കണ്ണൂർ: സി.പി.എം വിട്ട് സഹോദരൻ ബി.ജെ.പിയിൽ ചേർന്നെന്ന സംഭവത്തിൽ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ. കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും തനിക്കുമെതിരെ ബി.ജെ.പി കള്ളക്കഥ മെനയുകയാണെന്നാണ് പുഷ്പൻ പറയുന്നത്.
പുഷ്പന്റെ കുറിപ്പ്
ഇതും ഞാൻ അതിജീവിക്കും
പ്രിയപ്പെട്ട സഖാക്കളെ,
ഈ വേദനയും എന്നെ കടന്നു പോകും കാൽ നൂറ്റാണ്ടിൽ അധികമായി ഞാൻ അനുഭവിക്കുന്നതിൽ കൂടുതലൊന്നുമല്ലല്ലൊ ഇത്. സഖാക്കളെ നിങ്ങളുടെ സ്നേഹവും അടുപ്പവുമാണ് എന്റെ കരുത്ത് അതുകൊണ്ട് ബി.ജെ.പി യുടെ ഈ കള്ളകഥകൾ കുത്തിയിറക്കുന്ന ഈ വേദനയും എന്നെ കടന്നു പോവുക തന്നെ ചെയ്യും.
നമ്മുടെ പ്രസ്ഥാനത്തിൽ നിന്നും സഹോദരൻ എന്നല്ല ആര് വേർപിരിഞ്ഞാലും അത് വേദനാജനകം തന്നെയാണ്. എന്നാൽ എങ്ങനെ വേർപിരിഞ്ഞു എന്നു കൂടി അറിയണമല്ലോ?
എന്നേ കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും എനിക്കുമെതിരെ കള്ളക്കഥ മെനയുകയാണ് ബിജെപി. നാണംകെട്ട ഒരു പാർട്ടിക്ക് മാത്രമേ ഇത്രയും ചെറുതാനാകൂ.
നിങ്ങൾ ഒരു പാട് പേരുടെ ആശങ്കാജനകമായ അന്വേഷണങ്ങൾ എന്തുകൊണ്ടാ ണെന്നും എനിക്കറിയാം. ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരനും ബി ജെ പിയുടെ ഭാഗമായി എന്ന കള്ളപ്രചരണം തന്നെ ആ പാർട്ടിയുടെ ഗതികേടാണ്.
അവർക്ക് മാത്രമേ കുടുംബ പ്രശ്നങ്ങൾക്ക് ഇങ്ങനെ രാഷ്ട്രീയ മാനം നൽകാൻ കഴിയൂ.ഏറെക്കാലമായി അകന്നു കഴിയുന്ന സഹോദരൻ്റെ സമീപകാല അവസ്ഥയിൽ ഞാനേറെ ദു:ഖിതനുമാണ്. വളരെ യോജിപ്പോടെ കഴിഞ്ഞ ഞങ്ങൾക്ക് തന്നെ ശശിയേട്ടൻ സ്വന്തം പെരുമാറ്റ വൈകല്യങ്ങൾ കാരണം ഉണ്ടാക്കിയ മനോവിഷമങ്ങൾ ചെറുതല്ല.
വളരെക്കാലമായി വീടുമായി ഒരു ബന്ധവും ഏട്ടനില്ല. സ്വന്തം വീട്ടുകാര്യങ്ങൾ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുന്നത് തന്നെ വലിയ വേദനയാണ്. അതിലും എത്രയോ വലിയ ശാരീരിക വേദനകളിലൂടെയാണ് എൻ്റെ ഇക്കാലമത്രയും ഉള്ള യാത്രകൾ۔
വീട്ടിലെ കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റിലൂടെ സഖാക്കളോട് പറയേണ്ടി വന്നതാണ് എൻ്റെ കൂടെയുള്ള ഈ വേദനകളേക്കാളും വലിയ വേദന.