അയ്യപ്പനും കോശിയും കണ്ടപ്പോൾ കിട്ടിയ ഏക ആശ്വാസം , നന്മയുള്ള മലയാളസിനിമകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് . കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളം സിനിമ കാണൽ നിർത്തി വെച്ചിരിക്കുകയായിരുന്നു .
മാറുന്ന മാറുന്ന സിനിമകൾ കൊടുങ്ങല്ലൂരിലെ ശ്രീകാളീശ്വരി തിയറ്ററിന്റെയും മുഗളിന്റെയുമൊക്കെ വായുകടക്കാത്ത ഇടനാഴികളിൽ ക്യു നിന്ന് കണ്ടിരുന്ന കാലഘട്ടമൊക്കെ മനസ്സിൽ ഉള്ളതുകൊണ്ട് അത്യാവശ്യം സിനിമകൾ കണ്ടു എന്നത് ആശ്വസമാക്കി വെച്ചിരിക്കുകയായിരുന്നു .
അയ്യപ്പനും കോശിയും കണ്ടപ്പോൾ ഭരതന്റെ താഴ്‌വാരവും ലോറിയുമൊക്കെ മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കൊടുങ്ങല്ലൂരുകാരൻ സച്ചി എന്ന സംവിധായകന് ആയി എന്നതാണ് ആ വലിയ മനുഷ്യന്റെ വിജയം .
ഇന്നിപ്പോൾ ആ സച്ചി 48 വയസ്സിൽ തൃശൂരിലെ ജൂബിലി ആശുപത്രിയിൽ ലോകത്തോട് തന്നെ വിടവാങ്ങി എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സിവി ആൻഡ്‌റൂസിന്റെ മെഡിക്കൽ ബുള്ളറ്റിൻ വായിച്ചപ്പോൾ ഏറെ വിഷമം തോന്നുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു . കെആർ സച്ചിദാനന്ദൻ എന്ന സച്ചിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. നിസ്സാരമായ വാശികൾ ജീവിതങ്ങളെ മാറ്റിമറിക്കും എന്നുള്ളതിന്റെ വ്യക്തമായ ആവിഷ്കരണമാണ് അയ്യപ്പനും കോശിയിലൂടെ സച്ചി നൽകിയ സന്ദേശം . ഇന്നും വാശിയും വൈരാഗ്യവുമായി ആയിരങ്ങൾ വസിക്കുന്ന ഒരു നാട്ടിൽ ജനിച്ചയാൾക്ക് അതൊപ്പിയെടുക്കുവാൻ വളരെ ഭംഗിയായി സാധിച്ചു എന്നതാണ് സിനിമയുടെ വിജയം .
ആ ശാപമാണോ സച്ചിയേയും ...?
ഇപ്പോള്‍ മലയാളസിനിമയ്ക്ക് ഒരു ശാപം കടന്നുകൂടിയതായി തോന്നുന്നു . നല്ല സിനിമകൾ സംവിധാനം ചെയ്യുന്നവർക്കും കഥ തിരക്കഥ എഴുതുന്നവർക്കും
അതിലൊക്കെ അഭിനയിക്കുന്നവർക്കൊക്കെ ഒരു നല്ല വിജയത്തിന് ശേഷം എന്തെങ്കിലും ഒരു ആപത്ത് അവരെ പിന്തുടരുന്നതായി കാണുന്നു .
അത് അസുഖങ്ങളായിട്ടായോ , മരണത്തിന്റെ രൂപത്തിലോ അല്ലെങ്കിൽ വിവാഹമോചനം പോലുള്ള വിഷമങ്ങളായിട്ടോ ഒരു ഗതികേട് അവരിലൂടെ കടന്നുപോകുന്നു . വൻ വിജയങ്ങൾ നേരിടുന്ന എല്ലാവരിലുമല്ല , ശരിയായ കലാകാരന്മാരിലും കലാകാരികളിലും ആണ് ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മുക്ക് കാണുവാനാകുന്നത് .
ഏറ്റവും ഉദാഹരണം ജഗതി ശ്രീകുമാർ തന്നെ ! അദ്ദേഹത്തിന്റെ ഏറ്റവും നല്ല രസകരമായ ഒട്ടേറെ കഥാപാത്രങ്ങൾക്കൊടുവിൽ ഇപ്പോൾ
ഒരു മൂലയിൽ ഇരുത്തിയപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു അതികായനെയാണ് .
കലാഭവൻ മണിയുടെ അകാലത്തിലുള്ള ദുരന്തവും മലയാളത്തിലേക്ക് ന്യൂ ജെൻ തരംഗം സമ്മാനിച്ച ട്രാഫിക് എന്ന സിനിമയുടെ സംവിധായകൻ രാജേഷ് പിള്ളയുടെ വേർപാടും , അതേ സമയങ്ങളിൽ മലയാളത്തിന്റെ പെൺകരുത്തായിരുന്ന കൽപ്പനയുടെ വിയോഗവും , രാജമാണിക്യത്തിന്റെ സൃഷ്ടാവ് ടി എ ഷാഹിദിന്റെയും അദ്ദേഹത്തിന്റെ ഇക്ക ടി എ റസാഖിന്റയും യാത്രകളും ജിഷ്ണു എന്ന ആ പാവം പയ്യന്‍റെ വിയോഗവും എല്ലാം അങ്ങനെ തോന്നിപ്പിക്കാന്‍ കാരണമാകുന്നപോലെ .
മീരയുടെ അവസ്ഥയും ഉര്‍വശിയുടെ ഗതിയും
ഇതിലേറെ വിഷമം വരുന്ന കാര്യങ്ങളാണ് ദേശീയ പുരസ്കാരങ്ങളും മറ്റുള്ള അവാർഡുകളും ഒക്കെ നേടുന്ന സാധാരണക്കാരായ കലാകാരന്മാരുടെ അവസ്ഥകൾ . നഖക്ഷതങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് ഉർവശി പട്ടം കരസ്ഥമാക്കിയ മോണിഷ ഉണ്ണി ചേർത്തലക്കടുത്ത് വെച്ചുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ കേരളം ഒന്നടങ്കം ദുഖിച്ചു .
പിന്നീട് മണിച്ചിത്രത്താഴിലൂടെ കേരളത്തിലേക്ക് ഉർവശി പട്ടം കൊണ്ടുവന്ന ശോഭയ്ക്കാകട്ടെ ശരീരത്തിൽ നിന്നും തൊലി ഇളകിപ്പോകുന്ന ഒരു അസുഖത്തിനാൽ വളരെയേറെ നാൾ അഭിനയമൊന്നും ഇല്ലാതെ ചികിത്സയുമായി നേരിടേണ്ടിവന്നു . തിരുവല്ലക്കാരി മീര ജാസ്മിൻ - പാഠം ഒന്ന് ഒരു വിലാപത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ മീരയുടെ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം .
കഷ്ടകാലങ്ങളുടെ മേലെ കഷ്ടകാലങ്ങളുമായി ജീവിതം നേരിടുന്ന മീരയെക്കുറിച്ച് അധികമൊന്നും എഴുത്തുപിടിപ്പിക്കുവാൻ മനസ്സ് സമ്മതിക്കുന്നില്ല . 2006 ൽ സഹനടിക്കുള്ള ദേശീയ അവാർഡ് മലയാളത്തിലേക്ക് എത്തിച്ച ഉർവശി പിന്നീട് ആളുകളെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു . അടിച്ചുപൂസായി ടിവി ഷോയ്ക്ക് വന്നതൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .
ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ സലിംകുമാറിന്‍റെയും ഉറക്കം പോയി
തമാശ നടന്മാരിൽ സലിംകുമാറിന്റെ സ്ഥാനം ഏറെ മുൻപന്തിയിൽ തന്നെയായി നിലകൊള്ളുമ്പോൾ ആയിരുന്നു ആദാമിന്റെ മകൻ അബുവിനെ തേടി നാഷണൽ അവാർഡ് വടക്കൻ പറവൂരിൽ എത്തിയത് .
ഒന്നാം നിര സിനിമക്കാർക്കൊക്കെ ശരിക്കും ഉറക്കം നഷ്ടപ്പെട്ട ആ അവാർഡിന് ശേഷം സലിം കുമാറിന്റെ ജീവിതത്തിന്റെ ഉറക്കവും നഷ്ടപ്പെടുകയായിരുന്നു . കരൾ സംബന്ധമായ അസുഖങ്ങളും മറ്റുള്ള ആരോഗ്യപ്രശ്നങ്ങളും എല്ലാം ചേർന്നുകൊണ്ട് സലിംകുമാറിന്റെ ജീവിതം ഏറെ വേദനാജനകമായിരുന്നു . ആത്മ ധൈര്യവും ചങ്കുറപ്പും ആ മനുഷ്യനെ മലയാളിക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു .
നാലായിരത്തി അറുനൂറോളം ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ 48 -)0 വയസ്സിലെ മരണം മലയാള സിനിമക്ക് എത്രയോ നല്ല ഗാനങ്ങളെ നഷ്ടപ്പെടുത്തിയിരിക്കുന്നു . 48 വയസിൽ ആ മഹാമനസ്കൻ മരിക്കുമ്പോൾ വെറും 48 രൂപ മാത്രമാണ് ബാങ്ക് അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് . കൂടാതെ നൂറുകണക്കിന് വണ്ടിച്ചെക്കുകളും .
സര്‍ജറിക്ക് പണമില്ലാതെ മരണത്തിനു കീഴടങ്ങിയ ലോഹി
മലയാളസിനിമയുടെ മറ്റൊരു തീരാനഷ്ടമായിരുന്നു ലോഹിതദാസ് . വെറും 54 മത്തെ വയസ്സിൽ ഡോക്ടർമാർ നിർദ്ദേശിച്ച ഒരു ബൈപ്പാസ് സർജറി ചെയ്യുവാനുള്ള രണ്ടുലക്ഷം രൂപ ഇല്ലാതെ , അത് ആരുടെ കയ്യിൽനിന്നും കടം വാങ്ങുവാൻ മനസ്സ് സമ്മതിക്കാതെ മരണത്തെ നേരിടേണ്ടിവന്ന മറ്റൊരു മഹാപ്രതിഭ .
കൊച്ചിൻ ഹനീഫയെന്ന സകലകലാ വല്ലഭന്റെ വിട്ടുപിരിയൽ , അതും 58 മത്തെ വയസ്സിൽ . സ്വന്തം കുടുംബാംഗളെ പൊന്നുപോലെ നോക്കി നോക്കി സ്വന്തം ജീവിതം നോക്കുവാൻ മറന്നുപോയ വാത്‌സല്യ നിധിയായ വല്യേട്ടൻ .
വിവാഹ മോചനങ്ങള്‍ തുടര്‍ക്കഥ
മറ്റൊരു തരത്തിൽ ഗതികേടുകൾ വരുന്നത് വിവാഹമോചനമെന്ന രീതിയിലാണ് . തൃശൂരിൽ ജില്ലയിൽ ജനിച്ച ഒരു നല്ല കലാകാരി രചന നാരായണൻ കുട്ടി വിവാഹം കഴിഞ്ഞു കേവലം ഒമ്പത് നാളുകൾക്കുള്ളിൽ വിവാഹ മോചനം നേടേണ്ടി വന്നപ്പോൾ എത്രത്തോളം മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായെന്നത് നാം ചിന്തിക്കേണ്ടതാണ് .
അത്രയും ഹ്യൂമറുള്ള ഒരു കലാകാരിക്ക് എങ്ങനെ ചിരിക്കുവാൻ കഴിയുന്നു ? ചിരിപ്പിക്കുവാൻ കഴിയുന്നു ? വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ദിലീപ് മഞ്ജുവാരിയർ വേർപിരിയൽ മലയാളത്തിലെ മഹാ സംഭവമാവുകയായിരുന്നു ! അതുപോലെ നാം ഏറെ ഇഷ്ടപ്പെട്ട കാവ്യാമാധവന്റെയും നിശ്ചൽ ചന്ദ്രയുടെയും വിവാഹമോചനം ഏറെ വിവാദങ്ങൾക്കൊടുവിലായിരുന്നു . വളരെ ചുരുങ്ങിയ നാളുകളിൽ മലയാളികൾ നെഞ്ചിലേറ്റിയ മംമ്ത മോഹൻദാസിന്റെ അസുഖവും വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടു !
ആരും ഒട്ടും പ്രതീക്ഷിക്കാത്ത വേര്‍പിരിയലാണ് പ്രിയദർശനും ലിസിയും മലയാളത്തിന് സമ്മാനിച്ചത് !!!
മുകേഷും സരിതയും , സത്താറും ജയഭാരതിയും , ശാന്തികൃഷ്ണയും ശ്രീനാഥും , രേവതിയും സുരേഷ് കൃഷ്ണയും , നളിനിയും രാമരാജനും , രോഹിണിയും രഘുവരനും , മനോജ് കെ ജയനും ഉർവശിയും , കൽപ്പനയും അനിലും , പ്രിയങ്കയും ലോറൻസും , അമലാ പോളും എ എൽ വിജയും , സായ്‌കുമാറും പ്രസന്നകുമാരിയും , റിമിടോമിയും റോയ്സും , സുരഭിലക്ഷ്മിയും വിപിനും , നീന കുറുപ്പും കണ്ണനും , പ്രിയാരാമനും രഞ്ജിത്തും , ബാലയും അമൃതയും , ലെനയും അഭിലാഷും , സിദ്ധാർഥ് ഭരതനും അഞ്ജുവും , ജ്യോതിർമയിയും നിഷാന്തും , മീര വാസുദേവനും വിശാലും , വിദ്യ ബാലനും സിദ്ധാർഥ് റോയും , സൗന്ദര്യ അശ്വിൻ , നയൻ താര പ്രഭുദേവ , സ്വേതാ മേനോൻ ബോബി & ശ്രീവത്സൻ മേനോൻ , ദിവ്യ ഉണ്ണി സുധീർ , മാതുവും ജേക്കബും , അങ്ങനെയങ്ങനെ നൂറുകണക്കിന് വിവാഹമോചനങ്ങളാണ് നമ്മുടെ സിനിമ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത് .
അതുപോലെ വിവാഹ പൂർവ ബന്ധങ്ങളും സിനിമയിൽ വിജയങ്ങൾ വരുമ്പോഴുള്ള കാലുമാറ്റങ്ങളും ഇപ്പോൾ എഴുതുന്നില്ല .
മാറാരോഗങ്ങളും നടിമാരും
ഗണേഷും യാമിനീയും പിരിഞ്ഞു , പിന്നെ ഗണേഷിന്റെ ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു ? അത് പറയാതിരിക്കുകയാണ് നല്ലത് , ഇവിടെ ദൈവനിശ്ചയമോ കണ്ണേറുകളോ കരിനാക്കുകളോ അല്ല എന്നുറപ്പുണ്ട് . ഗണേഷിന്റെ കാര്യത്തിൽ കയ്യിലിരുപ്പ് ശരിയല്ലാത്തതിന്റെ പേരിലും പിന്നെ ഗുരുത്വമില്ലായ്മയും വിശ്വാസവഞ്ചനയും ഒക്കെ ചേർന്നപ്പോൾ സംഭവിച്ച തകർച്ചകളാണ് .
പക്ഷെ മറ്റുള്ളവരുടേത് അങ്ങനെയല്ല . ശരിയായ കലാകാരന്മാർക്കും കലാകാരികൾക്കും ഒരു വൻ വിജയത്തിനുശേഷം ദുരന്തങ്ങൾ പിന്നാലെ കൂടുകയാണ് , വിയറ്റ്നാം കോളനിയിലെ കനകയുടെ ഇന്നത്തെ അവസ്ഥ ആർക്കെങ്കിലും അറിയുമോ ? കരഗാട്ടക്കാരനിൽ തുടങ്ങി മന്ത്രിക്കൊച്ചമ്മവരെയായ ആ തെന്നിന്ത്യൻ സുന്ദരി ഇപ്പോൾ 46 മത്തെ വയസ്സിൽ മാറാരോഗങ്ങൾക്കടിമയായി ജീവിക്കുകയാണ് .
മലയാളിയുടെ ഇഷ്ടനടിയായിരുന്ന ഭാനുപ്രിയ അവരുണ്ടാക്കിയ സ്വത്തെല്ലാം ബന്ധുക്കളാൽ അടിച്ചുമാറ്റപ്പെട്ട് നരകയാതനകളുമായി ചെന്നൈയിൽ വസിക്കുന്നു . ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഗോപികാവസന്തം ഗൗതമി 36 വയസിൽ പിടിപെട്ട ക്യാൻസറുമായി ജീവിതം കഴിച്ചുകൂട്ടുന്നു .
നാം അറിയാത്തതായി എത്രയോ നല്ല നടന്മാരും നടിമാരും കഷ്ടപ്പാടുകളും അസുഖങ്ങളുമായി ജീവിക്കുന്നു , ചിലരൊക്കെ പ്രശ്നങ്ങൾ നേരിടുവാനാകാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നു .
എന്തുകൊണ്ടിങ്ങനെ ?
നമ്മുടെ സ്വന്തം സിൽക്ക് സ്മിതയും , സന്തോഷ് യോഗിയും , ശ്രീനാഥും മയൂരിയും കുറെ പേര്‍ അമേരിക്കയിലേക്കും ദുബായിലേക്കുമൊക്കെ ചേക്കേറിയെങ്കിലും മെല്ലെ മെല്ലെ നാടണയുന്ന കാഴചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് . എന്തുകൊണ്ട് കലാകാരന്മാരുടെയും കലാകാരികളുടെയും ജീവിതം ഇങ്ങനെയൊക്കെ ഹോമിക്കപ്പെടുന്നു ?
അവരുടെ വിജയങ്ങൾക്ക് പിന്നാലെയുള്ള ഈ തിരിച്ചടികൾ എങ്ങനെ സംഭവിക്കുന്നു? കണ്ണേറും കരിനാക്കും മാത്രമാണോ ഇതിന്റെയൊക്കെ കാരണമാകുന്നത് ? ദാനധർമ്മങ്ങൾ ആപത്തുകളെ ഇല്ലാതാക്കുമെന്ന് കേട്ടിട്ടുണ്ട് . അങ്ങനെയൊക്കെ ചെയ്‌താൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ദൈവം എപ്പോഴും അങ്ങനെയാണ് , പരീക്ഷണങ്ങൾ കൊടുത്തുകൊണ്ടേയിരിക്കും , നല്ലവരെ എപ്പോഴും മേലേക്ക് വിളിക്കും. ദുഷ്ടന്മാരായവർ ഇവിടെ കൊറോണയിൽ നിന്നുവരെ രക്ഷപ്പെട്ട് നാടിനെ മുട്ടിച്ചുകൊണ്ടിരിക്കും , കലികാലം !!!
കൊടുങ്ങല്ലൂരിലെ എന്റെ സ്നേഹിതൻ സച്ചിദാനന്ദൻ എന്ന സച്ചിക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ദാസനും
അയ്യപ്പനും കോശിയുമെന്ന ഒരു നല്ല സിനിമ മലയാളിക്ക് സമ്മാനിച്ച സച്ചിക്ക് കണ്ണീരോടെ വിടപറഞ്ഞുകൊണ്ട് വിജയനും