Advertisment

കോൺഗ്രസിന്‍റെ ഏറ്റവും വലിയ പ്രശ്നം നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുടെ ചരിത്രവും ഐഡിയോളജിയും ഒന്നും അണികളെ പഠിപ്പിക്കുന്നില്ല എന്നതാണ്; പി.സി ചാക്കോയെ പോലുള്ള അധികാരമോഹികൾ പാർട്ടി വിടുന്നത് കോൺഗ്രസിന് എന്തുകൊണ്ടും നല്ലതാണ്

New Update

publive-image

Advertisment

-വെള്ളാശേരി ജോസഫ്

ഇപ്പോൾ കോൺഗ്രസ് പാർട്ടി വിട്ട പി.സി ചാക്കോ വഹിച്ചിരുന്ന പദവികൾ ഒന്ന് നോക്കൂ:

1980-ൽ പിറവം എംഎല്‍എ, 1991-ൽ തൃശൂർ എംപി, 1996-ൽ മുകുന്ദപുരം എംപി, 1998-ൽ ഇടുക്കി എംപി, 2009-ൽ തൃശൂർ എംപി, 2014-ൽ മത്സരിച്ചു തോറ്റു. 1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റ്‌. 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി. 1975 മുതൽ 1979 വരെ കെപിസിസിയുടെ ജനറൽ സെക്രട്ടറി.

ഇത്രയും പദവികൾ കൊടുത്തിട്ടും അവഗണനകൾ ഏറ്റു വാങ്ങി എന്നു പറയുന്ന ആളിനെ പണ്ടേ പുറത്താക്കണമായിരുന്നു. അദ്ദേഹം ഇനിയും അവഗണന ഏറ്റു വാങ്ങാൻ ബാല്യമില്ലാതെ പാർട്ടി വിട്ടതിൽ ഒരു തെറ്റും പറയാനാവില്ല.

കോൺഗ്രസിന്‍റെ ഏറ്റവും വലിയ പ്രശ്നം കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രവും ഐഡിയോളജിയും ഒന്നും അണികളെ പഠിപ്പിക്കുന്നില്ല എന്നതാണ്. കോൺഗ്രസ് നേതാക്കന്മാർ പാർട്ടി വിടുമ്പോൾ അവർ അവർക്ക് സീറ്റ് കിട്ടിയില്ല; അതല്ലെങ്കിൽ അവരുടെ ശിങ്കിടികൾക്കോ ബന്ധുക്കൾക്കോ കുടുംബാന്ഗങ്ങൾക്കോ സീറ്റ് കിട്ടിയില്ല എന്ന പരാതിയാണ് സ്ഥിരം ഉന്നയിക്കാറ്.

30-40 വർഷം കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുകയും പല പദവികൾ വഹിക്കുകയും ചെയ്തതിനു ശേഷം നെഹ്‌റുവിനെ കുറിച്ചോ മഹാത്മാ ഗാന്ധിയെ കുറിച്ചോ അണികളെ പഠിപ്പിച്ചോ എന്നു ചോദിച്ചാൽ ഈ നേതാക്കൾക്കൊന്നും ഒരു ഉത്തരവും കാണില്ല. ലാൽ ബഹാദൂർ ശാസ്ത്രി, കെ. കാമരാജ്, കെ. കേളപ്പൻ - ഇങ്ങനെ എത്രയോ ഉജ്വല നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു. അവരെ കുറിച്ചൊന്നും നേതാക്കളോ അണികളോ ഇന്ന് സ്മരിക്കുന്നില്ല.

വർഗീസ് കുര്യന്‍റെ നേതൃത്വത്തിൽ നെഹ്‌റുവിന്‍റെ കാലത്തുണ്ടായ ധവള വിപ്ലവം, ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ ഹരിത വിപ്ലവം, രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായ കംപ്യുട്ടറൈസേഷൻ, ഡോക്ടർ മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ ആധാർ, തൊഴിലുറപ്പ് പദ്ധതി - ഇവയൊന്നും ഇന്ന് സ്മരിക്കപ്പെടുന്നില്ല. ഇന്ന് മൊബൈൽ ഉപയോഗിക്കുമ്പോൾ രാജീവ് ഗാന്ധിയുടെ കാലത്ത് സാം പിട്രോഡയാണ് ടെലിക്കോം റെവലൂഷൻ ഇന്ത്യയിൽ തുടങ്ങിവെച്ചതെന്നുള്ള കാര്യം പലരും ഓർമിക്കുന്നതേ ഇല്ല.

നെഹ്‌റുവിന്‍റെ കാലം നോക്കൂ: വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ കുറെ നാൾ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയയിൽ നിന്നുള്ള അഭയാർഥി പ്രശ്നം നേരിട്ട രീതി എത്രയൊ നിസ്സാരം.

ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആർ.ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ, 1952-ൽ തറക്കല്ലിട്ട ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ് - ഇതെല്ലാം നെഹ്റു സർക്കാരിൻറ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - ഇവയൊക്കെ നെഹ്റു യാതാർദ്ധ്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിൻറ്റെ ഉജ്ജ്വല നേട്ടം.

ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്റു ആയിരുന്നു. ഐ.എഫ്.എസ്.-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്റു നേരിട്ടാണ് ഇൻറ്റെർവ്യൂ ചെയ്തിരുന്നത്. കേരളത്തിൽ നിന്നുള്ള കെ.ആർ. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇൻറ്റെർവ്യൂ ചെയ്യാൻ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ട്? രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുപ്രധാന സംഭാവന നല്‍കിയ മഹാരത്ന, നവരത്ന, മിനി രത്ന, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ - ഈ കമ്പനികളൊക്കെ ആരുണ്ടാക്കിയതാണ്? നെഹ്‌റു തന്നെ.

ഇന്ന് ബി.ജെ.പി. ആസൂത്രിതവും സംഘടിതവുമായി പാക്കിസ്ഥാൻ വിരോധം പ്രചരിപ്പിക്കുമ്പോൾ 1965-ലും, 1971-ലും പാക്കിസ്ഥാനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ സൈനിക വിജയം കൊയ്തിട്ടുണ്ടെന്നുള്ള കാര്യം മറക്കരുത്. 1971-ലെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്ത്വത്തിൽ ബംഗ്ലാദേശ് യുദ്ധ വിജയം ഏതാണ്ട് പൂർണമായിരുന്നു. 1971-ൽ ബംഗ്ലാദേശിന് വേണ്ടി ഇന്ദിരാ ഗാന്ധി കാണിച്ച നിശ്ചയദാർഢ്യം ഇന്ത്യൻ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടേണ്ടതാണ്. 'ഇന്ദിരാ ദീദി' ആയിരുന്നു അന്ന് ബംഗ്ലാദേശിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തി. ഒ.വി. വിജയന്റെ 'ഗുരുസാഗരത്തിൽ' പത്ര പ്രവർത്തകനായ കുഞ്ഞുണ്ണി ധാക്ക സന്ദർശിക്കുമ്പോൾ ഒരു ബംഗ്ലാദേശുകാരൻ കുഞ്ഞുണ്ണിയെ നോക്കി അലറിയത് "അമർ ദീദി; തുമാർ ദീദി; ഇന്ദിരാ ദീദി" എന്നായിരുന്നു.

2014 വരെ അവസാനമായി കോൺഗ്രസ് ഭരിച്ചപ്പോൾ, ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ അന്നത്തെ ഡോക്ടർ മൻമോഹൻ സിംഗ് സർക്കാരിന്റെ നേട്ടങ്ങളായിരുന്നു.

ഡോക്ടർ മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു. ഈ മധ്യ വർഗം പല രാജ്യങ്ങളിലേയും ജനസംഖ്യകൾ ഒന്നിച്ചു വെക്കുന്ന അത്രയും ഉണ്ട്. ഈ ശക്തമായ മധ്യ വർഗ്ഗവും, ആഭ്യന്തര വിപണിയും ഉള്ളതുകൊണ്ടാണ് 2008 - ൽ അമേരിക്കയിൽ തുടങ്ങിയ സാമ്പത്തിക തകർച്ച ഇന്ത്യയെ ബാധിക്കാതിരുന്നത്.

ലോകമാകെ പിന്നീട് വന്ന സാമ്പത്തിക മാന്ദ്യം നമ്മെ അധികം ബാധിച്ചില്ല. ഈ ചരിത്രമൊക്കെ കോൺഗ്രസുകാരും, ചരിത്രബോധമുള്ള മറ്റെല്ലാവരും ഓർമിക്കേക്കേണ്ടതുണ്ട്. "മൂട് മറക്കരുത്" - എന്ന് വിവരമുള്ള കാർന്നോൻമാർ നമ്മളോടൊക്കെ പറഞ്ഞിട്ടുണ്ട്. നിർഭാഗ്യവാശാൽ ഇന്ന് പല കോൺഗ്രസ് നേതാക്കളും ആ 'മൂട്' മറക്കുന്നു - ചരിത്രം മറക്കുന്നു. അതാണ് കോൺഗ്രസ് എന്ന പാർട്ടിയുടെ ശാപവും.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

 

 

 

voices
Advertisment