കൊച്ചി: സ്വർണക്കടത്ത് കേസിലെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. നേരത്തെ നൽകിയ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചു വരുത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ കേസിൽ പ്രതിയാകുമെന്നാണ് സൂചന.
സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് എം ശിവശങ്കരൻ നേരത്തെ മൊഴി നൽകിയിരുന്നു. ഈ ബന്ധത്തിനപ്പുറം വേറെ ഒന്നുമില്ല എന്ന നിലപാടും ശിവശങ്കരൻ സ്വീകരിച്ചിരുന്നു. സ്വപ്നയുടെയും കൂട്ടാളികളുടെയും മൊബൈൽ രേഖകളും വാട്ട്സ്ആആപ്പ്, ടെലഗ്രാം ചാറ്റുകളും എൻ ഐ എ വീണ്ടെടുത്തതോടെ കൂടുതൽ വ്യക്തത തേടിയാണ് ശിവശങ്കരനെ വിളിപ്പിച്ചത്.
നേരത്തെ രണ്ടു വട്ടം 50000 രൂപ വീതം ശിവശങ്കരൻ സ്വപ്നയ്ക്ക് നൽകിയിരുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വപ്നയെ സഹായിച്ചതാണെന്നാണ് ശിവശങ്കരൻ പറഞ്ഞത്. എന്നാൽ ഈ തുക ഒരു സഹായമല്ല എന്നാണ് എൻഐഎ വിലയിരുത്തൽ.
ഇരുവരുടെയും ചാറ്റിൻ്റെ വിശദാംശങ്ങളിൽ നിന്നും സ്വപ്നയുടെ സ്വർണക്കടത്ത് വിവരങ്ങൾ ശിവശങ്കരനും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിലവിൽ സ്വപ്നയ്ക്ക് ഒപ്പമിരുത്തിയാണ് ശിവശങ്കരനെ ചോദ്യം ചെയ്യുനത് . ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലും തെളിവു ശേഖരണവും വേണമെന്നും എൻ ഐ എ ഉദ്യോസ്ഥർക്ക് അഭിപ്രായമുണ്ട്.