റിയോ ഡി ജനീറോ :മൂന്നു വയസുകാരന്‍റെ സമയോചിത ഇടപെടൽ മൂലം കൂട്ടുകാരന് തിരികെ കിട്ടിയത് സ്വന്തം ജീവൻ. ബ്രസീൽ റിയോ ഡി ജനീറോ സ്വദേശി ആർതർ ഡി ഒലിവെറിയ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ആർതറിന്‍റെ ധീരപ്രവർത്തി അമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് ഈ കുഞ്ഞ് സോഷ്യൽ മീഡിയയിലെ ഹീറോ ആയത്.
ഇറ്റപെരുന്നയിലെ ഒരു ഫാം ഹൗസിൽ സുഹൃത്തിനൊപ്പം കളിക്കുകയായിരുന്നു ആർതർ. സ്വിമ്മിംഗ് പൂളിൽ നിന്നും എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുരുന്ന് വെള്ളത്തിലേക്ക് വീണു. മുങ്ങിത്താഴുന്നത് കണ്ട് ആർതർ ഒരുനിമിഷം ഒന്നു പകച്ചു. സഹായത്തിനായി അടുത്ത് ആരെങ്കിലുമുണ്ടോയെന്നും നോക്കി.. ആരും ഇല്ലെന്ന് മനസിലായതോടെ പിന്നൊന്നും ചിന്തിക്കാൻ നിൽക്കാതെ കൈകൊടുത്ത് സുഹൃത്തിനെ വലിച്ചു കരയ്ക്കു കയറ്റി. സിസിറ്റിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സെക്കൻഡുകളുടെ അശ്രദ്ധ വലിയൊരു അപകടത്തിലേക്ക് നയിച്ചേനെയെന്നും ആർതറിന്‍റെ അമ്മയായ പോളീയാന പറയുന്നു. കുറച്ച് നേരത്തേക്ക് തന്‍റെ ശ്രദ്ധ ഒന്നു തിരിഞ്ഞപ്പോഴാണ് ആർതർ വീടിന് പുറത്തിറങ്ങയതെന്നാണ് ഇവർ പറയുന്നത്. അത് തീർത്തും അനാസ്ഥ തന്നെയാണ്. പക്ഷെ എന്‍റെ മകന്‍റെ ധീര പ്രവർത്തിയിൽ ഇപ്പോൾ അഭിമാനം കൊള്ളുന്നുവെന്നും ഈ അമ്മ പറയുന്നു.
https://www.facebook.com/100000496501701/videos/3888047744555071/?extid=XgVwfq546E62aPu2
ആർതറിന്‍റെ ധീരകഥ വൈകാതെ തന്നെ പൊലീസിന്‍റെ ചെവിയിലുമെത്തി. ഭാവിയിൽ പൊലീസുകാരനാകാൻ ആഗ്രഹിക്കുന്ന കുഞ്ഞു ആർതറെ കാണാൻ ഒരു ബാസ്കറ്റ് നിറയെ മിഠായികളും പുതിയ ഒരു ബാസ്കറ്റ് ബോളുമായാണ് ഇറ്റപെരുന പൊലീസ് സംഘം എത്തിയത്. ഇതിന് പുറമെ കുഞ്ഞു ഹീറോയുടെ ധീരതയ്ക്ക് അംഗീകാരമായി സർട്ടിഫിക്കറ്റും ട്രോഫിയും നൽകിയാണ് അവർ മടങ്ങിയത്. ' ഒരു ഹീറോ മറ്റൊരു ഹീറോയ്ക്ക് നൽകുന്ന സമ്മാനം' എന്നായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്.
"ദൈവത്തിന്‍റെ ഉപകരണമാണ് നീ.. നിന്നെപ്പോലെയുള്ള ഹീറോകളെയാണ് ഈ ലോകത്തിന് ആവശ്യമെന്നാണ് ആർതറെക്കുറിച്ച് ഒരു പൊലീസ് ഓഫീസറുടെ വാക്കുകൾ.