പാലാ: പതുപ്പള്ളിൽ മീനാക്ഷിയമ്മ കർക്കിടകം ഒന്നാം തീയതി മുതൽ സന്ധ്യാവേളയിൽ കൊളുത്തി വെച്ച നിലവിളക്കിന് മുന്നിൽ ഇരുന്ന് പാരായണം ആരംഭിക്കും. ദിവസം 10 മുതൽ 50 പേജോളം സമയം പോലെ വായിക്കും. ഇത്തവണ കർക്കിടകം 18 കഴിഞ്ഞപ്പോൾ മൂന്ന് തവണ രാമായണം മുഴുവൻ പാരായണം ചെയ്ത മീനാക്ഷിയമ്മ ഇപ്പോൾ നാലാംവട്ട പാരായണം നടത്തുകയാണ്.
പ്രായത്തിന്റെ പങ്കപ്പാടുകളുണ്ടെങ്കിലും പുലർച്ചെ അഞ്ചിന് എണീറ്റുള്ള കുളി നിർബന്ധമാണ്. തുടർന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം രണ്ട് ദിനപ്പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. വൈകിട്ട് ആറിന് രാമായണ പാരായണം ആരംഭിക്കും. ഇത് എട്ട് മണിവരെ തുടരും. 13-ാം വയസിലാണ് മീനാക്ഷി രാമായണം വായിച്ചു തുടങ്ങുന്നത്. തുടർന്ന് എല്ലാ വർഷവും ഇതൊരു ചിട്ടയായി. മീനാക്ഷിയോടൊപ്പം മക്കളും കൊച്ചുമക്കളു ഒക്കെ ഈ പാരായണത്തിൽ പങ്കുചേരും.
മുൻസിഫ് കോടതി ജീവനക്കാരാനായിരുന്ന ഭർത്താവ് ഗോപാലൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മകൻ എസ്.ബി.ടി റിട്ട. ഉദ്യോഗസ്ഥനും മീനച്ചിൽ എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റുമായ പി.ജി. അനിൽകുമാറിനൊപ്പമാണ് മീനക്ഷിയമ്മയുടെ താമസം.
ഇത്തവണ മീനാക്ഷിയമ്മയോടൊപ്പം രാമായണ പാരായണത്തിന് മരുമകൾ റിട്ട. തഹസീൽദാർ ബീനയും മകൻ ഗൗതവും ഭാര്യ ശ്രുതിയും കൂട്ടുചേരുന്നു. അംബികാദേവി, ഡോ. അജിതാദേവി, കേണൽ അനിലാദേവി എന്നിവരാണ് മറ്റ് മക്കൾ. പറ്റുന്നിടത്തോളം കാലം രാമായണ പാരായണം തുടരണം എന്നാണ് മീനാക്ഷി മുത്തശിയുടെ ആഗ്രഹം.