കൊച്ചി: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ അമ്മയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ വര്‍ഷയെ ആരും മറന്നിട്ടുണ്ടാകില്ല. അന്ന് വര്‍ഷയുടെ കണ്ണീര്‍ കണ്ട് സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
മഞ്ഞപിത്തത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അമ്മയുടെ കരള്‍ പൂര്‍ണമായും നശിക്കുകയും കരള്‍ മാറ്റിവെയ്ക്കുന്നതിന് 18 ലക്ഷം രൂപ ആവശ്യമായി വന്ന സാഹചര്യത്തിലാണ് വര്‍ഷ കണ്ണീരുമായി സഹായാഭ്യര്‍ത്ഥനയുമായി എത്തിയത്. തുടര്‍ന്ന് വര്‍ഷയുടെ അക്കൗണ്ടിലേക്ക് 50 ലക്ഷത്തോളം രൂപ എത്തിയിരുന്നു. ഇപ്പോള്‍ പണം സ്വരൂപിക്കാന്‍ ഒപ്പം നിന്നവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് വര്‍ഷം രംഗത്തെത്തിയിരിക്കുന്നത്.
തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടിൽ താമസിക്കുന്ന രാധയുടെ മകളാണ് വർഷ. രാധയ്‌ക്ക് മഞ്ഞപ്പിത്തം വിട്ടുമാറാതെവന്നപ്പോഴാണ് എറണാകുളം അമൃതയിൽ ചികിത്സയ്‌ക്കെത്തിയത്. കരൾ പൂർണമായും നശിച്ചെന്നും ഉടനെ ശസ്‌ത്രക്രിയ വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനായി 18 ലക്ഷം രൂപ വേണമെന്ന് കേട്ടപ്പെഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് വർഷ ജനങ്ങൾക്ക് മുന്നിലേക്ക് ആദ്യമായെത്തിയത്. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് തന്നെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്ന് പുതിയ ലൈവിൽ വർഷ ആരോപിക്കുന്നു. ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നാണ് പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നത്. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണങ്ങൾ. അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ ഭീഷണിയുമായി എത്തിയെന്നാണ് വർഷ പറയുന്നത്.
അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല. ഇനിയും ഒരുപാട് പണം അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും വേണം. ഒരു മാസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷണി തുടരുകയാണെന്ന് വർഷ പറയുന്നു.
ഇതേ ആശുപത്രിയിൽ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട്. ഗോപികയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച പണത്തിൽ നിന്നാണ് വർഷ നൽകിയത്.