കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനും ,കല്ലിക്കണ്ടി എന്‍ എ എം കോളേജ് പ്രസിഡന്റുമായ കടവത്തൂരിലെ പി എ റഹ്മാന് സാഹിബ് (72) നിര്യാതനായി . അര്‍ബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു .
സാധാരണ കുടുംബത്തില്‍ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പി എ റഹ്മാന് സാഹിബ് നിരവധി ബിസിനെസ്സ് സംരംഭങ്ങളുടെ അമരക്കാരനാണ് .
സൂപ്പര്‍മാര്‍ക്കറ്റ് , റെസ്റ്റോറന്റ് , ഹൗസ് ഹോള്‍ഡ് ഐറ്റംസ് , ഹോസ്പിറ്റല്‍ , ഇലക്ട്രിക്കല്‍സ് ,ജ്വല്ലറി , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാന് സാഹിബ് ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ് .
വടകരയുടെ വികസന ചിരിത്രത്തിലേക്ക് ഉയർത്തി കെട്ടിയ സ്വപ്ന ഗോപുരങ്ങൾക്ക് അരികിലൂടെ ഇന്ന് പുലർച്ചെ ആ ചേതനയറ്റ ദേഹം കടന്ന് പോയി . ആ നിറപുഞ്ചിരി യാഥാർത്ഥ്യമാകാൻ പോകുന്ന പാർക്കോ സൂപ്പർ സ്പെഷ്യാലിറ്റിയെന്ന നിറ സാന്നിദ്ധ്യത്തിലൂടെ ചരിത്രവും ഒരോ കടത്തനാട്ടുകാരനും നന്ദിയോടെ സ്മരിക്കും .
നാനൂറ് കോടിയോളം രൂപ ചിലവിലാണ് അത്യാആധുനീക ഹോസ്പിറ്റൽ സമുച്ഛയങ്ങളും നേഴ്സിംഗ് കോളേജുമായി വടകരയിൽ ബഹുനിലകളുള്ള 4 ടവറുകൾ ഉയർന്നു കഴിഞ്ഞു. നിർമ്മാണ പ്രവൃത്തികൾ ആകാശവേഗത്തിൽ കുതിച്ചിട്ടും പി എ റഹ്മാന്റെ ആ സ്വപ്നം മൊട്ടിടുന്നത് കാണാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.
അടിയുറച്ച മുസ്ലിം ലീഗുകാരനായ പി എ റഹ്മാന് നിരവധിയായ ലീഗിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്യുന്ന ധനികനായിരുന്നു .നിരവധി പള്ളികളും സ്വന്തമായി പണികഴിപ്പിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക യുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് എല്ലാ മത സംഘടനകള്‍ക്കും , രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ പോലെ സ്വീകാര്യനായ റഹ്മാന് സാഹിബ് സംസ്ഥാന തലത്തിലെ മുഴുവന്‍ നേതാക്കളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വമാണ്.
സേവന ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായിരുന്ന റഹ്മാന് സാഹിബിന്റെ നിര്യാണം നാടിനു ഒന്നാകെ തീരാനഷ്ടമാണ് . സാധാരണക്കാരനും സ്വന്തം നാട്ടിൽ കുറഞ്ഞ ചിലവിൽ വിദഗ്ത ചികിത്സ , കാലങ്ങൾക്കപ്പുറം ഉപ്പയെ ചികിത്സക്കാൻ വിദ്യാഭ്യാസ കാലം ഉപേക്ഷികേണ്ടി വന്ന ഒരു കൗമാരം കണ്ട സ്വപനം ആകാശ നെറുകയിൽ എത്തിയിട്ടും അതു പൂവണിയുന്നത് കാണാൻ കഴിയാതെ വിടവാങ്ങേണ്ടിവന്നു , പി എ റഹ്മാൻ എന്ന നന്മയുടെ മനസ്സുള്ള പ്രവാസി വ്യവസായിക്ക്.
1970 നവംബർ മാസത്തിൽ 118 പേരടങ്ങുന്ന ലോഞ്ചിൽ ജീവിതം പച്ചപിടിപ്പിക്കണം എന്ന മോഹവുമായാണ് കടവത്തൂരുകാരൻ പുതിയ പുരയിൽ അബ്ദുറഹ്മാൻ പ്രവാസത്തിലേക്ക് യാത്ര തിരിച്ചത് .ദുബായിലേക്ക് പുറപ്പെട്ട ലോഞ്ചിൽ നീണ്ട ഇരുപത്തൊന്നു ദിവസത്തോളം ദുരിത യാത്രയായിരുന്നു .അതിശക്തമായ കാറ്റിൽ എൻജിൻ കേടു വന്നതോടെ ലോഞ്ചു പായക്കപ്പലാക്കി മാറ്റി .
ആഴ്ചയിലൊരിക്കൽ മാത്രം കിട്ടിയിരുന്ന ഇത്തിരി സുലൈമാനി മാത്രം കുടിച്ചാണ് ജീവൻ നിലനിർത്തിയത് .ഒടുവിൽ കരക്കണഞ്ഞത് ഒമാൻ തീരത്ത്… പാസ്പോർട്ടും രേഖകളുമില്ലാതെ ഒമാൻ പോലീസിന്റെ പിടിയിലായ യാത്രക്കാരെ കരയിൽ കാത്തിരുന്നത് അതിലും വലിയ ദുരിതം . കൂട്ടത്തിലൽപ്പം പഠിപ്പുണ്ടായിരുന്ന യുവാവിന്റെ അഭ്യർത്ഥന ഒമാൻ പോലീസ് ചെവിക്കൊണ്ടു . പോലീസ് മുഴുവൻ യാത്രക്കാരെയും കൽബ അതിർത്തിയിൽ കൊണ്ട് വിട്ടു .
കഠിനാധ്വാനം മുഖമുദ്രയാക്കി മുന്നേറിയതോടെ നാലായിരത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന തൊഴിൽദാതാവായി റഹ്മാൻ സാഹിബ് വളർന്നു . വളർച്ചയിലൊരിക്കൽ പോലും അഹങ്കരിച്ചില്ല . സാധാരണക്കാരനെ ഹൃദയത്തോട് ചേർത്തു വെച്ചു . അങ്ങനെ ജനകീയനായ പണക്കാരനായി റഹ്മാനിക്ക അറിയപ്പെട്ടു.