ചെറുവത്തൂർ : ദേശീയപാത ഞാണങ്കൈ വളവിൽ കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ ചന്തേര പൊലീസ് കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്ന് 15,63,500രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ നിന്നാണ് പണം കണ്ടെടുത്തത്. തൊട്ടടുത്ത സീറ്റിനടിയിലും, കാറിന്റെ പിറകുവശത്തെ സീറ്റിൽ യാത്രക്കാർ ചാരിയിരിക്കുന്ന ഭാഗത്തും ഇതു പോലുള്ള രഹസ്യ അറകൾ ഉണ്ട്. കാറിൽ നിന്ന് കണ്ടെത്തിയത് കുഴൽപ്പണമാണെന്ന് സംശയിക്കുന്നു.
ഡ്രൈവറുടെ സീറ്റിനടുത്തുള്ള ഗ്ലാസ് തകർത്ത നിലയിലാണ്. കാറിലെത്തിയ ഒരു സംഘം മറ്റൊരു കാർ ആക്രമിക്കുന്നു എന്ന് അറിയിച്ചതിനെ തുടർന്ന് ചന്തേര എസ്ഐമാരായ മെൽബിൻ ജോസ്, ടി.വി.പ്രസന്നൻ എന്നിവർ സ്ഥലത്തെത്തിയപ്പോൾ റോഡിൽ കാർ ഉപേക്ഷിച്ച നിലയിലായിരുന്നു.
കാറിൽ നിന്ന് കണ്ണൂർ കക്കാടെ നൗഫലിന്റെ ഡ്രൈവിങ് ലൈസൻസ് കണ്ടുകിട്ടിയിരുന്നു. കണ്ണൂർ കൊളവല്ലൂരിലെ അബ്ദുൽ അസീസിന്റെ പേരിലുള്ളതാണ് കാർ. കാർ ഇയാൾ വാടകയ്ക്ക് നൽകി എന്നാണ് പൊലീസിനോട് പറഞ്ഞത്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.