കേരളത്തിലെ രാഷ്ട്രീയ പോർവിളികൾ വിദേശങ്ങളിലും അരങ്ങേറുമ്പോൾ അപ്രതീക്ഷിതമായ ചില തിരിച്ചടികൾ പ്രവാസ സംഘടനകളും
അതിലെ നേതാക്കന്മാരും അവരുടെ വാക്കുകളെ വിശ്വസിച്ച് വാർത്തകൾ ഉണ്ടാക്കിയ മുഖ്യധാരാ ചാനൽ സുഹൃത്തുക്കളും നേരിടേണ്ടി വന്നതാണ് കഴിഞ്ഞ ദിവസം അബുദബിയിലുണ്ടായ അറസ്റ്റും അനുബന്ധ സംഭവ വികാസങ്ങളും. യു എ ഇയില്‍ ശക്തമായി വേരോട്ടം സ്ഥാപിച്ച മലയാളിയോടുള്ള വിശ്വാസം തകരുന്ന സംഭവങ്ങളാണ് അരങ്ങേറിയത് .
ഇക്കഴിഞ്ഞ ദിവസങ്ങളിലായി അബുദാബിയിലെ ശക്തമായ പ്രവാസി സഘടനയായ ശക്തിയിലെ തലമൂത്ത കുറെ ഭാരവാഹികളെ യുഎഇ സർക്കാരിന്റെ പ്രത്യേക സേന അറസ്റ്റ് ചെയ്തു . അതിന്റെ തുടർച്ചയെന്നോണം ഏഷ്യാനെറ്റിലെ ക്യാമറാമാൻ അടക്കമുള്ള ചിലരെ ദുബായിലെ വസതികളിൽ നിന്നും യുഎഇ സേന അറസ്റ്റ് ചെയ്ത് കൊണ്ടുപോയി .
നാട്ടിലെ കുതന്ത്രങ്ങള്‍ വിദേശത്ത് വിളമ്പിയാല്‍
നാട്ടിൽ ആർക്കും എന്തും ആവാം. പക്ഷെ വിദേശങ്ങളിൽ തൊഴുത്തിൽ കുത്തുകൾ ആരംഭിച്ചാൽ നിയമങ്ങൾ നമ്മുടെ വഴിക്ക് നീങ്ങണമെന്നില്ല . ഓരോരോ രാജ്യങ്ങൾക്കും അവരുടേതായ പോളിസികൾ ഉണ്ട് . അവിടെ പോയി തിന്നുകൊഴുത്ത് എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ തോന്നുന്ന ചില മണ്ടത്തരങ്ങളാണ് ഒടുവില്‍ ഇങ്ങനെ അറസ്റ്റുകളിൽ ചെന്നവസാനിക്കുന്നത് .
ഏഷ്യാനെറ്റിന്റെ കണ്ണാടി പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു ഷോ ഷൂട്ട് ചെയ്യുന്നതിനിടയിൽ അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അബുദാബി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു . ഉന്നതങ്ങളിലെ ഇടപെടലിൽ മാത്രമാണ് അന്ന് അവർക്ക് പുറത്തിറങ്ങാനായത്. പിന്നീട് ദുബായിലെയും അബുദാബിയിലെയും ലേബർക്യാമ്പുകളെ ആസ്പദമാക്കി ഉണ്ടാക്കിയ ഒരു ഡോക്യൂമെന്ററിയുടെ ഷൂട്ടിങ്ങിനിടക്ക് കുറച്ചധികം പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു . ജാമ്യം വരെ കിട്ടാതെ കുറെ നാൾ ജയിലില്‍ കിടത്തിയ ശേഷമാണ് ഇവരെ വെളിയിൽ വിട്ടത് .
ആവിഷ്കാര സ്വാതന്ത്ര്യം കൂടിപ്പോയതുകൊണ്ടാണ് 'ശവം തീനി ഉറുമ്പുകൾ ' എന്ന നാടകം കളിച്ചതിന് ഇരുപതോളം മലയാളികളെ യുഎഇ സർക്കാർ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിൽ ഇടുകയും ചെയ്തത് . അന്നത് ചെയ്തത് മലയാളിക്കൊരു താക്കീതായിരുന്നു .
'ശവം തീനി ഉറുമ്പുകൾ' പാഠമായില്ല
നാഷണൽ ഹൈവേയിൽ അപകടം കണ്ടാൽ കുറച്ചുനേരം സ്പീഡ് കുറച്ച് ഓടിക്കുന്നതുപോലെ , ആ നാടകം കളിയോടെ മലയാളിയുടെ ആവിഷ്കാര സ്വാതന്ത്ര്യം തത്കാലം പൂട്ടിവെച്ചിരിക്കുകയായിരുന്നു . കൂടാതെ പല വാർത്ത ചാനലുകൾക്കും പത്രങ്ങൾക്കും ഇടക്കിടെ കാരണം കാണിക്കൽ നോട്ടീസുകളും മുന്നറിയിപ്പുകളുമൊക്കെ കിട്ടാറുണ്ട് .
അബുദാബി നാഷണൽ മീഡിയയുടെ ഉദ്യോഗസ്ഥനായിരുന്ന സദാനന്ദൻ സാർ ഒരിക്കൽ പറയുകയുണ്ടായി . ' നാട്ടിലെ രാഷ്ട്രീയ വിവാദ വിഷയങ്ങളിൽ ഇവിടെ പ്രക്ഷേപണം ചെയ്യുന്ന റേഡിയോകളും, ചാനലുകളും ചർച്ചകൾ നടത്തുന്നത് ശരിയായ പ്രവണതയല്ല . മലയാളമല്ലെ എന്നോർത്ത് പലതും കണ്ണടച്ചു വിടുകയാണ്' ചെയ്യുന്നതെന്ന് .
അതുപോലെ ഇവിടെ കുറേയാളുകൾ വായിക്കുന്ന ഓൺലൈൻ പത്രങ്ങളും അനാവശ്യമായി രാജ്യത്തെയും ഭരണാധികാരികളെയും കുറിച്ച് വളരെ മോശമായി ചിത്രീകരിച്ചു കാണിക്കുന്നു . അവർ അമേരിക്കയിലോ ആസ്ട്രേലിയയിലോ ഇരുന്ന് എഴുതുന്നതാണെങ്കിലും ഒരു നിമിഷം മതി അവരുടെ വെബ്‌സൈറ്റുകൾ ഇവിടെ ബ്ലോക്ക് ചെയ്യുവാന്‍' എന്ന് .
ശരിയാണ്, ഈയിടെയായി ഒട്ടനവധി ഓൺലൈൻ പത്രങ്ങൾ ദുബായിയെ കുറിച്ചും അവിടത്തെ ഭരണാധികാരികളെക്കുറിച്ചുമൊക്കെ മോശമായി എഴുതുന്നതായി കാണുന്നു . അവിടെ അധ്വാനിച്ചു ജീവിച്ചുപോകുന്ന ലക്ഷക്കണക്കിന് പാവങ്ങളെയോർത്ത് അതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു . നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ ഇഷ്ടംപോലെ വിഷയങ്ങൾ , പിന്നെന്തിന് വല്ലവന്റെയും മെക്കിട്ട് കയറുന്നു . സ്വന്തം നാട്ടിൽ ആണേൽ നാടും നന്നാവും ഒരു സുഖവും കിട്ടും .
ഈ നാണക്കേട് മലയാളിക്ക് ഒരവസരമാകുമോ
ഇവർക്കൊക്കെ സ്വന്തം നാട്ടിലെ പമ്പയുടെ മണലൂറ്റും , സ്വന്തം നാട്ടിലെ ആനയ്ക്കും കുഞ്ഞിനും പൈനാപ്പിൾ കൊടുത്തുകൊന്നതും , സ്വന്തം നാട്ടിലേക്കുള്ള വിമാനം മുടക്കുന്നതും , ആയിരക്കകണക്കിന് പാവങ്ങൾ ഇപ്പോഴും കാൽനടയായി കിലോമീറ്ററുകളോളം പോകുന്നതും ഒന്നും വർത്തയാക്കുവാൻ ധൈര്യമില്ല . വല്ലവന്റെ രാജ്യത്തെ ഇല്ലാത്ത പട്ടിണിയും അനാവശ്യ വാർത്തകളും പടച്ചുവിടുവാൻ ഭയങ്കര താത്പര്യം . ഇതാണ് നമ്മുടെ പ്രശ്നം . സ്വന്തം വീട്ടിലെ അടുപ്പിൽ തീയുണ്ടോ എന്ന് നോക്കാതെ അയൽവക്കത്തെ അടുപ്പിൽ എത്തിച്ചുനോക്കുന്ന പ്രവണത !
എല്ലാറ്റിലും ഇടപെടുന്ന ഇന്ത്യയുടെ അനൗദ്യോഗിക അംബാസിഡറും ചാനൽ ചെയർമാനും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ആർക്കും ജാമ്യം കൊടുക്കാത്ത സ്ഥിതിക്ക് ഇതും ഒരു താക്കീതായി മാത്രം കണ്ടാൽ മതി. ഇനിയെങ്കിലും നിങ്ങളുടെ ഈ പണ്ടാരമടങ്ങിയ രാഷ്ട്രീയ പകപോക്കലുകളും കുശുമ്പും ഒക്കെ നിർത്താനുള്ള അവസരം കൂടിയാണ് ഈ നാണക്കേട് കൊണ്ടുണ്ടായത് . കൊറോണയെന്ന മഹാമാരി വീട്ടുപടിക്കൽ എത്തിയിട്ടും നിങ്ങളൊന്നും പഠിച്ചില്ലെങ്കിൽ ഇവരെയൊന്നും വെറുതെ വിടരുതെന്നാണ് പ്രവാസികളുടെ ആവശ്യം .
ശക്തി പോയത് യുഎഇ മലയാളിക്ക്
ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഗൾഫിലെ ഒരു സംഘടനയുടെ പ്രവർത്തകർ സ്വന്തം ജീവന്‍ ബലികൊടുത്തും ജനങ്ങളെ സഹായിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അസൂയ മൂത്ത , മുഖ്യമന്ത്രിയുടെ ഭാഷയിൽ പറയുകയാണെകിൽ കുശുമ്പ് ഇളകിയ അബുദാബിയിലെ
ശക്തി എന്ന സംഘടനയിലെ ചിലരൊക്കെ ചേർന്നുകൊണ്ട് കുറേയാളുകളെ സംഘടിപ്പിച്ചുകൊണ്ട് ഒരു മുഖ്യധാര ചാനലിനെയും കൂട്ടുപിടിച്ച് ഉണ്ടാക്കിയ തിരക്കഥയും നാടകവും ഒക്കെ അബുദാബി സർക്കാർ കയ്യോടെ പിടിച്ചപ്പോൾ പെട്ടുപോയത് ഇവിടത്തെ മാധ്യമപ്രവർത്തകരാണ് .
അവർക്കെല്ലാം ഇനിമേൽ കൂച്ചുവിലങ്ങുകൾ ഏർപ്പെടുത്തും എന്നറിയുമ്പോൾ ഏറെ വിഷമം ഇല്ലാതില്ല . വളരെ സ്വസ്ഥമായി പത്രപ്രവർത്തനം നടന്നിരുന്ന യുഎഇ എന്ന രാജ്യത്ത് ഇന്നിപ്പോൾ മലയാളിയെയും ഇന്ത്യക്കാരനേയും ഏറെ സംശയത്തിന്റെ നിഴലിലൂടെയാണ് അവർ കാണുന്നത് .
അതിന്റെ കാരണക്കാരായ ഈ ശക്തി സംഘടനയും അതുപോലെയുള്ള അനാവശ്യ സംഘടനകളൊക്കെ ഇനിയെങ്കിലും മലയാളിയുടെ ചോറും പാത്രത്തിൽ മണ്ണ് വാരിയിടരുത് എന്നപേക്ഷിച്ചുകൊണ്ട് ,
ഉപകാരങ്ങൾ ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യല്ലേ എന്നഭ്യർത്ഥിച്ചുകൊണ്ട് ,
ചാർട്ടേർഡ് ഫ്‌ളൈറ്റിൽ ടിക്കറ്റെടുത്ത് നാട്ടിൽ പോകുവാനാകാതെ ഹോട്ടൽ മുറിയിൽ നിന്നും ദാസനും
ക്വറന്റൈനിൽ സുഖവാസം അനുഭവിച്ചുകൊണ്ട് വിജയനും