Advertisment

ഹരിഹരൻ പങ്ങാരപ്പിളളിയുടെ 'ഉളളുരുക്കപ്പൊയ്ത്ത്' (ആസ്വാദനക്കുറിപ്പ്)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

എഴുത്തുകാരൻ: ഹരിഹരൻ പങ്ങാരപ്പിളളി

വിഭാഗം: കഥാസമാഹാരം

പേജ്: 96, വില:120/-

പബ്ളിഷേഴ്സ്: സമസ്യ പബ്ളിക്കേഷൻസ്

സമസ്യ പബ്ളിക്കേഷൻസിൻെറ ആദ്യപുസ്തകവും ഹരിഹരൻ പങ്ങാരപ്പിളളിയുടെ മൂന്നാമത്തെ പുസ്തകവുമാണ് ഉളളുരുക്കപ്പൊയ്ത്ത്. വിശ്വൻ പടനിലത്തിൻെറ അവതാരികയോടുകൂടി തയ്യാറാക്കിയ ഇരുപതുകഥകളുടെ സമാഹാരമാണ് ഉളളുരുക്കപ്പൊയ്ത്ത്. തികച്ചും സാധാരണക്കാരൻെറ ഭാഷയിലുളള കഥാകാരൻെറ ആത്മാവിഷ്കാരങ്ങളാണ് ഇരുപതുകഥകളും.

കോവിഡ് മഹാമാരിനൽകിയ ഇടവേളയിൽ പോയകാലത്തിൻെറ ഖനിയിൽനിന്നും വെട്ടിയെടുത്ത് മിനുക്കിയ വൈഡൂര്യങ്ങളാണ് ഈ ഇരുപതു കഥകളും. ഗ്രാമീണ ജീവിതം പച്ചയായിത്തന്നെ വരച്ചു കാട്ടിയിരിക്കുന്നു. ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടിയവരോ, പരിചയപ്പെട്ടിട്ടുളളവരോ ആയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പുതുമ നഷ്ടപ്പെടാതെ അവതരിപ്പിച്ചിരിക്കുന്നു.

അപ്രതീക്ഷിതമായി കുടുംബനാഥനെ നഷ്ടപ്പെടുന്ന സ്ത്രീ… അമ്മ ഇന്നലെവരെ താനൊരു വളളിച്ചെടിയാണെന്നു മാത്രം കരുതിയിരുന്നവർ പെട്ടെന്ന് പരാശ്രയമില്ലാതെ സമൂഹത്തിനു മുന്നിൽ നട്ടെല്ലുനിവർത്തി നിൽക്കേണ്ടിവരുന്നു. ആ സ്ത്രീയുടെ കദനം പറയുന്ന അവസാനത്തെ കഥ…

ഇല്ലായ്മയിൽ കൈപിടിച്ചുയർത്തിയവർ പലരും പലർക്കും പലപ്പോഴും അപരിചിതരായി മാറുന്ന ചിരപരിചിതമായ കാഴ്ച `അപരിചിതൻ'എന്ന കഥയിലൂടെ പറഞ്ഞു വയ്ക്കുന്നു.

സ്വന്തം പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി ജീവിതത്തിൻെറ രാജവീഥിയിൽ സിഗ്നൽ കാത്തുകിടക്കുമ്പോൾ ഒരല്‍പം മനുഷ്യത്വം കാണിച്ചതിൻെറ പേരിൽ ഏകാശ്രയമായിരുന്ന ജോലി നഷ്ടപ്പെടുന്ന ഇർഷാദിൻെറ കഥ പറയുന്ന `വേഴാമ്പൽ'ഉളളിൽ നൊമ്പരമുണർത്തുന്നതാണ്.

കോവിഡെന്ന മഹാമാരി മനുഷ്യരിലും അവരുടെ ജീവിതത്തിലും വരുത്തിത്തീർക്കുന്ന മാറ്റങ്ങളുടെ കഥപറയുന്ന `കാലാന്തരം'... കഥാകൃത്ത് പ്രവാസി ആയതുകൊണ്ടാകാം പ്രവാസത്തിൻെറ നോവും ഗൃഹാതുരത്വവും ഊഷ്മളത യോടെ കടന്നുവരുന്നത്.

അനുഭവങ്ങളുടെ ഉൾക്കാഴ്ചകളിലേയ്ക്ക് വായനക്കാരനെ പതിയെ ആനയിച്ചുകൊണ്ടുപോകാനുളള കഥാകൃത്തിൻെറ വൈഭവം എടുത്തുപറയേണ്ടതാണ്.

ഓരോ കഥയും ഓരോ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. ജീവിത പന്ഥാവ് ഒരുമിച്ച് നടന്നു തീർക്കാനാഗ്രഹിച്ചവർ ഏതോ കാരണത്താൽ വഴിമാറി സഞ്ചരിച്ച് ഏറെ ദൂരം പിന്നിട്ടെങ്കിലും മനസ്സിൽ കെടാതെ കിടന്ന പ്രണയത്തിൻെറ കനലുകൾ ഒരസുലഭനിമിഷത്തിൽ ഒരു ഫോൺകോളിലൂടെ ജ്വലിച്ചുയരുന്നതും, മറ്റെല്ലാം മറന്ന് ഇനിയുളള യാത്ര ഒരുമിച്ചെന്ന് തീരുമാനിക്കുന്ന വൃദ്ധരായ പ്രണയികളുടെ കഥപറയുന്ന `പ്രണയസാഫല്യം' മനസ്സിന് ഏറെ കുളിർമ്മ പ്രദാനം ചെയ്യുന്ന കഥയാണ്.

നിത്യവൃത്തിയ്ക്ക് ഭംഗം വരാതിരിക്കാൻ; അന്നം മുട്ടാതിരിക്കാൻ മിണ്ടാപ്പൂച്ചകളായ സ്ത്രീകളിൽനിന്നും ആകാരസൗഷ്ഠവമുളള പുരുഷോത്തമന് നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളുടേയും പിരിമുറുക്കങ്ങളുടേയും കെട്ടഴിക്കുന്ന `മിണ്ടാപ്പൂച്ചകൾ' സമൂഹത്തിൻെറ കാണാക്കാഴ്ചകളിലേയ്ക്ക് വിരൽചൂണ്ടുന്നു… സ്ത്രീ പീഡനങ്ങളുടെ ഈ കെട്ടകാലത്ത് ഇത്തരം അനുഭവങ്ങളും ദുർലഭമല്ല എന്ന യാഥാർത്ഥ്യം വിളിച്ചോതുന്നു മിണ്ടാപ്പൂച്ചകൾ.

പ്രാതലിന് ഞായറാഴ്ച മാത്രം കിട്ടുന്ന വെളളയപ്പം വരുന്ന വഴി കണ്ടുപിടിക്കുന്ന കുട്ടിയുടെ `ഉളളുരുക്കങ്ങൾ' നമുക്ക് അപരിചിതമല്ല. പഴയ നാട്ടിൻ പുറത്തെ ജീവിതത്തിൻെറ നന്മ വിളിച്ചോതുന്ന കഥ നന്മകളാൽ സമൃദ്ധമായിരുന്ന നാട്ടിൻ പുറത്തേയ്ക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപൊകുന്നു.

തലച്ചുമടിനു താങ്ങും തണലുമേകുന്ന സൈനബയ്ക്ക് മിഠായി കരുതുന്ന രാമുവും, നെല്ലിക്കയും മാന്തളും കാന്താരിയും കൂട്ടിക്കഴിക്കുന്ന, ബാല്യകാലസ്മരണകളയവിറക്കുന്ന ജ്യേഷ്ഠാനുജന്മാരും, ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ അമ്മയെ വൃദ്ധസദനത്തിൽ കണ്ടു തിരിച്ചറിയുന്ന മകനും, ആണധികാരത്തിൻെറ മൃഗീയത മുഴുവനും അനുഭവിച്ചുതീർത്ത് ജന്മദിനം തന്നെ ചരമദിനമാക്കാൻ തീരുമാനിയ്ക്കുന്ന പാർവതി ഇവരൊക്കെ വായനക്കാരൻെറ മനസ്സിൽ ആഴ്ന്നിറങ്ങുന്ന കൂരമ്പുകൾ തന്നെയാണ്.

കാമാത്തിപ്പുരയിലെ ഇരുണ്ട മുറിയ്ക്കുളളിൽ പലരുടേയും കാമം അവളിലേയ്ക്കൊഴുക്കിയിട്ടും അവളുടെ കാമത്തെ തൊടുകപോലും ചെയ്യാതെ കടന്നുപോയവരുടെ നിരയിലേയ്ക്ക് ആദ്യമായി; സത്രീയ്ക്ക് വേണ്ടത് കാമമല്ലെന്നറിയുന്ന, സ്ത്രീ ആരാണെന്ന് നന്നായി അറിയുന്നവനായി കടന്നുവരുന്ന സച്ചിൻ എന്ന `പുരുഷൻ' താലി സമ്മാനിക്കുന്ന ശാന്തി എന്ന പെണ്ണ് ആരുടെ മനസ്സിലാണ് തങ്ങി നിൽക്കാതിരിക്കുക?

മദ്യലഹരിയിൽ പൊളിഞ്ഞുവീണ സൗഹൃദപ്പന്തലും ഗൃഹാതുരത്വമുണർത്തുന്ന `പേരയ്ക്കാമരവും' മണ്ണുചതിയ്ക്കില്ലെന്ന വിശ്വാസത്തിന് അടിവരയിട്ടു പറയുന്ന മൺജീവിതവും ഒന്നിനൊന്നു മികച്ച കഥകളാണ്.

ചിന്തിക്കുന്നവർക്ക് എത്രവേണേലും പോകാനുളള ആഴവും പരപ്പും ഓരോ കഥാതന്തുവിനും ഉണ്ട്. മാനുഷിക മൂല്യങ്ങളോട് നീതിപുലർത്താനുളള കഥാകൃത്തിൻെറ ഉളളുരുക്കങ്ങളുടെ പൊയ്ത്ത് വായനക്കാരനിലും അനുഭവവേദ്യമാക്കാൻ കഴിഞ്ഞു വെന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. ഉളളുരുക്കപ്പൊയ്ത്ത് മികച്ചവായനാനുഭവം കാഴ്ചവയ്ക്കുന്ന കഥാസമാഹാരമാണ്.

-ഷീല എൽ.എസ്, കൊല്ലം

book review
Advertisment