വേരറുക്കുന്ന കാര്യങ്ങളാണ്. അഴിമതിയിൽ മുങ്ങിക്കുളിക്കുവാൻ രാഷ്ട്രീയപാർട്ടികളെയും രാഷ്ട്രീയക്കാരെയും പ്രചോദിപ്പിക്കുന്ന അവസരമാണ് ജനങ്ങൾ ചെയ്തുകൊടുക്കുന്നത് .
ഇനിയിപ്പോൾ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞുകിടന്നവരും അല്ലാതെ മൊത്തത്തിൽ രാഷ്ട്രീയത്തിൽ മനം മടുത്ത് മാറിനിന്നവരും മുന്നിലേക്ക് വരുവാൻ തത്രപ്പാട് കാണിക്കുന്നത് കാണാം.
യുഡിഎഫിനെ സംബന്ധിടത്തോളം അധികം ഗ്രൂപ്പുകളിക്കാത്ത ഒരു തിരഞ്ഞെടുപ്പായതുകൊണ്ട് അവർക്ക് ഹോം വർക്ക് ചെയ്യുവാനുള്ള അവസരമായും അസംബ്ലി തിരഞ്ഞെടുപ്പിനുള്ള ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുവാനുമുള്ള ഒരു കാര്യകാരണമായും ഈ തിരഞ്ഞെടുപ്പിനെ കണക്കാക്കാം.
ഇപ്പോൾ തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തിയാൽ അവർക്ക് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം, എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കച്ചിത്തുമ്പാണ്.
അണികളുടെയും പോരാളി ഷാജിമാരുടെയും ജലീൽ മാരുടെയും അഹങ്കാരം കുറച്ചുകൊണ്ട് ഇനിയും പണിയെടുത്താൽ പാർട്ടിയെ തകരാതെ കൊണ്ടുനടക്കാം.
എൻഡിഎക്ക് അവരുടെ മേൽക്കൈ ഉണ്ടാക്കുവാൻ സാധിച്ചെങ്കിലും ഇത്രയൊന്നും കിട്ടിയാൽ പോരാ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചക്കളത്തിൽ പോരില്ലാതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോയാൽ മൂന്ന് നാല് സീറ്റിൽ വേണേൽ നല്ല പോരാട്ടം കാഴ്ചവെക്കാം !!!
എന്തായാലും വോട്ട് കൂടുതൽ കിട്ടിയവർ ജയിച്ചു മറ്റുള്ളവർ തോറ്റു, പൊരുതിയവർക്കെല്ലാം ഇനിയും നന്മകൾ നേർന്നുകൊണ്ട്
സ്വന്തം വാർഡിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജയിച്ച ദാസനും, മൂന്നാം സ്ഥാനത്തേക്ക് പോയ വിജയനും…