പോലീസിന്റെ നിഷ്ക്രിയത്വത്തിന്റെ സൂചനയെന്താണ് ? വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേരളത്തിൽ നടന്നത് വ്യാപകമായ അക്രമ പരമ്പരയായിരുന്നു.
ഏകദേശം 70 ളം കെ.എസ്.ആർ.ടി.സി. ബസുകൾ നശിപ്പിക്കപ്പെട്ടു. അനവധി സ്വകാര്യ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടന്നു. പോലീസുകാർ ഉൾപ്പടെ അനവധി പേർക്ക് പരിക്കേറ്റു. കല്ലും വടിയും ഇരുമ്പ് ദണ്ഡുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു.
സമാനതകളില്ലാത്ത ഈ അക്രമ സംഭവങ്ങൾ അരങ്ങേറുമ്പോൾ കേരള പോലീസ് നിർവീര്യരായി നിഷ്ക്രിയത്വത്തോടെ നോക്കി നിൽക്കുന്നത് നാം കണ്ടതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ടവരാണ് പോലീസ്.
ഇന്ന് പോലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നത് വ്യക്തമാണ്. ഇതെല്ലാം നടക്കുമ്പോൾ അവർ നിസ്സംഗരായി നോക്കി നിൽക്കുകയായിരുന്നു. ഹർത്താൽ അക്രമത്തിലേക്ക് വഴിമാറിയപ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തത്.
നിയമം ആരും കൈയ്യിലെടുക്കരുത് എന്ന് മുഖ്യമന്ത്രി കർശന താക്കീത് നൽകാത്തത് എന്ത് കൊണ്ടാണ് ?
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പതിനൊന്ന് മണിയോടെ സ്വമേധയാ കേസ്സെടുത്ത് കർശന നിർദ്ദേശം നൽകിയപ്പോഴാണ് പോലീസ് കുറച്ചെങ്കിലും ഊർജസ്വലരായത്. അതുവരെ പല ജില്ലകളിലും അക്രമം അരങ്ങ് തകർക്കുകയായിരുന്നു.
ഇന്നലെ ഡിജിപി അനിൽ കാന്ത് മാധ്യമങ്ങളെ കണ്ടപ്പോൾ സ്ഥിതി നിയന്ത്രണാധീനമാണെന്നും കുറെപ്പേരെ കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നും എല്ലായിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ സേന സജ്ജരാണെന്നും ആർക്കും പരിഭ്രാന്തി വേണ്ട എന്നുമാണ് പറഞ്ഞത്.
ഇതെല്ലാം വ്യർത്ഥമാകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കേരള പോലീസിന് കൃത്യനിർവഹണം നടത്താൻ അറിയില്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
അപ്പോൾ പോലീസിന്റെ കൈകൾ കെട്ടിയിട്ടത് സർക്കാരാണെന്ന് ജനം സംശയിച്ചാൽ അവരെ എങ്ങിനെ തെറ്റ് പറയാനാകും ? പോപ്പുലർ ഫ്രണ്ടിനെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിൽ വളർത്തിയത് സിപിഐഎമ്മാണ്.
എന്ത് വൃത്തികേട് കാണിച്ചും അധികാരത്തിൽ വരിക എന്ന ലക്ഷ്യമായിരുന്നോ ഇടതുമുന്നണിയ്ക്ക് ? ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കണ്ണൂർ ജില്ലയിൽ കണ്ടത്. ഹർത്താൽ വിജയിപ്പിച്ചു കൊടുക്കാൻ സിപിഎം ബദ്ധശ്രദ്ധാലു ആയിരുന്നു.
ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുത്തു കൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിൽ കയറിയ ഒരു മുഖ്യമന്ത്രി രാജ്യ വിരുദ്ധ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നുവെന്നത് ചെറിയ കാര്യമാണോ ?
കാശ്മീർ വിഷയത്തിന്റേയും പൗരത്വ ഭേദഗതി ബില്ലിന്റേയും ഒക്കെ ഗുണഭോക്താവാണ് പിണറായി. രാജ്യം എങ്ങിനെ ആയാലും വേണ്ടില്ല മത തീവ്രവാദശക്തികളെ സംരക്ഷിച്ച് അധികാരത്തിൽ വരിക എന്നതായിരുന്നു ചിലരുടെ തന്ത്രം.
ഇപ്പോഴും പിണറായി ചെയ്യുന്നത് അത് തന്നെ. ഗവർണറെ ആർ.എസ്.എസുകാരനായി ബ്രാൻഡ് ചെയ്ത് മുസ്ലീം വോട്ടുകൾ നേടുക എന്ന ഹീനതന്ത്രമാണ് പിണറായി പയറ്റുന്നത്.
മറ്റ് സി.പി.എം നേതാക്കൾ ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. സി.പി.ഐ ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ വെള്ളിയാഴ്ച കേരളത്തിലെ സ്ഥിതി എന്താകുമായിരുന്നു. ഒരു കാര്യം പിണറായി ഓർക്കുന്നത് നല്ലതാണ്, പാല് കൊടുക്കുമ്പോൾ എന്നെങ്കിലും കൈക്ക് കടി കിട്ടും എന്ന പരമമായ സത്യം.