Advertisment

നാടിനെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് ആരോപണമുള്ളവര്‍ ഭരണം നിയന്ത്രിക്കുന്നു ! ഡോളര്‍ കടത്ത് അന്വേഷണം നേരിടുന്നവര്‍ നിയമസഭ നിയന്ത്രിക്കുന്നു ! സ്വര്‍ണക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയവര്‍ സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നു - കേരളനാടേ… എന്തൊരഹങ്കാരമാണി ഭരണം ! - ദാസനും വിജയനും എഴുതുന്നു…

New Update

publive-image

Advertisment

ഓരോ കളിക്കാരനും അവരവരുടെ അവസാന റൗണ്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ സെൽഫ് ഗോളിൽ ഔട്ട് ആകുവാനുള്ള സാധ്യതകൾ കാണുന്നു എന്നതാണ് അമേരിക്കയിലെ മുൻ പ്രസിഡണ്ടിന്റെ അഥവാ നമ്മുടെ ഇന്ത്യയുടെ മൈ പ്രണ്ടിന്റെ അവസ്ഥകൾ കാണുമ്പോൾ തോന്നിപ്പോകുന്നത്.

രണ്ടാം വരവും പ്രതീക്ഷിച്ചുകൊണ്ട് ഇല്ലാത്ത കൊറോണയെ പെരുപ്പിച്ചു കാണിച്ചും കറുത്തവർഗ്ഗക്കാരനെ കഴുത്തുഞെരിച്ചു കൊന്നും വംശീയ കലാപങ്ങൾ സൃഷ്ടിച്ചും വെള്ളക്കാരനും കറുത്തവനും തമ്മിലുള്ള സ്പർദ്ധ വളർത്തിയും സോഷ്യൽ മീഡിയയെയും ചാനലുകളെയും വിലക്കുവാങ്ങിയും മറ്റുള്ള രാജ്യങ്ങളിൽ വരെ പ്രചാരണയോഗങ്ങൾ സംഘടിപ്പിച്ചും ശത്രുക്കളെ ജയിലിൽ അടച്ചും ഒക്കെ ട്രമ്പ് എന്ന വിവരക്കേടിന്റെ പര്യായം ഏറെ കളിച്ചെങ്കിലും ഇന്ന് അങ്ങേരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.

സ്വന്തം നാട്ടിലെ ട്വിറ്ററും ഫേസ്ബുക്കും യുട്യൂബും അങ്ങേരെ പടിയടച്ച് പിണ്ഡം വെച്ച കാഴ്ച നന്മ എല്ലായിടത്തും ലേശം അവശേഷിക്കുന്നു എന്നതിന് തെളിവാണ്.

ഇന്ത്യ രാജ്യം ഇതുവരെ നേരിടാത്ത കരിനിയമങ്ങളാൽ രാജ്യത്തെ മനസമാധാനം തകർക്കുവാൻ ശ്രമിച്ച രാജ്യസ്നേഹികൾ എന്ന് പറയപ്പെടുന്ന അമിത്ഷാ - നരേന്ദ്ര മോഡി കൂട്ടുകെട്ടിന് ഏറ്റവും തലവേദനയാകുന്നു നമ്മുടെ സ്വന്തം കർഷകർ.

ലോകം മുഴുവനും ചുറ്റിനടന്നുകൊണ്ട് ഉണ്ടാക്കിയ ഇമേജെല്ലാം ഈ കർഷക സമരത്തിൽ ഇല്ലാതാകുന്ന കാഴ്ചകളാണ് നാം കാണുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളൊക്കെ കണ്ണടച്ചു എങ്കിലും വിദേശത്തെ മാധ്യമങ്ങൾ ഈ സമരത്തെ ലോകത്തിന്റെ മുന്നിൽ നല്ലതുപോലെ തുറന്നു കാട്ടുന്നുണ്ട്.

നൂറോളം കർഷകർ മരിച്ചു വീണിട്ടും ആരും തന്നെ അവരെ ഗൗനിക്കുന്നില്ല. ഒരു നിര്‍ഭയയാൽ അധികാരത്തിൽ എത്തിയ അരവിന്ദ് കെജ്രിവാൾ എന്ന അവസരവാദിയും അണ്ണാ ഹസാരെ എന്ന വാടകസമരക്കാരനും പുതപ്പിനുള്ളിലാണ്.

പ്രധാനമന്ത്രി മയിലിനെയും തത്തയെയും പശുക്കളെയും തലോടുന്ന തിരക്കിലാണ്. അതിന്നിടക്ക് മറ്റൊരു കരിനിയമം കൂടി ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള തിരക്കിലാണ് അമിത്ഷാജി.

റിപ്പബ്ലിക്ക് ദിനത്തിൽ ഒരു വലിയ പ്ലാനുമായിട്ടാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. അതിന്റെ മുന്നോടിയായി സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പണികൾ ചെയ്തുതുടങ്ങിയിട്ടുണ്ട്.

സമരം ഒരു ഭാഗത്ത് കൂടുതൽ ശക്തമാകുമ്പോൾ ആ സമരത്തെ പൊളിക്കുവാൻ കടുത്ത നടപടികൾ റിപ്പബ്ലിക്ക് ദിനത്തിൽ പ്ലാൻ ചെയ്തുകൊണ്ടാണ് കേന്ദ്രനീക്കം.

പക്ഷെ മുംബൈയിലും കർണാടകത്തിലും തമിഴ്നാട്ടിലും കൽക്കട്ടയിലും കർഷകർ സമരത്തെ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിൽ ഇപ്പോൾ കർഷകർ ഇല്ലാത്തതുകൊണ്ട് സമരത്തിന്റെ ആവശ്യമില്ലല്ലോ ?

രാജസ്ഥാനിലേയും പഞ്ചാബിലെയും യുപിയിലെയും ലക്ഷക്കണക്കിന് വനിതകളും കർഷകരും ഡൽഹിയെന്ന തലസ്ഥാനത്തേക്ക് നീങ്ങുമ്പോൾ ഈ സമരത്തെ നിസ്സാരവത്കരിക്കുവാൻ ആർക്കും ആകില്ല എന്നതാണ് സമരക്കാരുടെ നിശ്ചയ ദാർഢ്യം.

ഇന്ത്യയിൽ ജീവിക്കുന്നവരിൽ ഏക രാജ്യസ്നേഹി… രാജ്യത്തിനുവേണ്ടി സ്വന്തം ശബ്ദം ബലിയർപ്പിക്കുന്ന ദേശഭക്തൻ... ആദർശത്തിന്റെ പര്യായം… എന്നൊക്കെ സ്വയം വിശേപ്പിക്കുന്ന അർണാബ് ഗോസാമിയുടെ കരച്ചിൽ ഒരുനാൾ ഇന്ത്യക്കാർ കേൾക്കും എന്നത് കഴിഞ്ഞ വര്ഷം ഇവിടെ എഴുതിയിരുന്നു.

അക്കാര്യം അതുപോലെ നിറവേറ്റുവാനായി ഒരാൾ അവതരിച്ചു, മുംബൈയുടെ തലവനായി. കംസനെ വധിക്കുവാൻ ശ്രീകൃഷ്ണൻ അവതരിച്ചതുപോലെ മുംബൈയുടെ പ്രിയപുത്രൻ ഉദ്ധവ് താക്കറെ രാത്രിക്കുരാത്രി അർണാബിന്റെ കരച്ചിൽ ഇന്ത്യൻ ജനതയെ കേൾപ്പിച്ചു.

സ്വന്തം ചാനൽ മുറിയിൽ എല്ലാവരെയും ഒച്ചയിട്ട് പേടിപ്പിക്കുന്ന അവന്റെ ഗതികെട്ട കരച്ചിൽ കേട്ടപ്പോൾ ദൈവം ഇപ്പോഴുമുണ്ടെന്ന് ബോധ്യമായി.

ഇന്നിപ്പോൾ മറ്റൊരു രാജ്യദ്രോഹക്കുറ്റം അവന്റെ വാട്സാപ്പിൽ നിന്നും മുംബൈ പോലീസ് പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ഈ ഗോസാമി മറ്റുള്ളവർക്ക് അയച്ചുകൊടുത്തിരിക്കുന്നു.

കൂടാതെ ജമ്മു കശ്മീരിലെ കരിനിയമങ്ങൾ നേരത്തെ മനസ്സിലാക്കി അഥവാ ഉന്നതങ്ങളിൽ നിന്നും നേടിയെടുത്തുകൊണ്ട് അവിടേക്ക് ചാനൽ സൈന്യത്തെ നുണകൾ വിളമ്പുവാൻ എത്തിച്ചുകൊടുത്തു.

അതും രാജ്യദ്രോഹ കുറ്റം തന്നെ. അഞ്ഞൂറിൽ പരം ചാറ്റുകളാണ് മുംബൈ പോലീസിന്റെ പക്കൽ ഉള്ളത്. പുൽവാമയിലെ ഇന്ത്യൻ ആക്രമണവും മറ്റും നേരത്തെ അറിഞ്ഞുകൊണ്ട് ആഘോഷിച്ച ഗോസാമിയുടെ കളികൾ വെറുതെ വിടുവാൻ പാടുള്ളതല്ല.

ഇന്ത്യയിൽ കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷകൾ ഈ ഭരണത്തിൽ തന്നെ നൽകണം. ഭരണം മാറിയാൽ പകരം വീട്ടുന്നതാണെന്ന് പറയിപ്പിക്കും.

മറ്റൊരു അഹങ്കാരി വളരുന്നത് നമ്മുടെ കേരളത്തിലാണ്. ജനങ്ങളെ തമ്മിൽ തമ്മിൽ അടിപ്പിക്കുന്ന ലവ് ജിഹാദ് മുതൽ ഇന്നത്തെ ഹലാൽ ജിഹാദ് വരെ എത്തിനിൽക്കുന്ന വർഗീയ ചേരിതിരിവിന് ചുക്കാൻ പിടിക്കുന്ന നേതാവ്.

തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ മാത്രമായി മതങ്ങളെ സ്നേഹിക്കുകയും മതങ്ങളെ തമ്മിലടിപ്പിക്കുകയും മതങ്ങളിൽ സ്പർദ്ധ വളർത്തുകയും ചെയ്യുന്ന യഹൂദ രീതികൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ചില ഭരണാധികാരിയുടെ നാടാണ് ഇന്നത്തെ കേരളം.

ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്ന ചിന്താഗതിയിൽ ജനങ്ങളിലേക്ക് തീക്കനൽ കോരിയിടുന്ന ആ മനുഷ്യന്റെ 26 വയസ്സിൽ തുടങ്ങിവെച്ചതാണീ കളികൾ.

ഇന്നിപ്പോൾ അത് കേൾക്കുമ്പോൾ വാളെടുക്കുന്ന കുറെയധികം മാപ്പിള സഖാക്കന്മാരും എസ്‌ഡിപിഐക്കാരും കേരളത്തിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നത് മനസ്സിലാകുന്നില്ല.

ബിജെപി ആർഎസ്എസ് എന്ന പാർട്ടിക്കാർ മുന്നിൽ നിന്നും ന്യുനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുമ്പോൾ അവരുടെ രക്ഷകനായി അവതരിച്ചുകൊണ്ട് അവരെ പിന്നിൽ നിന്നും കുത്തുന്ന ഈ സഖാക്കൾ കേരളത്തിന്റെ സംതുലനാവസ്ഥയെ താളം തെറ്റിച്ചുകഴിഞ്ഞിരിക്കുന്നു.

വാട്ട്സാപ്പും ഫേസ്ബുക്കും യൂട്യൂബും വന്നപ്പോൾ ആർക്കും എന്തും പറയാവുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നപ്പോൾ കുറെ വിവരം കെട്ട മുസ്ല്യാക്കന്മാരും ശശികലമാരും വെള്ളാപ്പള്ളിമാരും വിജയരാഘവന്മാരും കേരളത്തിലെ ജനങ്ങളെ രണ്ടു ചേരികളിൽ ഏതാണ്ടൊക്കെ എത്തിച്ചുകഴിഞ്ഞു.

ചുമ്മാ മനസ്സിൽ തോന്നുന്നതൊക്കെ സോഷ്യൽ മീഡിയയിലൂടെ പടച്ചുവിടുമ്പോൾ ഇന്നത്തെ ജനത സ്വർണ്ണം വാങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പച്ചക്കറി വാങ്ങുമ്പോഴും പലചരക്ക് വാങ്ങുമ്പോഴും മക്കളെ സ്കൂളിൽ ചേർക്കുമ്പോഴും മുതലാളിയുടെ മതം നോക്കിയുള്ള കളികൾ ഏതാണ്ട് എല്ലായിടത്തും ആയിക്കഴിഞ്ഞു.

ജോലിക്ക് ആളെ എടുക്കുന്നതിൽ ഗൾഫിൽ വരെ ഇതൊക്കെ കാണാനാവുന്നത് സങ്കടകരമാണ്.

അഴിമതികളിൽ കേരളത്തിലെ ഏറ്റവും വലിയ സമരം കെഎം മാണിയാണ് നേരിട്ടത്. ആ മനുഷ്യന്റെ പേരിൽ അഞ്ചുകോടിയുടെ സ്മാരകം പണിയുമ്പോഴും മകനെ ഒപ്പം കാറിലിരുത്തി സഞ്ചരിക്കുമ്പോഴും കുറ്റം പറയുന്നത് ഏറെ നാൾ കൂടെ കൂട്ടിയിരുന്ന ജമാഅത്ത് ഇസ്ലാമിയെയാണ്.

ആർഎസ്എസിന്റെ ഉന്നത നേതാക്കളോട് സംസാരിച്ചപ്പോൾ ഈ ഹലാൽ വിഷയത്തിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇന്നിപ്പോൾ അതേറ്റെടുക്കുവാൻ കുറെ മാപ്പിള സഖാക്കൾ രംഗത്തേക്ക് വന്നിരിക്കുകയാണ്. ഇത് അപകടമാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്വന്തം പഞ്ചായത്ത് വാർഡുകളിൽ വരെ വർഗ്ഗീയ തീവ്രവാദ പാർട്ടിയെന്ന് പിണറായി മുദ്രകുത്തിയ എസ്‌പിഡിഐക്കാരാണ് സിപിഎം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചു കയറ്റിയത്.

കോൺഗ്രസ്സ് കുത്തക വോട്ടർമാരുടെ വീടുകളിൽ കയറിയിറങ്ങി കടുത്ത വർഗീയത വിളമ്പിക്കൊണ്ട് ഇടതു സ്ഥാനാർത്ഥികളെ വിജയപ്പിച്ചപ്പോൾ ഇവിടെ താളം തെറ്റുന്നത് കേരളത്തിന്റെ സ്വന്തമായ സഹോദര്യമാണ്. സംസ്കാരമാണ്.

ജനങ്ങളിൽ കിറ്റുകൾ എത്തിച്ചും സർക്കാരിന്റെ പണം ക്ഷേമം എന്നപേരിൽ പാർട്ടിയുടെ ആളുകൾ വിതരണം ചെയ്തുകൊണ്ടും ജനങ്ങളെ പറ്റിക്കുമ്പോൾ താത്കാലികമായി വിജയങ്ങൾ ഏറ്റുവാങ്ങിയേക്കാം. പക്ഷെ അന്തിമ വിജയം നന്മക്കായിരിക്കും എന്നത് മറക്കരുത്.

സ്വന്തം ഓഫീസും കുടുംബക്കാരും സെക്രട്ടറിമാരും എംഎൽഎമാരും സ്വർണ്ണക്കടത്ത് നടത്തുമ്പോഴും എതിരാളികളെ വർഗീയവാദികൾ ആക്കിയും നിസ്സാര സംഭവങ്ങൾക്ക് വിജിലൻസിനെ ദുരുപയോഗം ചെയ്തും അറസ്റ്റുകൾ നടത്തിയും മുന്നേറുമ്പോൾ കോടികൾ മുക്കിയവരും കടത്തിയവരും ഡോളർ കച്ചവട ആരോപണക്കാര്‍ വരെ സ്പീക്കർമാരായി വിലസുന്ന ഈ നാട്ടിൽ ഇനി ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

പണമുള്ളവർ ഓരോരോ പ്രദേശങ്ങളും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ഇവിടെ പാർട്ടി സ്ഥാനാർത്ഥികൾ പൂജ്യം വോട്ടിന് തലകുനിച്ചു കൊടുക്കുകയാണ്

വിദേശ കുത്തക മാസികകളുടെ മുഖചിത്രങ്ങളായി മാറുമ്പോഴും ചാനലുകാർക്ക് സൗകര്യമുള്ള സീറ്റുകൾ വാഗ്ദാനം ചെയ്യുമ്പോഴും മുതലാളിമാരുടെ ശിങ്കിടികൾക്ക് സീറ്റുകൾ വിൽക്കുമ്പോഴും അണികളിൽ വർഗീയ വിദ്വേഷം പടർത്തി വിടുമ്പോഴും ഒരു കാര്യം ഓർക്കുക, ഇന്ന് ഞാൻ നാളെ നീ.

ഇനിയുള്ള പ്രതീക്ഷകൾ മൊത്തം അജിത് ഡോവൽ എന്ന ആ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനിൽ അർപ്പിച്ചുകൊള്ളുന്നു.

അഹങ്കാരികളായ ഭരണകർത്താക്കൾ ഇനിയും നാടിനെ നശിപ്പിക്കും എന്നോർമ്മിപ്പിച്ചുകൊണ്ട്

ശരിക്കുള്ള നവകേരള സൃഷ്ടിക്കായി സഖാവ് ദാസനും വർഗീയത തുലയട്ടെ എന്നോർത്തുകൊണ്ട് കോമ്രേഡ് വിജയനും

 

 

dasanum vijayanum
Advertisment