കോട്ടയം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി മാറ്റപ്പെട്ട പാലാ ജനറൽ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ തുണയായത് ജോസ്.കെ.മാണി എം.പിയും തോമസ് ചാഴികാടനും നൽകിയ അരക്കോടിയുടെ എം.പി.ഫണ്ട് വിഹിതം.
പുതിയ ആശുപത്രി മന്ദിരത്തിൽ കോവിഡ് വാർഡ് സജ്ജീകരിക്കുന്നതിനാവശ്യമായ ബഡുകളും മറ്റ് ഉപകരണങ്ങളും ജോസ്.കെ.മാണി എം.പി ലഭ്യമാക്കിയ 45 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയിരുന്നു. ഇവിടെ ഐ.സി.യു യൂണിറ്റി നായുള്ള വെന്റിലേറ്റർ കൂടി വാങ്ങുന്നതിന് കരാർ കൊടുത്തിരുന്നെങ്കിലും ലഭ്യത കുറവ് കാരണം ഉപകരണം ലഭ്യമായിട്ടില്ല. കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റും ഇതേ വരെ എത്തിയില്ല. ഇവ കൂടി എത്രയും വേഗം ലഭ്യമാക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.അനുവദിച്ച ഫണ്ട് വിനിയോഗിച്ച് സമയബന്ധിതമായി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ കാര്യക്ഷമമായി ഇടപെട്ട ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.
തോമസ് ചാഴികാടൻ എം.പി അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടെ ആരോഗ്യ പ്രവർത്തകർക്കായുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സാമഗ്രഹികളും ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭ്യമായതിൽ കോവിഡ് ചികിത്സാ പരിചരണ വിഭാഗത്തിൽ നിയമിതരായ ജീവനക്കാർ സന്തുഷ്ടി അറിയിച്ചു.
കൂടുതൽ രോഗികൾ വരുന്നതോടെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും കാലേകൂട്ടി ഉറപ്പു വരുത്തേണ്ടതുണ്ട്.
ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു. സി.മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക ചികിത്സാ വിഭാഗം നോഡൽ മെഡിക്കൽ ഓഫീസർമാരായ ഡോ.അപ്പു എബ്രാഹം, ഡോ. പി. എസ്. ശബരീനാഥ്, ആർ.എം.ഒ ചുമതലയിലുള്ള ഡോ.അനീറ്റ് ആന്റണി, ഡോ.സോളി എന്നിവരുടെ നേതൃത്വത്തിലാണ് ജനറൽ ആശുപത്രിയിലെകോവിഡ് ചികിത്സാ വിഭാഗം.