ചങ്ങനാശേരി: നിര്‍ദേശിച്ച സ്വകാര്യ സ്ഥാപനത്തില്‍ സ്‌കാനിങ് പരിശോധനയ്ക്കു പോകാത്തതിന് വയോധികന് ചികിത്സ നിഷേധിച്ചതായും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായും പരാതി.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണു മോര്‍ക്കുളങ്ങര സ്വദേശിയായ വയോധികനു ബുദ്ധിമുട്ട് നേരിട്ടത്. സ്വകാര്യ ലാബുകളുടെ കുറിപ്പടി ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്നു വികസനസമിതി പലതവണ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഡോക്ടര്‍മാള്‍ര്‍ കേള്‍ക്കുന്നില്ലെന്നാണു വിമര്‍ശനം.
ഇന്നലെയാണ് വയറു സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കാണ് വയോധികന്‍ ഭാര്യക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇവര്‍ കണ്‍സള്‍ട്ട് ചെയ്തത ഡോക്ടര്‍ ആശുപത്രിക്കു പുറത്തുള്ള സ്വകാര്യ ലാബിന്റെ പേരുള്ള ചീട്ടില്‍ സ്‌കാനിങ് നടത്താന്‍ എഴുതിക്കൊടുത്തു. കുറിപ്പടിയില്‍ത്തന്നെ ഡോക്ടറുടെ പേരും എഴുതിയിരുന്നു.
എന്നാല്‍ ദമ്പതികള്‍ ആദ്യം കണ്ട ലാബിലെത്തി സ്‌കാനിങ് നടത്തി. 950 രൂപ ബില്‍ത്തുകയും നല്‍കി. സ്‌കാനിങ് റിപ്പോര്‍ട്ടുമായി തിരികെ ഡോക്ടറുടെയടുത്ത് എത്തിയപ്പോള്‍ താന്‍ നിര്‍ദേശിച്ച ലാബില്‍ പോകാത്തതിന് ഡോക്ടര്‍ ദേഷ്യപ്പെട്ടതായി ദമ്പതികള്‍ പറഞ്ഞു.
സ്‌കാനിങ് റിപ്പോര്‍ട്ട് തെളിഞ്ഞിട്ടില്ലെന്നും ഇനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ചികിത്സ തേടിയാല്‍ മതിയെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു. ജനറല്‍ ആശുപ്രതിയില്‍ 24 മണിക്കൂറും ലാബ് ഉണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്നാണ് ആരോപണം.