Advertisment

പ്രശ്നങ്ങൾ ഇല്ലാത്ത സമൂഹങ്ങൾ ലോകത്തെവിടെയെങ്കിലും ഉണ്ടോ? ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ മാത്രമാണോ പ്രശ്നങ്ങൾ ഉള്ളത്?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

പ്രശ്നങ്ങളില്ലാത്ത സമൂഹങ്ങൾ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? ഇല്ലെന്ന് വേണം പറയാൻ. ഇന്ത്യയിൽ ആധുനിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ നാം തയാറല്ല എന്നതാണ് ഒരു വലിയ പ്രശ്നം. അതാണ് ജാതിയിൽ മാത്രമല്ലാ; സ്ത്രീകളുടെ ജോലികളോടുള്ള നമ്മുടെ 'ആറ്റിറ്റ്യൂഡും' കാണിക്കുന്നത്. സ്ട്രക്ച്ചറലായ സാമൂഹിക മാറ്റമൊക്ക യൂറോപ്പിലും അമേരിക്കയിലും നടന്നിട്ടുണ്ട്.

Advertisment

publive-image

ഇന്ത്യയിൽ ആ 'കൾച്ചറൽ ചെയിഞ്ജ്' എന്താണ് വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും നടക്കാത്തത്? നമ്മുടെ 'ആറ്റിറ്റ്യൂഡ്' ആണ് ഇവിടെ യഥാർത്ഥ വില്ലൻ. അതാരും അംഗീകരിക്കാനും തയാറല്ല. സ്ത്രീകളും കുടുംബിനികളും ചെയ്യുന്ന പണികൾ നമ്മുടെ പാരമ്പര്യ സമൂഹത്തിൽ ഒട്ടും പരിഗണിക്കപ്പെടാത്തതിന് കാരണവും ഒരുപക്ഷെ അതാവാം. പാചകം മുഴുവൻ ചെയ്തിട്ട് പണ്ട് അവരെ എച്ചിൽ പാത്രത്തിൽ കഴിപ്പിച്ച കഥയൊക്ക കേരളത്തിൽ ഒത്തിരി ഉണ്ടല്ലോ. പണ്ടത്തെ രീതിയിൽ നിന്ന് കാര്യങ്ങൾ ഇന്ന് ഏറെ വ്യത്യസ്തമാണെങ്കിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉണ്ടായ ഒരു 'റോൾ ചെയിഞ്ജ്' ഇന്ത്യയിൽ നടക്കുന്നില്ല.

ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിലിനോടുള്ള മനോഭാവം പോലെ തന്നെയാണ് ജാതി സൃഷ്ടിക്കുന്ന സുപ്പീരിയോറിറ്റി കോംപ്ലക്സുകളും. പണ്ട് ബ്രാഹ്മണ മേൽക്കോയ്‌മ നിലനിന്നിരുന്ന കാലത്ത് സ്ത്രീകളെ പോലെ തന്നെ പിന്നോക്ക ജാതിക്കാരേയും എച്ചിലിലയിൽ തീറ്റിച്ച ഒരു ചരിത്രമുണ്ട്. ദേവകി നിലയങ്ങോട് ഒരു കൃതിയിൽ പറയുന്നത് അവരുടെ ഇല്ലത്തെ ഊട്ടുപുരയിൽ നമ്പൂതിരിമാർ കഴിച്ചതിനു ശേഷം അവരുടെ എച്ചിലിലയിൽ ആയിരുന്നു മറ്റുള്ളവരുടെ ഊണ് എന്നാണ്. അവർക്കതിൽ വിഷമവും ഉണ്ടായിരുന്നു.

പക്ഷെ "എൻറ്റെ എച്ചിലിലയും അകത്തു കിടക്കുകയാണല്ലോ" എന്നാണ് ആ സംഭവത്തെ ഓർത്തുകൊണ്ട് ദേവകി നിലയങ്ങോട് പരിതപിക്കുന്നത്. ഇങ്ങനെയുള്ള 'സുപ്പീരിയോറിറ്റി കോംപ്ലക്സിൽ' അധിഷ്ഠിതമായ ജാതി വ്യവസ്ഥ ഒറ്റ രാത്രി കൊണ്ടൊന്നും ഇല്ലാതാകാൻ പോവുന്നുല്ല എന്നതാണ് യാഥാർഥ്യം. കാരണം അത്രയ്ക്ക് രൂഢമൂലമാണ് ജാതി ചിന്താഗതി. മനസ്സിൻറ്റെ ഉള്ളിൻറ്റെ ഉള്ളിൽ എങ്കിലും ജാതി ചിന്ത ഇല്ലാത്ത ഇന്ത്യക്കാരെ കാണുവാൻ വളരെ പ്രയാസമാണ്.

കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്. ഈ രണ്ടു വിഭാഗവും പൊതുവെ കേരളത്തിൻറ്റെ മധ്യ വർഗമായി കരുതാം. മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്. സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്. നായന്മാരും ഇത്തരത്തിൽ ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഫള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല.

പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട് " നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്. ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീരാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്. ആ മിഥ്യാഭിമാനം ഉത്തരേന്ത്യയിൽ വളരെ അധികം കാണാം. "ഇസ്സത്ത് കാ സവാൽ ഹേ" - എന്നാണല്ലോ ഉത്തരേന്ത്യയിൽ പറയപ്പെടാറുള്ളത്. അഭിമാനത്തെ തൊട്ടു കളിക്കുന്ന ഒന്നിനോടും കോമ്പ്രമൈസ് ഇല്ലെന്ന് സാരം.

സ്ഥിരം നാലുകെട്ടുകളും, കൊട്ടാരങ്ങളും, കോവിലകങ്ങളും കാണിക്കുന്ന നമ്മുടെ മലയാള സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ മലയാളിയിലേക്ക് വീണ്ടും എത്തുന്നത് എന്നാണ് തോന്നുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങളിലൊന്നായ മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആനയെ നമ്മുടെ സിനിമകളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ പലരും അഹങ്കരിക്കുന്നു. പക്ഷെ ഇങ്ങനെ മിഥ്യാഭിമാനത്തിൽ അഭിരമിക്കുന്ന ചിലരുടെ യഥാർത്ഥ കുടുംബ ചരിത്രം തേടി പോയാൽ ചിലപ്പോൾ അവസാനം ആ ആന കുഴിയാന ആയി തീരാൻ സാധ്യതയുണ്ട്.

പണ്ട് നായന്മാരും നമ്പൂതിരിമാരും ഭൂ പ്രഭുക്കന്മാരായിരുന്നു എന്നുള്ളത് അങ്ങേയറ്റം വികലമായ ചരിത്ര ബോധമാണ്. ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുൻപ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികൾ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ ജാതിയെ ആധികാരികമായ പഠനം നടത്തിയിട്ടുള്ള പി. കെ. ബാലകൃഷ്ണൻ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകത്തിൽ പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ ജന്മിമാർ ആയിരിന്നുട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ.

എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കൽ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തൻറ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി. തന്നെ താൻ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധ കാലത്തും കേരളത്തിലെ തറവാടുകളിൽ നിന്ന് അനേകം പേർ ബ്രട്ടീഷ് കൂലി പട്ടാളത്തിൽ ചേർന്നത് രാജ്യ സ്നേഹം കൊണ്ടല്ലായിരുന്നു; മറിച്ച് തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു അതിനു കാരണം. കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളെയോ, വലിയ സാമ്രാജ്യങ്ങളെയോ സൃഷ്ടിച്ചിട്ടില്ല. സിന്ധു-യമുന-ഗംഗാ സമതലങ്ങളിൽ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മർവാഡികളെ പോലെയോ, ചെട്ടിയാർമാരെ പോലെയോ ഉള്ള ഒരു വ്യാപാര സമൂഹവും കേരളത്തിൽ ഇല്ലായിരുന്നു. കേരളം തന്നെ ദരിദ്ര സംസ്ഥാനമായിരുന്നു. കാർഷിക നികുതി ഇല്ലായിരുന്നതിനാൽ പോർച്ചുഗീസുകാർ വന്നു കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിൻറ്റെ അഭിവൃദ്ധിയുടെ കഥ നാം അൽപ്പമെങ്കിലും കേൾക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവർ ഓർത്തിരിക്കുന്നതു നല്ലതാണ്.

ചരിത്രത്തിൽ ഊറ്റം കൊള്ളാതെ സമൂഹത്തെ സ്ട്രക്ച്ചറലായി മാറ്റാനാണ് സുബോധമുള്ളവർ യത്നിക്കേണ്ടത്. ലിബറൽ കോസ്മോപോളീറ്റൻ മൂല്യങ്ങൾ ഉൾക്കൊള്ളാൻ തയാറാക്കുമ്പോൾ മാത്രമേ നമ്മുടെ സമൂഹത്തിൽ ഒരു പുനർ സൃഷ്ടി നടക്കുകയുള്ളൂ. കേരളത്തിൽ ഇന്നാരും ആന മാഹാത്മ്യവും, തറവാട്ടു മാഹാത്മ്യവും പറയേണ്ട കാര്യമില്ല. കേരളത്തിൽ ഇന്നെവിടെയാ ആന ഉള്ളത്? പഴയ നാലുകെട്ടും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ഒക്കെ പലരും പൊളിച്ചു വിറ്റുകഴിഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്തില്ലെങ്കിൽ തടി കൊണ്ട് പണിത പഴയ വീടുകൾ സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് സുബോധമുള്ളവർക്കൊക്കെ അറിയാം. പക്ഷെ "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കണം" എന്ന മിഥ്യാഭിമാനം ആണ് പലരുടേയും ജാതിവാലിനു പിന്നിൽ. ഇന്ത്യയിൽ എല്ലായിടത്തും ആ ജാതിവാൽ മുറിച്ചാലേ ഒരു ലിബറൽ കോസ്മോപൊളീറ്റൻ ഇന്ത്യ പുനർജനിക്കൂ. നമ്മുടെ ഭരണ വർഗത്തിൻറ്റെ എലീറ്റസിത്തിനെതിരെ താഴേക്കിടയിൽ നിന്നുള്ളവരുടെ ഒരു മൂവ്മെൻറ്റ് വരട്ടെ. അപ്പോൾ മാത്രമേ നമ്മുടെ വരേണ്യ വർഗത്തിലുള്ള പലരും പുനർവിചിന്തനം ചെയ്യാൻ തയാറാകൂ. സ്വതന്ത്ര ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം ഒരിക്കലും ഭരണ വർഗം ഏറ്റെടുത്തിട്ടില്ല. പകരം സംവരണം പോലുള്ള ഉടായിപ്പുകൾ വെച്ചു നീട്ടി ജനത്തെ തമ്മിൽ തല്ലിക്കയാണ് ഉണ്ടായിട്ടുള്ളത്. ബ്രട്ടീഷുകാരുടെ 'വിഭജിപ്പിച്ചു ഭരിക്കുന്ന' പ്രക്രിയയേക്കാൽ മോശം പണിയാണ് നാളിതുവരെ സ്വതന്ത്ര ഇന്ത്യയിൽ നടന്നിട്ടുള്ളത്.

പക്ഷെ സ്ട്രക്ച്ചറലായ സാമൂഹ്യ മാറ്റത്തിനനുസരിച്ച് യൂറോപ്പിലേയും അമേരിക്കയിലേയും സമൂഹങ്ങൾ പ്രശ്നങ്ങൾ നേരിടുന്നു എന്നുള്ള കാര്യം കൂടി ആധുനികതയെ കുറിച്ച് പറയുമ്പോൾ നാം കാണണം. അവ ഇന്ത്യയിലേതു പോലുള്ളവയല്ല എന്ന് മാത്രമേയുള്ളൂ. ഗൺ കൾച്ചറും, വയലൻസും, ഹൈസ്‌കൂൾ പെൺകുട്ടികളിൽ പോലും ഉണ്ടാകുന്ന ഭീമമായ 'അബോർഷൻ റെയിറ്റും', പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നതും പ്രസവിക്കുന്നതും, മയക്കു മരുന്നിൻറ്റെ ഉപഭോഗവും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും, പാഷൻ ക്രൈംസും ഒക്കെ യൂറോപ്പിലും അമേരിക്കയിലും ഇഷ്ടം പോലെ ഉണ്ട്. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അമേരിക്കയിലേക്ക് കോടികണക്കിന് ഡോളർ ഒഴുകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യയിലും പ്രക്ഷേപണം ചെയ്ത അമേരിക്കൻ ടെലിവിഷൻ സീരിയലായ 'ബ്രെയ്ക്കിങ് ബാഡ്' കണ്ടാൽ മാത്രം മതി ആ 'ഡ്രഗ് പ്രോബ്ലം' മനസിലാക്കുവാൻ. 'ബ്രെയ്ക്കിങ് ബാഡ്'-ൽ വാൾട്ടർ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകൻ തൻറ്റെ കെമിസ്ട്രിയിൽ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കിൽ മെതൈൽഫെനിഡേറ്റ് എന്ന മയക്കു മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നു. അത് വഴി വാൾട്ടർ വൈറ്റിന് കോടികണക്കിന് ഡോളറുകളും കിട്ടുന്നു. തികച്ചും സാധാരണ ജീവിതം നയിക്കാൻ സാധിക്കുമായിരുന്ന വാൾട്ടർ വൈറ്റാണ് പണത്തിനോടുള്ള അമിതാവേശം മൂലം ക്രൈമിൻറ്റെ ലോകത്തേക്ക് കടക്കുന്നത്. മയക്കുമരുന്ന് നിർമാണത്തിലൂടെ കോടികണക്കിന് ഡോളർ ഉണ്ടാകുമ്പോഴും വാൾട്ടർ വൈറ്റിന് ആ പണം ഉപയോഗിക്കാൻ പറ്റുന്നില്ല. അമേരിക്കയിൽ പൗരന്മാരുടെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്ന Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്.

അവരുടെ കണ്ണുകൾ വെട്ടിച്ച് പണം ദുർവ്യയം ചെയ്യുക അമേരിക്കയിൽ എളുപ്പമല്ല. അമേരിക്കയിലെ തന്നെ ഉള്ള National Security Agency (NSA) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. 'Enemy of the State' എന്ന ഹോളിവുഡ് ചിത്രത്തിൽ അമേരിക്കൻ പൗരൻമാർ സ്റ്റെയിറ്റിനാൽ നിരീക്ഷിക്കപ്പെടുന്നത് നന്നായി കാണിക്കുന്നുണ്ട്. ഇങ്ങനെ പൗരന്മാർ അമേരിക്കൻ സ്റ്റെയിറ്റിനാൽ നിരന്തരം നിരീക്ഷിക്കപ്പെട്ടിട്ടും അവിടെ കുറ്റകൃത്യങ്ങൾക്ക് കുറവൊന്നും ഇല്ലാ. ഇത്തരം കുറ്റകൃത്യങ്ങളൊക്കെ ഇന്ത്യയിലേത് പോലെ പരമ്പരാഗത ആറ്റിറ്റ്യൂഡിനാലും, മൂല്യങ്ങളാലും സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളല്ലാ എന്ന് മാത്രം. നമുക്കിവിടെ ദാരിദ്ര്യവും, അസമത്വവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇഷ്ടം പോലെ ഉണ്ട്; 'ദുരഭിമാന കൊലകൾ' പോലെ മിഥ്യാഭിമാനവും, ഈഗോയും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ഇഷ്ടം പോലെ ഉണ്ട്. വികസിത യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ മറ്റു പല പ്രശ്നങ്ങളും ആണെന്നേ ഉള്ളൂ. ഓരോ സമൂഹവും ഓരോ രീതിയിലാണ് പ്രശ്നങ്ങൾ നേരിടുന്നത്.

ആധുനിക സമൂഹം എന്ന് പറയുമ്പോൾ ഭൂരിഭാഗം പേരും യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആണ് ഉറ്റുനോക്കുന്നത്. അങ്ങനെ അമേരിക്കയേയും യുറോപ്പിനേയും അന്ധമായി അനുകരിക്കാതിരിക്കുന്നതാണ് ഭേദം. അവരുടെയൊക്ക വ്യക്തി കേന്ദ്രീകൃതവും ഉപഭോഗതൃഷ്ണ മുറ്റിനിൽക്കുന്നതുമായ സംസ്കാരത്തിലേക്ക് നമ്മൾ മാറിയാൽ സായിപ്പിൻറ്റെ തെറ്റുകൾ ഇവിടെ ആവർത്തിക്കാമെന്ന ഗുണമേ ഉള്ളൂ. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും അത്ര മോശമൊന്നുമല്ല. ചില പുഴുക്കുത്തുകളും പോരായ്മകളും ഉണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇന്ത്യയിൽ സമാധാന പ്രിയരും ശാന്ത ജീവിതം നയിക്കുന്നവരുമാണ്. ഭക്തിയിലും ആത്മീയതയിലും അധിഷ്ഠിതമായ ഇന്ത്യ ഗാന്ധിയെ പോലുള്ള അനേകം മഹാത്മാക്കൾക്ക് ജൻമം നൽകിയിട്ടുമുണ്ട്. ധർമ ബോധം ഇന്നത്തെ കലികാലത്ത് കുറവാണ്; സ്വാർത്ഥത ആണെങ്കിൽ വളരെ കൂടുതലും. ഇനി വരാനിരിക്കുന്ന കാലത്തെങ്കിലും ധർമബോധത്തിൽ ഊന്നി ആരെയും അനുകരിക്കാതെ ഇന്ത്യ സ്വന്തം സ്വത്ത്വം വീണ്ടെടുക്കുമാറാകട്ടെ എന്ന് പ്രത്യാശിക്കാനേ നമുക്കിപ്പോൾ കഴിയൂ.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

heritage
Advertisment