പറ്റ്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്പര്‍ക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായെത്തി സഹായം ചോദിച്ച സോനു കുമാര്‍ എന്ന പന്ത്രണ്ടുകാരനാണ് ഇപ്പോള്‍ ബിഹാറിലെ താരം. രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും നളന്ദയിലെ കല്യാൺ ബിഗ ഗ്രാമത്തിൽ സോനുവിന്റെ വീടു തേടിയെത്തുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്പർക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായി സഹായം ചോദിച്ചെത്തിയ സോനുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു വൈറലായത്.
മദ്യപാനിയായ അച്ഛന്‍ കുടുംബത്തെ സംരക്ഷിക്കാത്തതിനാല്‍ തനിക്ക് പഠിക്കാന്‍ ആവശ്യമായ സഹായം ഒരുക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോട് സോനു അഭ്യര്‍ഥിച്ചത്. സർക്കാർ സ്കൂളിൽ അധ്യാപകരില്ലെന്നും ഫീസ് അടയ്ക്കാത്തതിനാൽ സ്വകാര്യ സ്കൂളിൽനിന്നു തന്നെ പുറത്താക്കിയെന്നും സോനു മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.
സോനുവിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ പഠനം മുടങ്ങിയത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍.
സോനു കുമാറിനെ പോലുള്ള പാവപ്പെട്ട വിദ്യാർഥികൾക്കു പഠിക്കാനായി ‘ലാലു പാഠശാല’കൾ തുറക്കുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് പ്രഖ്യാപിച്ചു. നളന്ദയിൽ സോനുവിന്റെ വസതിയിലെത്തിയ ബിജെപി നേതാവ് സുശീൽ കുമാർ മോദി, നവോദയ സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്തു. ജന അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് അര ലക്ഷം രൂപ സമ്മാനമായി നല്‍കിയാണ് മടങ്ങിയത്.