Advertisment

ഇനി അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ ഈ ഉപദേശങ്ങള്‍ അനുസരിച്ചെ മതിയാകു! അത് പഠിപ്പിക്കാന്‍ നേതാക്കള്‍ക്കായി ശില്‍പ്പശാല അനിവാര്യം ! 5 നേതാക്കളെ മാത്രം അക്കാര്യം അറിയിക്കരുത്! ഉപദേശങ്ങള്‍ ഇങ്ങനെ / ദാസനും വിജയനും

New Update

കേരളത്തിലെ കോണ്‍ഗ്രസുകാരെ ഒക്കെ ചുരുട്ടി കൂട്ടി ഒരു കപ്പലിലിട്ട് ആഴക്കടലിലേക്ക് കൊണ്ടുപോയി അത്യാവശ്യം വയറു വിശക്കുന്നതിനുള്ളത് ഒക്കെ കൊടുത്ത് നല്ല വെയിലത്ത് നിര്‍ത്തി ഖദറൊക്കെ വിയര്‍പ്പില്‍ കുളിപ്പിച്ച് ഒരു ട്രെയിനിങ് ക്യാമ്പ് നടത്തിയാല്‍ വേണമെങ്കില്‍ അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ നേരിടാം എന്നാണ് പൊതുവായുള്ള ഒരു ഉപദേശം..

Advertisment

publive-image

ക്യാമ്പ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ക്യാമ്പിന്റെ നടത്തിപ്പുകാരനായി മുന്നില്‍ നില്‍ക്കേണ്ടത് ശശി തരൂര്‍ ആയിരിക്കണം . അദ്ദേഹത്തിന്റെ ആ കടുകട്ടിയുള്ള ഇംഗ്ലീഷ് മാത്രം അരമണിക്കൂര്‍ പറഞ്ഞുകൊണ്ട് ഇവന്മാരെയൊക്കെ ബോറടി എന്താണെന്നുള്ളത് മനസ്സിലാക്കിക്കണം

കപ്പലിന്റെ ഒരു ഭാഗത്തെ സ്റ്റേജില്‍ എല്ലാവരെയും ഒരുമിച്ചു ഇരുത്തിക്കൊണ്ട് ആ ഭാഗം ചെരിച്ചുകൊണ്ടു വേണം കപ്പലോടിക്കുവാന്‍ . കപ്പല്‍ എപ്പോള്‍ വേണമെങ്കിലും മുങ്ങാം എന്ന ഭീതി എല്ലാവരിലും ഉയരണം .

സ്റ്റേജ് കണ്ടാല്‍ ആ നാട്ടിലുള്ള എല്ലാ കെപിസിസി സെക്രട്ടറിമാരും വൈസ് പ്രസിഡണ്ടുമാരും ജോയിന്റ് സെക്രട്ടറിമാരും കയറിക്കൂടി അതില്‍ വരിവരിയായി കസേരയിട്ട് ഞെക്കി ഞെരുങ്ങി ഇരിക്കുന്നത് ഇതിലൂടെ തടയുവാനാകുമെന്നാണ് കരുതുന്നത് .publive-image

അഞ്ച് മിനുട്ട് ട്രയിനിങ് ബഹുമാനപ്പെട്ട ഭരണപരിഷ്‌കരണ ചെയര്‍മാനായ വിഎസിനെക്കൊണ്ട് തന്നെ ചെയ്യിക്കണം .വെട്ടിനിരത്തല്‍ സഖാവെന്ന മുദ്രയാല്‍ കേരളം ഒന്നടങ്കം വെറുക്കപ്പെടുകയും തന്റെ സ്വതസിദ്ധമായ പ്രസംഗങ്ങള്‍കൊണ്ടും ഭാഷ പ്രയോഗങ്ങള്‍കൊണ്ടും കേരളത്തിന്റെ കണ്ണിലുണ്ണിയായി മാറിയതും പ്രായം ജീവിതത്തില്‍ വിജയം നേടുന്നതില്‍ ഒരു പ്രശ്‌നവുമല്ല എന്ന ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഉപകരിക്കും.

വേണമെങ്കില്‍ ഏതൊരാളിനും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാം എന്ന ധൈര്യം ജനിപ്പിക്കുന്നതിലും ഒരാളെ എങ്ങനെ മാന്യമായി തെറിവിളിക്കാം , ഒരാളെ എങ്ങനെ പരസ്യമായി കളിയാക്കാം , അങ്ങനെ കളിയാക്കിയാല്‍ ജനമനസ്സുകളില്‍ എങ്ങനെ എത്തിക്കാം എന്നുള്ളതൊക്കെ സകലമാന കോണ്‍ഗ്രസ്സുകാരും വിഎസിന്റെ അഞ്ചുമിനുട്ടില്‍ പഠിച്ചെടുക്കണം . ആത്മവിശ്വാസമാണ് എല്ലാം എന്നതാണ് ഇവിടെ പഠിക്കേണ്ടത് .

publive-image

പിന്നെ ക്ളാസ്സ് എടുക്കുവാന്‍ സമയം കൊടുക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ് : മൂന്നു മിനിറ്റുമാത്രം സമയം കൊടുത്താല്‍ മതിയാകും .

ആത്മ വിശ്വാസത്തിന്റെ സംസ്ഥാന നേതാവാണദ്ദേഹം . ഓരോരോ തിരഞ്ഞെടുപ്പിലും അദ്ദേഹം നടത്തുന്ന പ്രവചനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അച്ചിട്ട പോലെ ആകുന്നത് എങ്ങനെയാന്നെന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ പഠിച്ചെടുക്കണം .

publive-image

എപ്പോഴൊക്കെ എവിടെയൊക്കെ കൂട്ടുകൂടണം എന്നതും അദ്ദേഹം പഠിപ്പിക്കും . പിന്നെയുള്ളത് സുകുമാരന്‍ നായരദ്ദേഹമാണ് . ചങ്കൂറ്റം എന്താണെന്ന് അദ്ദേഹത്തിനോളം വേറെ ആര്‍ക്കും പഠിപ്പിക്കുവാനാകില്ല .

അദ്ദേഹം ആജ്ഞാപിക്കുന്നത് ആരും ചെവിക്കൊള്ളില്ല എന്നറിഞ്ഞിരുന്നിട്ടും ഒരു പതര്‍ച്ചയുമില്ലാതെ കാര്യങ്ങള്‍ ആജ്ഞാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് കണ്ടുതന്നെ പഠിക്കണം . ആരെ എപ്പോള്‍ ഇറക്കിവിടണമെന്നതും അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കണം .

ജയിക്കില്ല എന്ന് ലോകം മുഴുവന്‍ പറയുമ്പോഴും ഞങ്ങള്‍ എല്ലാ സീറ്റുകളിലും വന്‍ വിജയം നേടുമെന്നുള്ള ഉറപ്പ് അണികള്‍ക്ക് വീതിച്ചു നല്‍കുന്നതില്‍ കോടിയേരിയെ കണ്ടുപഠിക്കണം . ഒരു നുണയെ എങ്ങനെ സത്യമാക്കാം , ഒരു സത്യത്തെ എങ്ങനെ നുണയാക്കാമെന്നുള്ളതും

കോടിയേരിയുടെ മൂന്നു മിനിറ്റ് ഉപദേശത്തിലൂടെ മനസിലാക്കുക .

publive-image

മക്കളെ എങ്ങനെ വളര്‍ത്താം മക്കളെ എങ്ങനെയൊക്കെ വളര്‍ത്തരുത് എന്നതും അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കേണ്ട വസ്തുതകളാണ് . പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുവാന്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഒരേപോലെ പറഞ്ഞുകൊടുക്കുവാന്‍ എസ്ആര്‍പിയെ കണ്ടുപഠിക്കണം .

ഒരു വിഷയം കിട്ടിയാല്‍ അതെങ്ങനെ കത്തിച്ചു നിര്‍ത്തണം എന്നതിനെക്കുറിച്ചുള്ള ക്ളാസ്സുകള്‍ എടുക്കേണ്ടത് ആനത്തലവട്ടം ആനന്ദനും ജയരാജന്മാരൊക്കെയാണ് . ഉദാഹരണമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണത്തിലെ നൂറു കുറ്റങ്ങളും അത്രക്ക് അഴിമതികളും കെടുകാര്യസ്ഥതകളും കിട്ടിയിട്ടും ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ അഴിമതികളായി പാമോയിലും സോളാറും സുനാമി ഫണ്ട് വകമാറ്റി ചിലവഴിക്കലൊക്കെ ആയി ഉയര്‍ന്നു നില്‍ക്കുന്നത് തന്നെ .

ഈ ഭരണത്തിലെ പ്രളയഫണ്ടിന്റെ തിരിമറി ഒന്ന് മാത്രം മതി ഈ ഭരണത്തെ നശിപ്പിച്ചു ഇല്ലാതാക്കുവാന്‍ . പക്ഷെ അക്കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയുവാന്‍ ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ആകുന്നില്ല .

അതുപോലെ സ്പ്രിംഗ്‌ളര്‍ രണ്ടുദിവസം പറഞ്ഞു , പിന്നെ കേള്‍ക്കുന്നില്ല . ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ അഴിമതി ചെയ്തുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ്സുകാരും ചെന്നിത്തലയും ഒക്കെയാണെന്ന പ്രതീതി ഉണ്ടാക്കുവാന്‍ കമ്മ്യുണിസ്റ്റുകാര്‍ക്കാവുന്നു . രാജാവ് നഗ്‌നന്‍ ആണെന്ന് പറയുവാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ എന്ന് പഠിക്കുന്നുവോ അന്ന് ഇലക്ഷനെ നേരിട്ടാല്‍ മതിയാകും .

publive-image

അതുപോലെ ഇപ്പോഴത്തെ പ്രവാസി വിഷയം . അതിങ്ങനെ കത്തി നില്‍ക്കുമ്പോള്‍ അതിലേക്ക് പെട്രോളും ഡീസലും ഒഴിച്ചുകൊണ്ട് പരമാവധി പ്രവാസികളുടെ വെറുപ്പുകള്‍ ഭരിക്കുന്നവര്‍ക്ക് എതിരായി പ്രയോഗിക്കുന്നതിന് പകരം കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷ നേതാവിന്റെ പ്രവാസി പ്രീണന ഉപവാസത്തില്‍ കയറിനിന്ന് പാര്‍ട്ടി പ്രസിഡണ്ട് മുല്ലപ്പള്ളി ആ ശൈലജ ടീച്ചറെ റാണിയും രാജ്ഞിയും ഒക്കെ ആക്കുവാന്‍ ശ്രമിച്ചപ്പോള്‍ കേരളം മുഴുവന്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങളെ മറക്കുകയും ടീച്ചറെ രക്തസാക്ഷിയാക്കുകയും ചെയ്യുന്നു .

ഇത് മുല്ലപ്പള്ളിക്ക് പറ്റിയ അബദ്ധമാണോ അല്ലെങ്കില്‍ ആ ഉപവാസം പൊളിക്കുവാന്‍ ചെയ്തതാണോ എന്നും മനസ്സിലാകുന്നില്ല . കോണ്‍ഗ്രസ്സുകാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാം

publive-image.

ഇത്തരം കാര്യങ്ങളിലെ ഉപദേശങ്ങള്‍ മുല്ലപ്പളിയും കൂട്ടരും ശൈലജ ടീച്ചറില്‍ നിന്നും തന്നെ പഠിച്ചെടുക്കൂ . അസുഖങ്ങള്‍ വിറ്റും മഹാമാരികള്‍ വിറ്റും എങ്ങനെ കാശുണ്ടാക്കാമെന്നും ആളെ കൂട്ടാമെന്നും അവര്‍ക്ക് ചീനയുടെയും റഷ്യയുടെയും കോച്ചിങ് കിട്ടിയിട്ടുണ്ട് . അല്ലാതെ ഇങ്ങനെ മൈക്ക് കിട്ടുമ്പോള്‍ വള വള പറഞ്ഞുകൊണ്ട് ഉള്ള പാര്‍ട്ടിക്കാരെ എതിര്‍ചേരിയിലേക്ക് അയക്കല്ലേ മുല്ലപ്പള്ളീ !

പിന്നെ ഈ ട്രെയിനിങ്ങിനിടയില്‍ ഒരു മിനിറ്റെങ്കിലും ആ ലീഡര്‍ കെ കരുണാകരന്റെ ഒരു ചിത്രം മുന്നില്‍ വെച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും . പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസിയും .

ബാക്കി എല്ലാവരും ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവര്‍ മൂന്നുപേരും ചുരുങ്ങിയത് അഞ്ചുമിനിറ്റെങ്കിലും പ്രാര്‍ത്ഥിക്കണം . അതാണ് അവരുടെ ഭാവിക്ക് നല്ലത് .

കെ സുധാകരന്റെ പ്രസംഗത്തിന്റെ ശൈലി കുറച്ചൊക്കെ വീതിച്ചുകൊടുക്കണം രമേശിനും മുല്ലപ്പിള്ളിക്കും . അവരുടെ ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ പ്രസംഗ ശൈലി കേട്ടാല്‍

മുപ്പതുവയസിന്റെ താഴെയുള്ള ഒരുത്തനും പാര്‍ട്ടിക്ക് വോട്ടുചെയ്യില്ല , ഇത് സത്യം സത്യം സത്യം . അതിന്നായി രാജ്മോഹന്‍ ഉണ്ണിത്താനെയും  പീതാംബരകുറുപ്പിനെയും ലീഗിലെ കെഎം ഷാജിയേയും കെഎന്‍എ ഖാദറിനെയും ചുമതലപ്പെടുത്തണം .

പിന്നെ കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത് , പാര്‍ട്ടിയുടെ അനുഭാവികളായ സാഹിത്യകാരന്മാരെയും , സിനിമാക്കാരെയും , മിമിക്രിക്കാരെയും ഒക്കെ കണ്ടെത്തി അവരെയൊക്കെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവരെയൊക്കെ ഒപ്പം നിര്‍ത്തണം .

അതുപോലെ നല്ല നല്ല ഉദ്യോഗസ്ഥര്‍ , ഐഎഎസ് ഐപിഎസ് ഓഫീസര്‍മാര്‍ എന്നിവരെയൊക്കെ പെറുക്കിയെടുക്കണം . ഉദാഹരണമായി നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണിക്ക് കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ കൂടണമെന്ന് ഒരാഗ്രഹമുണ്ടെന്ന് കരുതുക . അത് മനസ്സിലാക്കി അവരെ കൂടെ കൂട്ടുക ,

സലിം കുമാര്‍ ധര്‍മ്മജന്‍ മഞ്ജുവാര്യര്‍ സിദ്ധിഖ് , ബാബുരാജ് മുതലായ നൂറുകണക്കിന് അനുഭാവികള്‍ പാര്‍ട്ടിനേതാക്കള്‍ മൈന്‍ഡ് ചെയ്യാത്തതുകൊണ്ട് മിണ്ടാതിരിക്കുന്നു . അവരെക്കൊണ്ടൊക്കെ സോഷ്യല്‍ മീഡിയയില്‍ മെല്ലെ മെല്ലെ പ്രചാരണങ്ങള്‍ ആരംഭിക്കുക .

ദിലീപ് ഒരു നല്ല കോണ്‍ഗ്രസ്സ് അനുഭാവിയാണ് . പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കൈവിടാതിരിക്കുക . കുഞ്ഞനന്തന് 380 തവണ പരോള്‍ നല്‍കാമെങ്കില്‍ ദിലീപ് ചെയ്തതെന്ന് പറയുന്നത് വലിയ കുറ്റമൊന്നുമല്ല . അവരെയൊക്കെ പാര്‍ട്ടി പ്രൊട്ടക്റ്റ് ചെയ്യുക .

ഇങ്ങനെയുള്ള കാര്യങ്ങളില്‍ പിണറായി വിജയനെ വേണം കണ്ടുപഠിക്കുവാന്‍ . പിണറായി ഇതൊക്കെ പഠിച്ചത് ലീഡര്‍ കരുണാകരനില്‍ നിന്നായതുകൊണ്ട് നിങ്ങള്‍ക്ക് ധൈര്യമായി പിണറായിയോട് ചോദിക്കാം .

publive-image

അസംബ്ലി തിരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലം തികച്ചുമുണ്ട് . കഴിഞ്ഞ തവണ അഖിലേഷ് യാദവ് അധികാരത്തില്‍ വന്നത് ഒരു കൊല്ലം മുന്‍പേ തന്നെ യുപിയിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകൊണ്ടായിരുന്നു . ഈ ഒരു ഉപദേശം അഖിലേഷിന് കൊടുത്തത്

ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും ബംഗളുരുവില്‍ പിആര്‍ കമ്പനി നടത്തിയിരുന്ന ആളുമായ രാജേഷ് ജോണിയായിരുന്നു .

അഖിലേഷ് ഡിഗ്രിയും പിജിയും എടുത്തത് മൈസൂര്‍ ജെഎസ്എസ് ഇല്‍ നിന്നുമായിരുന്നു . അങ്ങനെ വളര്‍ത്തിയ ബന്ധത്തിലൂടെയാണ് ആ ആശയം അഖിലേഷില്‍ എത്തിച്ചത് .

എന്തുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ക്ക് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്തുകൂടാ . അല്ലെങ്കില്‍ പിന്നെ കഴിഞ്ഞ തവണത്തെ പോലെ അവസാന ദിവസം സ്ഥാനാര്‍ത്ഥികളെ ഹെലികോപ്റ്ററില്‍ കെട്ടിയിറക്കുന്ന പ്രകൃത രീതി അവസാനിപ്പിച്ചെ മതിയാകു.

സിപിഎമ്മുകാര്‍ ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിനെ വളര്‍ത്തിയെടുത്തത് പോലെ ആലപ്പുഴയില്‍ കെശ് മനോജിനെ വളര്‍ത്തിയതു പോലെ നിലമ്പൂരില്‍ ഡോക്ടര്‍ ഷാനവാസിനെ വളര്‍ത്തിയതു പോലെ സിപിഎം കോട്ടകളില്‍ ഓരോരുത്തരെ കണ്ടെത്തി വളര്‍ത്തിയെടുക്കുക.

മട്ടന്നൂരില്‍ ഷുവൈബ് സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ആ സീറ്റ് എങ്ങനെ പിടിച്ചെടുക്കാനാകും എന്ന ചിന്ത സിപിഎമ്മില്‍ വന്നപ്പോഴാണ് അകാരണമായി ഷുവൈബിനെ കൊന്നത്. അതു പോലെ ഒന്നുരണ്ട് യൂത്തു കോണ്‍ഗ്രസുകാര്‍ ഇടുക്കിയിലും കൊല്ലത്തുമക്കെ അപകടങ്ങളില്‍ മരണമടഞ്ഞിട്ടുണ്ട്.

അതിന്റെയൊക്കെ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ട് ഇനിയും അണികള്‍ ഇങ്ങനെയൊക്കെ മരണപ്പെടാതെ നോക്കണം. അതിന് കെ സുധാകരനെ തന്നെ ചുമതലപ്പെടുത്തണം. ഗാന്ധിയന്‍ തത്വങ്ങള്‍ ആഗസ്ത് 9 നും ഒക്ടോബര്‍ രണ്ടിലേക്കുമായി ഒതുക്കണം .

ഇനിയിപ്പോള്‍ ഇന്ദിരാഗാന്ധി സഞ്ജയ് ഗാന്ധി തത്വങ്ങള്‍ ആവിഷ്‌ക്കരിക്കണം. ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും രഹസ്യമായി പറയുവാനുള്ളത് കോമ്പ്രമൈസ് രാഷ്ട്രിയം അവസാനിപ്പിക്കണം. അത് കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായാലും വേണ്ടില്ല . അത് നിര്‍ത്തിയില്ലെങ്കില്‍ കോവളം വിന്‍സെന്റ് ജയിലില്‍ പോയതു പോലെ പോകേണ്ടി വരും.പല്ലിനു പല്ല് കണ്ണിന് കണ്ണ്

മുന്‍ മുഖ്യമന്ത്രി വിഎസിന്റെ മകനെതിരെ നിയമസഭാ കമ്മിറ്റി കണ്ടെത്തിയ അഴിമതികളുടെ രേഖകള്‍ വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തിട്ടുണ്ട്. അത് അദ്ദേഹം തുറന്നുപോലും നോക്കിയിട്ടില്ല.കഷ്ടം!!!.

എന്നിട്ട് സ്വന്തം മകളുടെ വിവാഹമോചനക്കേസ് നിയമസഭയില്‍ പരസ്യമായി വായിച്ചപ്പോള്‍ വായും പൊളിച്ചിരിക്കാനെ അങ്ങേര്‍ക്ക് കഴിഞ്ഞുള്ളു.ആ വക എകെ ആന്റണി കളികള്‍ എല്ലാവരും അവസാനിപ്പിക്കണം.

പരനാറി എന്ന് വിളിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് തന്തക്ക് വിളിച്ചില്ലെങ്കിലും പോടാ പട്ടിയെന്ന് തിരിച്ചുവിളിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം. അതിനായി ലാലു പ്രസാദ് യാദവിനെക്കൊണ്ടോ എംഎല്‍എയെ കൊണ്ടോ ക്ലാസെടുപ്പിക്കണം.

ഇന്നിപ്പോള്‍ കേരളത്തിലെ സകലമാന കുടുംബശ്രീകളും അലുംനികളും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും നാട്ടിന്‍പുറത്തെ ക്ലബ്ബുകളും ഒക്കെ സിപിഎം അനുകൂലരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ അതിലൊക്കെ ഇടക്ക് പങ്കെടുത്തുകൊണ്ട് നാട്ടുകാരെ മുഖം കാണിക്കുന്നത് നല്ലതായിരിക്കും.

അപ്പോള്‍ പിന്നെ അവര്‍ പറയില്ല തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണുന്നുള്ളു എന്ന്. അതിനായി തോമസ് ഐസക്കിന്റൈയും ബേബിയുടെയും ക്ലാസുകള്‍ നന്നായിരിക്കും.

സോഷ്യല്‍ മീഡിയയെ കുറിച്ച് പറയുകയാണെങ്കില്‍ , ആ സാധനം എന്താണെന്ന് മുഴുവന്‍ ഇന്ത്യാക്കാരെയും പ്രത്യേകിച്ച് കേരളീയരെയും പഠിപ്പിച്ചത് പാലക്കാട്ടെ തരൂര്‍ ഗ്രാമത്തില്‍ ജനിച്ച ശശിയാണ്.

ട്വിറ്ററുമായി വന്നപ്പോള്‍ അന്നദ്ദേഹത്തെ കൊന്നു കൊലവിളിക്കുന്നതില്‍ കോണ്‍ഗ്രസ്സുകാര്‍ കാണിച്ച ശുഷ്‌കാന്തി ഇന്ന് എതിരാളികള്‍ക്ക് നേരെ കാണിച്ചിരുന്നെങ്കില്‍ പ്രതിരക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇങ്ങനെ നാണം കെടില്ലായിരുന്നു,

publive-image

ശരിക്കും പറഞ്ഞാല്‍ സോഷ്യല്‍മീഡിയയില്‍ ഇന്നിപ്പോള്‍ സിപിഎം എണികള്‍ക്കും ആര്‍എസ്എസ് അണികള്‍ക്കും ലീഗ് അണികള്‍ക്കും എസ്ഡിപിഐ അണികള്‍ക്കും കീഴെയാണ് കോണ്‍ഗ്രസ് അണികളുടെ സ്ഥാനം. വളരുകയും പിളരുകയും ആളുകളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ്സിന് അങ്ങനെയൊരു സംഭവം പറഞ്ഞിട്ടേയില്ല.

കെപിസിസി സെക്രട്ടറിയാകുവാന്‍ കുപ്പായം തയ്ച്ചവരും അതുപോലെ എംഎല്‍എ , എംപി. പോഷക സംഘടനാ നേതൃത്വം ഒക്കെ സ്വപ്‌നം കാണുന്നവരും പഞ്ചായത്തുമെമ്പര്‍ ആകുവാന്‍ കസര്‍ത്തു കളിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ മിനിമം പതിനായിരം പേരുടെ ഫോളോവേഴ്‌സ് എങ്കിലും ഇല്ലാതെ കെപിസിസി ആസ്ഥാനത്തേക്ക് വരുവാന്‍ പാടില്ലെന്ന് പാര്‍ട്ടി നിയമം പാസാക്കുക.

അതിന്റെ മുന്നോടിയായി ഇന്നത്തെ നേതാക്കന്മാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊക്കെ തേച്ചു മിനുക്കുക. ഇപ്പോഴത്തെ എംഎല്‍എമാരും എംപിമാരും മിനിമം ഒരു തുക സോഷ്യല്‍മീഡിയക്കായി ചിലവഴിക്കുവാന്‍ തയ്യാറാകുക.

കഴിഞ്ഞ മന്ത്രിസഭകളില്‍ ഗുണം കൊയ്ത മന്ത്രിമാരും അവരുടെ കച്ചവട സുഹൃത്തുക്കളും പാര്‍ട്ണര്‍മാരും സോഷ്യല്‍ മീഡിയക്കായി പണം നിര്‍ബന്ധമായും നല്‍കുക. പാര്‍ട്ടി അനുഭാവമുള്ള കമ്പനികളെ മാത്രം ഈ പണികള്‍ ഏല്‍പ്പിക്കുക. പാര്‍ട്ടി അനുഭവമുള്ള ചെറുപ്പക്കാരെ കൂടുതല്‍ പ്രോത്സാഹിപ്പിക്ക. അതിനായി പോരാളി ഷാജിയെ ക്ലാസെടുക്കുവാന്‍ ക്ഷണിക്കാം. പ്രവാസി വിഷയത്തില്‍ ഷാജി കലിപ്പിലായതുകൊണ്ട് മുറുക്കി പിടിച്ചാല്‍ പുള്ളി വന്നകൂടെന്നില്ല.

അതുപോലെ സിനിമകളില്‍ പണം ഇറക്കുക. ഭരിക്കുന്നവര്‍ക്ക് എതിരെ പറയുവാന്‍ സിനിമക്കാര്‍ക്കും ചാനലിലെ തമാശക്കാര്‍ക്കും സിനിമാല പോലത്തെ കോമഡിക്കാര്‍ക്കും ധൈര്യം കൊടുക്കുക . ഒരു ചുക്കും സംഭവിക്കില്ല എന്ന ഉറപ്പ് നേതാക്കന്മാര്‍ നല്‍കുക .

ഭരണം മാറുമെന്ന കരുണാകരന്‍ ശൈലി കോടിയേരി ശൈലി പൊലീസുകാരില്‍ വളര്‍ത്തിയെടുക്കിക. അനുകൂലമായി ചാനലുകള്‍ പത്രങ്ങള്‍ ഉദാഹരണമായി ജയ്ഹിന്ദ്, വീക്ഷണം എന്നിവയിലെ കണ്ടെ വെക്കാനായവരെ പിരിച്ചുവിട്ട് ഉശിരുള്ള ചങ്കൂറ്റമുള്ളവരെ നിയമിക്കുക.

എതിരാളികളുടെ ഒരു അഴിമതിക്കേസ് കിട്ടിയാല്‍ അതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുക. ഒരു പീഡനക്കേസ് കിട്ടിയാല്‍ അതും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുക. അതിനായി സ്വരാജിനെ ട്രെയിനിങ്ങിനു വിളിക്കാവുന്നതാണ്.

ഇന്നിപ്പോള്‍ കേരളം മുഴുവന്‍ പൊലീസിലും സഹകരണ ബാങ്കുകളിലും സിഡിറ്റിലും എല്ലാ തുറകളിലും ഇടതുപക്ഷ അനുകൂലികളോ കുട്ടിനേതാക്കന്മാരുടെ ഭാര്യമാരോ പെങ്ങന്മാരോ ചേട്ടനോ അനിയനോ കൊച്ചപ്പന്റെ മകനോ ഒക്കെയാണ് കൂടുതല്‍ ജോലിയില്‍ കയറ്റിയിരിക്കുന്നത്.

അതും കെ കരുണാകരനില്‍ നിന്നാണ് സിപിഎം കടമെടുത്തിരിക്കുന്നത്. കരുണാകരന്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെയാണ് പൊലീസിലും അപ്പോളോ ടയേഴ്‌സിലും കേര ഫീഡ്‌സിലും അതുപോലത്തെ സ്ഥാപനങ്ങലിലും കയറ്റിയത്.

publive-image

ഇന്നിപ്പോള്‍ പാര്‍ട്ടിക്കാരെ മാത്രം കുത്തിനിറയ്ക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഭര്‍ത്താവ് രാഷ്ട്രീയവുമായി നടക്കുമ്പോള്‍ ഭാര്യക്ക് ജോലി ഉണ്ടെങ്കില്‍ മക്കളുടെ കാര്യം പട്ടിണിയാകില്ല. അപ്പോള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുവാന്‍ വരും. ഇക്കാര്യങ്ങള്‍ ജോലീല്‍ കേറ്റി മന്ത്രിയായ കെടി ജലീലിനോടോ മുഹമ്മദലി ജയരാജനോടോ ശ്രീമതി ടീച്ചറിനോടോ ചോദിച്ചറിഞ്ഞാല്‍ മതിയാകും.

ഒരു പ്രത്യേക കാര്യം ഓര്‍മ്മിപ്പിക്കട്ടെ , ദയവുചെയ്ത് ഈ ട്രെയിനിങ്ങിന്റെ കാര്യം എകെ ആന്റണിയും കെവി തോമസ് മാഷും പിസി ചാക്കോയും വയലാര്‍ രവിയും പിജെ കുര്യനും ഒന്നും തല്ക്കാലം അറിയണ്ട , അല്ലെങ്കില്‍ അറിയിക്കേണ്ട . അവര്‍ ഡല്‍ഹിയില്‍ ആരുടെയെങ്കിലും കല്യാണത്തിന് പോകുന്ന ദിവസം നോക്കി ഇതൊക്കെ പ്ലാന്‍ ചെയ്താല്‍ മതി .

ഇനിയും ഏറെ കോണ്‍ഗ്രസ്സുകാരോട് പറയുവാനും ഉപദേശിക്കുവാനും ഉണ്ടായിരുന്നു. ഈ ഉപദേശങ്ങള്‍ കോണ്‍ഗ്രസ്സുകാരില്‍ എത്തിച്ചാല്‍ ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്, ഓരോരോ കോണ്‍ഗ്രസ്സുകാരനും സഹകരിക്കുക.

പരനാറിയും ശുംഭനും അഭിസാരികയും നികൃഷ്ട ജീവികളുമൊക്കെ മലയാളം ഡിക്ഷണറിയില്‍ കയറ്റുവാന്‍ ശ്രമിച്ചുകൊണ്ട് സഖാവ് ദാസനും, അവര്‍ക്കിതൊന്നും പോരാ കുറച്ചുകൂടി മാന്യത വിട്ടുകൊണ്ട് കിട്ടിയാലേ മതിയാകു എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് കെപിസിസി സെക്രട്ടറി വിജയനും

dasanum vijayanum latest news all news
Advertisment