മതപരിവര്‍ത്തനവും മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളും നടക്കുന്ന ഈ കാലത്ത് ആത്മോപദേശ ശതകം ഇതിനെല്ലാമുള്ള പരിഹാരവും മരുന്നുമാണെന്ന് ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ആത്മോപദേശ ശതകം എന്ന കൃതിയിലെ ഏറ്റവും വലിയ പ്രത്യേകത മത മീമാംസയാണ്.
ഇറ്റലി സ്വദേശിനിയായ പ്രമുഖ തത്വചിന്തകയും എഴുത്തുകാരിയുമായ ഡോ. സബ്രീന ലേയ് ആത്മോപദേശ ശതകത്തിന്റെ ഇറ്റാലിയന്‍ മൊഴിമാറ്റം നടത്തിയതിനെപ്പറ്റി "നടുമുറ്റം" വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അനുഗ്രഹപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സച്ചിദാന്ദ സ്വാമികള്‍.
സര്‍വ്വമതങ്ങളുടെയും സാരം ഏകമാണ്. ഒരു മതം മറ്റൊരു മതത്തേക്കാള്‍ ശ്രേഷ്ഠമല്ല. ഏതു മതത്തില്‍ക്കൂടിയും ഒരാള്‍ക്ക് ഈശ്വരനെ പ്രാപിക്കാന്‍ സാധിക്കുമെന്ന് ആത്മോപദേശ ശതകം ചൂണ്ടിക്കാണിക്കുന്നതായും സച്ചിദാനന്ദസ്വാമി പറഞ്ഞു.
ഷാജി കടപ്പൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ആത്മോപദേശ ശതകം ഇറ്റാലിയിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ഡോ. സബ്രീന ലേയും ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കാലത്തിനുമുമ്പേ ജീവിച്ച മഹാനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഇന്ന് ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആത്മോപദേശ ശതകം പോലുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കഴിയുമെന്നും ഡോ. സബ്രീന ലേ പറഞ്ഞു.
എസ്.എന്‍.ഡി.പി. യോഗം അസി. സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. പി.ജി.അനില്‍ കുമാര്‍ പതിപ്പള്ളിൽ , ഡോ. ജെ. മായാദേവി, ബിനീഷ് രവി, സന്തോഷ് .എം. പാറയില്‍, സുജിത വിനോദ്, മായാ ഹരിദാസ്, കെ.എന്‍. രവീന്ദ്രന്‍ കൊമ്പനാല്‍, ബീന അനില്‍, ആര്‍. സുനില്‍കുമാര്‍, ലതാ സിബി, മണി സന്തോഷ്, വനജ ശശി, എ.ആര്‍. ലെനിന്‍മോന്‍, സജി മുല്ലയില്‍, സാനു പൂഞ്ഞാര്‍, വൈക്കം എം . എസ്. രാധാകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു.