പാലാ : പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ വാർഡിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെ മുതൽ ഭക്ഷണം കൃത്യമായി കിട്ടിത്തുടങ്ങി. ഇവർക്ക് യഥാ സമയം കൃത്യമായി വേണ്ട അളവിൽ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ച് ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്ന് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നവരുടെ യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്, മേലിൽ ഇക്കാര്യത്തിൽ ഒരു പാളിച്ചയുമുണ്ടാകരുതെന്ന് കർശന നിർദ്ദേശം നൽകി. മൂന്നു നേരം ഭക്ഷണം കൊടുക്കുന്നതിനു പുറമെ ഇട സമയങ്ങളിൽ ജ്യൂസ്, ചായയും കടിയും വിതരണം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.
തങ്ങളുടെ ഭക്ഷണ പ്രശ്നത്തിൽ കൃത്യമായി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കാൻ കാരണമായവർക്ക് നന്ദി അർപ്പിക്കുന്നതായി കോവിഡ് വാർഡിലെ ആരോഗ്യ പ്രവർത്തകരും അവരുടെ ബന്ധുക്കളും ഫോൺ കോളിലൂടെയും സന്ദേശത്തിലൂടെയും അറിയിച്ചു.
മാണി. സി. കാപ്പൻ എം. എൽ. എ. കോട്ടയം ഡി. എം. ഒ. എന്നിവർ ഇന്നലെ കോവിഡ് ചികിത്സാ സംഘത്തെ വിളിച്ച് ഭക്ഷണം കൃത്യമായി കിട്ടിയിരുന്നോ എന്നാരാഞ്ഞു. ജോസ്. കെ. മാണി എം.പി. യും ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ നഗരസഭാധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇക്കാര്യത്തിലുണ്ടായ പരാതി പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും മേലിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി