ന്യൂഡൽഹി ∙ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് തിരിച്ചടി നല്‍കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും പുറത്തെടുത്ത 'വധേര ഓപ്പറേഷന്‍' പൊളിയുന്നു. ശക്തമായ തിരിച്ചടിയിലൂടെ ഫലപ്രദമായി കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി വധേര ഓപ്പറേഷനെ നേരിടുകയായിരുന്നു. എന്ന് മാത്രമല്ല , രാഷ്ട്രീയ പ്രവേശനത്തിനു ശേഷം ആദ്യമായി നേരിട്ട പ്രതിസന്ധി പ്രിയങ്ക കൈകാര്യം ചെയ്ത രീതി കോണ്‍ഗ്രസിനെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയെപ്പോലും ഞെട്ടിച്ചതായാണ് വിലയിരുത്തല്‍.
രണ്ട് ദിവസമായി തുടര്‍ന്ന ചോദ്യംചെയ്യലിന്റെ ആദ്യദിനം പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ വാധ്‌രയ്ക്കൊപ്പമെത്തിയത് ബിജെപിക്കുള്ള രാഷ്ട്രീയ സന്ദേശമായാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. ശത്രുവിനെ അവരുടെ തട്ടകത്തില്‍ എത്തി നേരിടുകയെന്ന ഇന്ദിരാഗാന്ധിയുടെ അതേ ശൈലിയാണ് ഇക്കാര്യത്തില്‍ പ്രിയങ്കാ എതിരാളികള്‍ക്കെതിരെ പുറത്തെടുത്തത് എന്നതാണ് ശ്രദ്ധേയം.
റോബര്‍ട്ട് വാധ്‌രയ്ക്കെതിരായ സ്വത്തുകേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് എത്തിയ സന്ദര്‍ഭമാണ് കേസിന് പതിവിലുമേറെ രാഷ്ട്രീയ നിറം നല്‍കുന്നത്. വാധ്‌രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
അതിന് എന്‍ഫോഴ്സമെന്റ് തിരഞ്ഞെടുത്തത് എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കഗാന്ധി ചുമതലയേല്‍ക്കുന്ന ദിവസമായത് യാധൃശ്ചികം എന്ന് ആരും കരുതുന്നില്ല . പ്രിയങ്കയാകട്ടെ ചോദ്യംചെയ്യല്‍ കേന്ദ്രംവരെ ഭര്‍ത്താവിനെ അനുഗമിച്ചും അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചുമാണ് ശത്രുപാളയത്തിലേയ്ക്ക് രാഷ്ട്രീയമറുപടി എറിഞ്ഞുനല്‍കിയത്.
ബിജെപി ഉയര്‍ത്തുന്ന വ്യക്തിപരമായ അധിഷേപങ്ങളെ നേരിടാന്‍ സംഘടന ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന ആധികാരികമായ സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്. നിയമപരമായി നേരിടുമെന്ന പതിവ് പ്രതികരണങ്ങളേക്കാള്‍ ശക്തമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ വിഷയത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍. ഇന്ന് വധേരയെങ്കില്‍ നാളെ മോഡിയും എന്നുവരെ പറഞ്ഞുവയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി എന്നതും പ്രസക്തമാണ്.
ഇതോടെ പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വാധ്‌രയ്ക്കെതിരായ കേസിലൂടെ തടയിടാനുള്ള ബിജെപിയുടെ നീക്ക൦ അപ്പാടെ പാളുകയാണ്. തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാകും എന്ന് കരുതിയ ബിജെപി തന്ത്രങ്ങള്‍ ഒന്നടങ്കം പൊളിയുന്നതില്‍ ബിജെപി കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്.