ന്യൂഡൽഹി: ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ അധിഷ്ഠിത മൊബൈൽ ഫോണുകളെ വാണിജ്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് കമ്പനിയായ ഗൂഗിളിന് കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തി.
ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകി.
മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്പിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂളിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍തന്നെ ഫോണുകളില്‍ ഉള്‍പ്പെടുത്താറുണ്ട്.
സെര്‍ച്ച് ആപ്പ്, വിഡ്‌ജെറ്റ്, ക്രോം ബ്രൗസര്‍ എന്നിവയെല്ലാം ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇതിലൂടെ എതിരാളികളെക്കാള്‍ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയതായും കോംപറ്റിഷൻ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ സെര്‍ച്ച് എൻജിൻ ഡീഫോൾട്ടാക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നുവെന്ന് 2019ൽ കോംപറ്റീഷൻ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. 2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കമ്മിഷന്‍ ഗൂഗിളിന് പിഴ ചുമത്തിയത്