കൊറോണ കാരണം ലോക്ഡൗണായതോടെ പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് സിനിമാ മേഖല. ഇപ്പോൾ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. പാചകവും വായനയുമായി ഈ സാഹചര്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി എന്നാണ് വേണുഗോപാലിന്റെ അനുഭവം.
ലോക് ഡൗണിന് നെഗറ്റീവും പോസിറ്റിവും വശങ്ങളുണ്ട്. ആദ്യം ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് മനസ്സിനുളളിൽ ആകെ ശൂന്യത ആയിരുന്നു. എല്ലാം കൈവിട്ട് പോകുന്നത് പോലെയുള്ള തോന്നലായിരുന്നു. പിന്നെ പതിയെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ തുടങ്ങി. കാരണം ജീവിതത്തിൽ ഉയർച്ച മാത്രമല്ല താഴ്ചയുമുണ്ട്. വേണുഗോപാൽ പറയുന്നു.
ഈ ദിനങ്ങൾ എന്റെ വീട്ടുകാർക്കൊപ്പമായിരുന്നു ഞാൻ. അവർക്കൊപ്പം ധാരളം സമയം ചെലവഴിച്ചു. സംഗീത ജീവിതത്തിലെ തിരക്കുകൾ കാരണം മാറ്റിവെച്ച ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിലൊന്നാണ് വായന. ഇപ്പോൾ ഒരുപാട് പുസ്തകം വായിക്കാനും എഴുതാനും സമയം കിട്ടി. വേണുഗോപാൽ അഭിമുഖത്തിൽ പറയുന്നു.
ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ രണ്ട് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. ഒന്ന് കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ട ഗാനം. മറ്റൊന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചൊരു ഗാനം. അത് ഞാനും മകനും ചേർന്നാണ് ചെയ്തത്. നേരത്തെ തന്നെ പരിസ്ഥിതി ദിനത്തിൽ ഇങ്ങനെയൊരു ഗാനം ചെയ്യാണമെന്ന് പദ്ധതിയിട്ടതാണ്. വേണുഗോപാൽ പറയുന്നു.