മുംബൈ: നൂറ് കണക്കിന് പേരിൽ നിന്നായി കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയ എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ളയെ കണ്ടെത്താനാകാതെ പൊലീസ്. സ്ഥിരം നിക്ഷേപങ്ങൾക്ക് 16 ശതമാനത്തിലധികം പലിശ വാഗ്‍ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുക 16 ശതമാനം പലിശയാണ്.
5 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇരട്ടി തുക നൽകുമെന്നായിരുന്നു വാഗ്ദാനം. ബാങ്കുകളിലടക്കം ഒരിടത്തും കിട്ടാത്ത വൻ പലിശ കണ്ട് പണം നിക്ഷേപിച്ചവരിൽ മലയാളികളും മഹാരാഷ്ട്രക്കാരുമുണ്ട്. ഒരു ലക്ഷം മുതൽ 60 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പലരും. നൂറ് കോടിക്ക് മുകളിൽ പണം പറ്റിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.