യുഎസ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഞായറാഴ്ച ഇറാൻ ഇസ്രയേലിൽ കനത്ത ആക്രമണം നടത്തി. 30 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച ഇറാൻ യഹൂദ രാഷ്ട്രത്തിന്റെ തലസ്ഥാനമായ ടെൽ അവീവിനു പുറമെ അധിനിവേശ ജെറുസലേം, ഹൈഫ തുറമുഖനഗരം എന്നിവിടങ്ങളിലും പ്രഹരമേല്പിച്ചു.
ഈ ആക്രമണങ്ങൾ സ്ഥിരീകരിച്ച ഇസ്രയേലി സേന ഐ ഡി എഫ് പറയുന്നത് 16 പേരെങ്കിലും പരുക്കുകളോടെ ആശുപത്രികളിൽ എത്തിയെന്നാണ്. ടെൽ അവീവിൽ പരുക്കേറ്റവരിൽ രണ്ടു കുട്ടികളുമുണ്ട്.
ടെൽ അവീവിലും ഹൈഫയിലും കനത്ത നാശനഷ്ടങ്ങളുണ്ട്. ഹൈഫയിൽ ആക്രമണത്തിനു മുൻപ് സൈറണുകൾ മുഴങ്ങാതിരുന്നത് ഇസ്രയേലിന്റെ ജാഗ്രതാ സംവിധാനം പരാജയപ്പെട്ടതു കൊണ്ടാണെന്നു വിശദീകരണമുണ്ടായി.
ഇസ്രയേലിന്റെ ഏറ്റവും പ്രധാന വിമാനത്താവളമായ ബെൻ ഗൂറിയൻ ഇന്റർനാഷനൽ എയർപോർട്ടും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ഉടൻ സമാധാനത്തിനു തയാറായില്ലെങ്കിൽ അതികഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് നൽകിയ താക്കീതു ഇറാൻ അവഗണിച്ചതായാണ് കാണുന്നത്.
സിറിയയിൽ ഇസ്രയേൽ അധിനിവേശത്തിലുളള ഗോലാൻ കുന്നുകൾ മുതൽ അപ്പർ ഗലീലി വരെയുള്ള ഇടങ്ങളിലും മിസൈലുകൾ പതിച്ചു. വടക്കൻ, മധ്യ തീര പ്രദേശങ്ങളിലും. 10 വ്യത്യസ്ത ഇടങ്ങളിൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു.