മുംബൈ: ഷീന ബോറ വധക്കേസിൽ വിചാരണ തടവുകാരിയായി ജയിലിൽ കഴിയുന്ന അമ്മ
ഇന്ദ്രാണി മുഖർജി ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ആറര വർഷക്കാലമായി ബൈക്കുള വനിതാ ജയിലിലായിരുന്നു ഇന്ദ്രാണി മുഖർജി. വിചാരണ ഉടൻ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്. 2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസ്.