തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറ് മണിക്കുള്ള കൊവിഡ് പത്രസമ്മേളനത്തെ പരിഹസിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറി പിടി ചാക്കോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
കുറിപ്പ് ഇങ്ങനെ...മുഖ്യമന്ത്രിയുടെ വൈകുന്നേരം ആറു മണിക്കുള്ള കോവഡ് പത്രസമ്മേളനം സമീപകാലത്ത് ന്യൂസ് ചാനലുകളിൽ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പൈങ്കിളി പരമ്പരകളെപ്പോലും മാറ്റിവച്ചാണ് പത്രസമ്മേളം കണ്ടത്.
അമ്പരപ്പിക്കുന്ന ജനപ്രീതി കണ്ട് മുഴുവൻ വാർത്താചാനലുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇതു സജീവസംപ്രേഷണം നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പത്രസമ്മേളം തലകുത്തി വീണുകിടക്കുന്നു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ ഒരേസമയം നാല്പതിനായിരത്തോളം പേർ ലൈവായി കണ്ടുകൊണ്ടിരുന്നത് ഇപ്പോൾ രണ്ടായിരത്തിൽ താഴെയായി.
മറ്റു പ്ലാറ്റ് ഫോമുകളിലും ഇതു തന്നെ അവസ്ഥ. കോവിഡ് കണക്കു കിട്ടിയാൽ ഇപ്പോൾ മിക്കവരും ടിവി ഓഫ് ചെയ്യുകയോ, മറ്റ് പരിപാടികളിലേക്കു മാറിപ്പോകുകയോ ചെയ്യുന്നു. പിന്നെ തിരിച്ചുവരുന്നത് അവസാനത്തെ 10 മിനിറ്റാണ്. ഇതിനിടയിൽ എന്താണു സംഭവിക്കുന്നത്?സർക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടുക.
രാഷ്ട്രീയപ്രചാരണം നടത്തുക, രാഷ്ട്രീയ എതിരാളികളെ നിർദയം പിച്ചിച്ചീന്തുക.രണ്ടു മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വശങ്ങളിലുണ്ട്. ഇതുവരെ ആരും വായ് പൊളിച്ചിട്ടില്ല. അവസാനത്തെ 10 മിനിറ്റാണ് ചോദ്യോത്തരം. മൂന്നോ നാലോ ചോദ്യങ്ങൾക്കാണ് ഉത്തരം നല്കുന്നത്. പാർട്ടി പത്രക്കാർക്കും ശിങ്കിടി പത്രപ്രവർത്തകർക്കും മുൻഗണന. അതു നീട്ടിപ്പരത്തി പറഞ്ഞ് 7 മണിയാക്കും.
കേരളം കാതോർത്തിരിക്കുന്ന വിഷയങ്ങൾ ചോദിക്കാൻ മറ്റു പത്രക്കാർക്ക് അവസരമില്ല. ചോദിച്ചാൽ ഉത്തരമില്ല. ചിലർ ചോദിച്ചാൽ നീണ്ട മൗനത്തിലേക്ക് ആഴ്ന്നിറങ്ങും. ചിലപ്പോൾ കോപത്തിന്റെ തീപ്പൊരികൾ ചിതറും. കൃത്യം 7 മണിക്ക് പത്രസമ്മേളനം അവസാനിപ്പിച്ചില്ലേൽ സെക്രട്ടേറിയറ്റ് ഇടിഞ്ഞുവീഴുമത്രേ! വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതില്ലാതെ വരുന്നതുകൊണ്ടാണ് പത്രസമ്മേളനം നനഞ്ഞ പടക്കമായി മാറുന്നത്.മാധ്യമ ഉപദേശകരും പിആർ ഏജൻസികളും തലപുകഞ്ഞ് ആലോചിക്കാൻ സമയമായി.