കോട്ടയം: അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു.
ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പ്രതികൾ ഒന്നര ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്.
ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ച അധ്യാപകനും വടകര സ്വദേശിയുമായ വിജയൻ പിടിയിലാകുകയായിരുന്നു.
റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിന് ഒന്നരലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. ഈ കേസിൽ രണ്ടാം പ്രതിയായാണ് സുരേഷ് ബാബുവിനെ പ്രതി ചേർത്തിരിക്കുന്നത്.